വന്മരങ്ങള് തലയുയര്‍ത്തി നില്ക്കുന്ന വനാന്തര്‍ ഭാഗം. അവിടെ മരങ്ങള്‍ തമ്മില്‍ രാവിലെ ഒരു ചര്‍ച്ച നടക്കുകയാണ്. ''നമ്മുടെ തണലില്‍ വിശ്രമിക്കുവാന്‍ വേണ്ടി എന്നും പല മൃഗങ്ങളും വരുന്നുണ്ട്,'' അക്കൂട്ടത്തില്‍ തലയെടുപ്പുള്ള ഒരു മരം പറഞ്ഞു. ''അവര്‍ വന്നാല്‍ പരിസരമാകെ വൃത്തികേടാക്കും. ചില ദിവസങ്ങളില്‍ വല്ലാത്ത ദുര്‍ഗന്ധവുമാണ്.''
''മൃഗങ്ങള്‍ക്കു നമ്മെക്കുറിച്ച് ഒരു പരിഗണനയുമില്ല,'' മറ്റൊരു വന്മരം പറഞ്ഞു. ''പുലിയും പുള്ളിപ്പുലിയുമൊക്കെ നമ്മുടെ ശിഖരങ്ങളിലാണ് എപ്പോഴും വിശ്രമിക്കാറുള്ളത്. നമ്മള് നിശ്ശബ്ദരായിരിക്കുന്നതുകൊണ്ട് അവര്‍ അവരുടെ ഇഷ്ടം പോലെ എല്ലാം ചെയ്യുന്നു!''
അപ്പോള്‍ ആദ്യത്തെ മരം പറഞ്ഞു. ''എനിക്കു മതിയായി. ഇനി ഒരു മൃഗത്തെയും എന്റെ ശിഖരങ്ങളില്‍ കയറിയിരുന്നു വിശ്രമിക്കുവാന്‍ ഞാന്‍ അനുവദിക്കുകയില്ല. എല്ലാവരെയും ഞാന്‍ ഓടിക്കും.''
''അങ്ങനെ ചെയ്യുന്നതു ബുദ്ധിയല്ല,'' മരങ്ങളില്‍ പ്രായം ചെന്ന കാരണവര്‍ പറഞ്ഞു. ''മൃഗങ്ങള്‍ പലപ്പോഴും നമുക്കൊരു ശല്യമാണെന്നു ഞാന്‍ സമ്മതിക്കുന്നു. എന്നാല്‍, അവയും പലവിധത്തില്‍ നമ്മെ സഹായിക്കുന്നുണ്ട്. മരങ്ങളും മൃഗങ്ങളും മനുഷ്യരുമുള്‍പ്പെടെ എല്ലാവരും പരസ്പരം ബന്ധപ്പെട്ടവരും വേണ്ടപ്പെട്ടവരുമാണ്. അന്യോന്യ സഹായമുണെ്ടങ്കില്‍ മാത്രമേ നമ്മുടെ ജീവിതം ഭംഗിയായി മുന്നോട്ടു പോകൂ.'' ''പ്രായം ചെന്ന അങ്ങയുടെ അഭിപ്രായങ്ങളെക്കുറിച്ച് എനിക്കു നല്ല ബഹുമാനമുണ്ട,്'' ആദ്യത്തെ മരം പറഞ്ഞു. ''എന്നാല്‍, ഇക്കാര്യത്തില്‍ അങ്ങയുടെ അഭിപ്രായം എനിക്കു സ്വീകാര്യമല്ല. ഇനി മുതല്‍ ഏതു മൃഗം വന്നാലും ഞാന്‍ അതിനെ ആട്ടിയോടിക്കും.''
''ഒന്നുകൂടി ആലോചിച്ചശേഷം പോരേ ഈ തീരുമാനം?'' പ്രായം ചെന്ന മറ്റൊരു വന്മരം ചോദിച്ചു. ''ഇനി ആലോചിക്കാനൊന്നുമില്ല,'' ആദ്യത്തെ മരം പറഞ്ഞു. ''ഇന്നു മുതല്‍ എന്റെ അരികില്‍ വരുന്ന എല്ലാ മൃഗങ്ങളെയും ഞാന്‍ ആട്ടിയോടിക്കും.''
