സ്പെയിനിന്റെ തെക്കുഭാഗത്തു കൊർഡോവയിലെ കാലിഫായിരുന്നു അബ്ദർമാൻ. അദ്ദേഹം മരിച്ചപ്പോൾ അദ്ദേഹത്തിന്റെ മുറിയിൽനിന്നു സ്വന്തം കൈപ്പടയിലുള്ള ചില പ്രധാനപ്പെട്ട രേഖകൾ കണ്ടെടുക്കുകയുണ്ടായി. അവയിലൊന്നിൽ കാലിഫ് ഇപ്രകാരം എഴുതിയിരുന്നു:
ന്ധന്ധഞാൻ കാലിഫായി സ്ഥാനമേറ്റിട്ട് അന്പതുവർഷം കഴിഞ്ഞിരിക്കുന്നു. ഇതിനോടകം ധാരാളം സ്വത്ത് ഞാൻ സന്പാദിച്ചിട്ടുണ്ട്. ജീവിതസുഖങ്ങളൊക്കെ ആവോളം ആസ്വദിച്ചിട്ടുണ്ട്. ചുരുക്കത്തിൽ, ഒരു മനഷ്യന് ഈ ലോകത്തിൽ എന്തൊക്കെ നേടാമോ അതൊക്കെ ഞാൻ നേടി.
എന്നാൽ, ഇത്രയുംകാലത്തെ എന്റെ ജീവിതത്തിനിടയിൽ ഞാൻ എത്രദിവസം ശരിക്കും സന്തോഷവാനായിരുന്നു എന്നു ചോദിച്ചാൽ അതെനിക്കു കൃത്യമായി പറയാൻ സാധിക്കുംവെറും പതിന്നാലു ദിവസം.
ജീവിതത്തിൽ എല്ലാം ഉണ്ടായിരുന്നവനായിരുന്നു അബ്ദർമാൻ. ഭരണാധികാരിയായിരുന്നതുകൊണ്ട് അദ്ദേഹത്തിന് ഒന്നിനും ഒരിക്കലും കുറവുണ്ടായിരുന്നില്ല. എന്നാൽ, തന്റെ ജീവിതത്തിൽ പതിന്നാലുദിവസം മാത്രമേ താൻ ശരിക്കും സന്തോഷവാനായിരുന്നിട്ടുള്ളൂ എന്ന് അദ്ദേഹംതന്നെ പറയുന്നു.
താൻ സന്തോഷവാനായിരുന്ന പതിന്നാലു ദിവസങ്ങൾ ഏവയൊക്കെയാണെന്ന് അദ്ദേഹം പറയുന്നില്ല. ഒരുപക്ഷേ, പതിന്നാലു ദിവസങ്ങൾ എന്നു പറയുന്നതു തന്റെ ജീവിതത്തിൽ എത്രയോ വളരെക്കുറച്ചു ദിവസങ്ങൾ മാത്രം താൻ സന്തോഷവാനായിരുന്നു എന്നു ചൂണ്ടിക്കാട്ടുവാൻ വേണ്ടിയാകണം.
ജീവിതത്തിൽ യഥാർഥ സന്തോഷം അനുഭവിക്കാൻ ആഗ്രഹിക്കുന്നവരാണു നാമെല്ലാവരും. അതിനുവേണ്ടി നാം എപ്പോഴും ഏറെ കഠിനാധ്വാനം ചെയ്യുകയും ചെയ്യുന്നു. എന്നാൽ, ഇതുവരെയുള്ള നമ്മുടെ ജീവിതത്തിൽ എത്രദിവസം നാം യഥാർഥത്തിൽ സന്തോഷത്തിൽ കഴിഞ്ഞിട്ടുണ്ട്?