പറഞ്ഞാല്‍ പറഞ്ഞതു പോലെ ചെയ്യുന്ന പ്രകൃതക്കാരനായിരുന്നു ഈ വന്മരം. അന്ന് വേനലിനു ചൂടു കൂടിയപ്പോള്‍ ഒരു പുള്ളിപ്പുലി വിശ്രമത്തിനായി ഈ വന്മരത്തിന്റെ ശിഖരത്തിലേക്ക് ഓടിക്കയറി. ഉടനേ തന്നെ മരം സ്വയംകുലുക്കി പുള്ളിപ്പുലിയെ പേടിപ്പിച്ചോടിച്ചു. അടുത്തുനിന്നിരുന്ന മരങ്ങള്‍ അപ്പോള്‍ കൈയടിച്ച് ആ നടപടി അംഗീകരിച്ചു.
അന്നു മരത്തണലില്‍ വിശ്രമിക്കുവാന്‍ വന്ന മറ്റ് മൃഗങ്ങളെയും മരങ്ങള്‍ പേടിപ്പിച്ചോടിച്ചു. അങ്ങനെ ആദ്യത്തെ വന്മരം മരങ്ങളുടെയിടയിലെ ഹീറോ ആയി.
അടുത്ത ദിവസവും ചില മൃഗങ്ങള്‍ മരത്തണലില്‍ വിശ്രമിക്കുവാനെത്തി. അപ്പോഴും മരങ്ങള്‍ സംഘടിതമായി അവയെ ആട്ടിയോടിച്ചു. പിന്നെപ്പിന്നെ വന്യമൃഗങ്ങള്‍ അവിടെ എത്താതെയായി. അപ്പോള്‍ മരങ്ങളെല്ലാം ഏറെ സന്തോഷിച്ചു. മൃഗങ്ങളുടെ ശല്യം തീര്‍ന്നല്ലോ എന്നവര്‍ ആശ്വസിച്ചു.
കുറെനാള്‍ കഴിഞ്ഞപ്പോള്‍ രണ്ടു തടിവെട്ടുകാര്‍ അവിടെ എത്തി. ''അതാ, രണ്ടു മനുഷ്യര്‍!'' ആദ്യത്തെ വന്മരം അങ്കലാപ്പോടെ പറഞ്ഞു. ''അവര്‍ എന്തിനാണ് ഇവിടെ വന്നിരിക്കുന്നത്? അവര്‍ പണെ്ടാരിക്കലും ഇവിടെ വന്നിട്ടില്ലല്ലൊ.''
അപ്പോള്‍, മറ്റു മരങ്ങള്‍ക്ക് നേരത്തെ സദ്ബുദ്ധി ഉപദേശിച്ച വൃദ്ധവൃക്ഷം പറഞ്ഞു: ''മനുഷ്യര്‍ പണ്ട് ഇവിടെ വരാതിരുന്നുവെങ്കില്‍ അതിനു കാരണം കടുവയെയും പുലിയെയുമൊക്കെ അവര്‍ക്കു ഭയമായിരുന്നു എന്നതാണ്. ഇപ്പോള്‍ ഇവിടെ കടുവയുമില്ല, പുലിയുമില്ല. അപ്പോള്‍പ്പിന്നെ മനുഷ്യര്‍ക്ക് ആരെയാണ് ഭയപ്പെടുവാനുള്ളത്? അവര്‍ ചെയ്യുവാന്‍ പോകുന്നത് എന്താണെന്നു നോക്കിക്കോളൂ.''
തടിവെട്ടുകാര്‍ ചുറ്റിലും നോക്കി. അവരിലൊരാള്‍ ഏറ്റവും തല ഉയര്‍ത്തിനിന്ന മരത്തിന്റെ ചുവട്ടില്‍ത്തന്നെ കോടാലി കൊണ്ട് ആഞ്ഞുവെട്ടി. അപ്പോള്‍ മരങ്ങളുടെയിടയില്‍ കൂട്ടക്കരച്ചിലുയര്‍ന്നു.
സാധാരണ രീതിയില്‍ സ്വന്തം കാര്യങ്ങള്‍ നോക്കാന്‍ കഴിവുള്ളവരാണു നമ്മള്. അതുകൊണ്ടുതന്നെ ആരുടെയും സഹായം കൂടാതെ ജീവിക്കാമെന്നല്ലേ പലപ്പോഴും നമ്മള് കരുതുക? ഒരുപക്ഷേ, അതുകൊണ്ടു കൂടിയായിരിക്കാം മറ്റുള്ളവരെ സഹായിക്കുന്നതില്‍ നാം വിമുഖത കാണിക്കുന്നത്.
എന്നാല്‍ വാസ്തവം എന്താണ്? നാം എത്ര കേമന്മാരാണെങ്കിലും നമുക്കു പലപ്പോഴും മറ്റുള്ളവരുടെ സഹായം ആവശ്യമില്ലേ? മനുഷ്യരുടെ സഹായം മാത്രമല്ല, ശുദ്ധവായുവും ശുദ്ധജലവും പച്ചക്കറികളും ധാന്യങ്ങളും പഴവര്‍ഗങ്ങളും മത്സ്യമാംസാദികളുമൊക്കെ നമുക്കാവശ്യമില്ലേ? പൂക്കളും ചെടികളും മരങ്ങളും കാടുകളുമൊക്കെ നമ്മുടെ ജീവിതത്തിന്റെ അവിഭാജ്യഘടകമല്ലേ? തോടും പുഴയും കായലും കടലുമൊക്കെ നമ്മുടെ ജീവിതത്തെ ഏതെല്ലാം രീതികളിലാണ് സഹായിക്കുന്നത്! നമ്മുടെ ചുറ്റിലുമുളള പ്രകൃതിയെയൊക്കെ വിസ്മരിച്ചിട്ട് നമുക്കു സന്തോഷമായി ജീവിക്കുവാന്‍ സാധിക്കുമോ?
വന്യമൃഗങ്ങള്‍ തങ്ങള്‍ക്കു ശല്യവും ഭാരവുമാണെന്നു തോന്നിയതുകൊണ്ടല്ലേ മുകളില്‍ കൊടുത്തിരിക്കുന്ന നാടോടിക്കഥലെ വന്മരങ്ങള് വന്യമൃഗങ്ങളെ ആട്ടിയോടിച്ചത്? എന്നാല്‍, ആ വന്യമൃഗങ്ങള്‍ തന്നെയാണ് തങ്ങളുടെ സുരക്ഷ ഉറപ്പുവരുത്തിയതെന്ന് മരങ്ങള്‍ ഓര്‍മിക്കാതെ പോയി. അതാണ് അവയുടെ നാശത്തിന് കാരണമായത്. നാമെല്ലാവരും അന്യോന്യം വേണ്ടപ്പെട്ടവരാണ്. ആര്‍ക്കും ആരെയും ഒഴിവാക്കുവാനാകില്ലെന്നതാണ് വസ്തുത. ഈ പ്രപഞ്ചത്തിലെ സകല വസ്തുക്കളും ജീവജാലങ്ങളുമൊക്കെ പരസ്പരം ബന്ധപ്പെട്ടാണ് കിടക്കുന്നത്. സ്വാര്‍ഥലാഭത്തിനായി നാം പ്രകൃതിയെയും പ്രകൃതി വിഭവങ്ങളെയും പരിധിവിട്ടു ചൂഷണം ചെയ്താല്‍ അത് നമ്മുടെ തന്നെ നാശത്തിനു വഴിതെളിക്കുമെന്നതാണു യാഥാര്‍ഥ്യം. ഇന്നു ലോകത്തില്‍ ശുദ്ധവായുവും ശുദ്ധജലവുമൊക്കെ കുറവാണെങ്കില്‍ അതിന്റെ കാരണക്കാര്‍ മനുഷ്യരായ നമ്മള് തന്നെയല്ലേ?
ദൈവം സൃഷ്ടിച്ച ഭൂമിയും അതിലെ സമ്പത്തുകളും എല്ലാവര്ക്കും അവകാശപ്പെട്ടതാണ്. അവ പരിധിവിട്ടു നാം ചൂഷണം ചെയ്താല്‍ നമ്മുടെയും ഭാവിതലമുറകളുടെയും നാശം അതുവിളിച്ചുവരുത്തും. അങ്ങനെ സംഭവിക്കാതിരിക്കണമെങ്കില്‍ മനുഷ്യര്‍ തമ്മില്‍ മാത്രമല്ല മനുഷ്യനും പ്രകൃതിയും തമ്മിലും ഏറെ ബന്ധപ്പെട്ടാണ് കിടക്കുന്നത് എന്ന യാഥാര്‍ഥ്യം നാം വിസ്മരിക്കാതിരിക്കണം.
നാം നമ്മെത്തന്നെ സംരക്ഷിക്കുകയും വളര്‍ത്തുകയും ചെയ്യുന്നതുപോലെ മറ്റുള്ളവരെ സംരക്ഷിക്കാനും വളര്‍ത്താനും നമുക്കു ശ്രദ്ധിക്കാം. അതോടൊപ്പം നമുക്കു ചുറ്റുമുള്ള സകല ചരാചരങ്ങളെയും പ്രകൃതിയെത്തന്നെയും നമുക്കു രക്ഷിക്കാം.