അബ്ദർമാനു താൻ യഥാർഥത്തിൽ സന്തോഷവാനായിരുന്ന പതിന്നാലു ദിവസമെങ്കിലും ഓർമിക്കുവാൻ സാധിച്ചു. നാം നമ്മുടെ കഴിഞ്ഞകാല ജീവിതത്തിലേക്കു തിരിഞ്ഞുനോക്കിയാൽ, നാം ശരിക്കും സന്തോഷവാന്മാരായി കഴിഞ്ഞിട്ടുള്ള എത്ര ദിവസങ്ങൾ കണ്ടുപിടിക്കാൻ സാധിക്കും? നമ്മിൽ പലരെയും സംബന്ധിച്ചിടത്തോളം അവയുടെ എണ്ണം വളരെ കുറവായിരിക്കാനാണു സാധ്യത.
നമ്മുടെ ജീവിതത്തിൽ യഥാർഥ സന്തോഷമില്ലെങ്കിൽ അതിന്റെ കാരണമെന്താണ്? നാം ആഗ്രഹിക്കുന്നവ ലഭിക്കാത്തതുകൊണ്ടാണോ നമുക്കു സന്തോഷമുണ്ടാകാത്തത്? നമ്മുടെ സ്വപ്നങ്ങൾ പലപ്പോഴും തച്ചുടയ്ക്കപ്പെടുന്നതുകൊണ്ടാണോ നമ്മുടെ ഹൃദയം സന്തോഷംകൊണ്ടു തിരതല്ലാത്തത്? നാം ആഗ്രഹിക്കുകയും പ്രതീക്ഷിക്കുകയും ചെയ്യുന്നതുപോലെ കാര്യങ്ങൾ നടക്കാത്തതുകൊണ്ടാണോ നമ്മുടെ ഹൃദയത്തിൽ സന്തോഷമില്ലാത്തത്?
നാം ആഗ്രഹിക്കുന്നതെല്ലാം ലഭിച്ചാലും, നമ്മുടെ സ്വപ്നങ്ങളെല്ലാം പൂവണിഞ്ഞാലും, നാം പ്രതീക്ഷിക്കുന്നതുപോലെ കാര്യങ്ങളെപ്പോഴും നീങ്ങിയാലും നമ്മുടെ ജീവിതത്തിൽ യഥാർഥ സന്തോഷമുണ്ടാകുമെന്ന അബദ്ധധാരണ നമുക്കു വേണ്ട. കാരണം, ഇവയൊന്നും നമ്മുടെ ജീവിതത്തിൽ യഥാർഥ സന്തോഷം തരാൻ പര്യാപ്തമല്ല. നമുക്കു മുന്പേ കടന്നുപോയവരുടെയും നമ്മുടെയും അനുഭവങ്ങൾ അതാണ് നമ്മെ പഠിപ്പിക്കുന്നത്.
അങ്ങനെയെങ്കിൽ ജീവിതത്തിൽ എന്നും യഥാർഥ സന്തോഷം ലഭിക്കാൻ നാം എന്താണു ചെയ്യേണ്ടത്?
പ്രശസ്തനായ ഇറ്റാലിയൻ കവിയായിരുന്നു ടൊർക്കാട്ടോ ടാസ്സോ (1544 95). അദ്ദേഹം ഒരിക്കൽ ഫ്രാൻസിലെ രാജാവായിരുന്ന ചാൾസ് ഒന്പതാമനോടു ചോദിച്ചു: ന്ധന്ധഏറ്റവും സന്തോഷവാൻ ആരാണെന്നാണ് അങ്ങു കരുതുന്നത്?
അപ്പോൾ രാജാവു പറഞ്ഞു: ന്ധന്ധദൈവം.’’ ടാസ്സോ ചോദിച്ചു: ന്ധന്ധഎന്നാൽ, മനുഷ്യരിൽ ആരാണ് ഏറ്റവും സന്തോഷവാൻ എന്നാണ് അങ്ങു കരുതുന്നത്?
അപ്പോൾത്തന്നെ രാജാവിൽനിന്നു മറുപടിയുണ്ടായി. അദ്ദേഹം പറഞ്ഞു: ""മനുഷ്യരിൽ ആര് ഏറ്റവും ദൈവത്തോട് അടുത്തിരിക്കുന്നുവോ, ആ വ്യക്തിയാണ് മനുഷ്യരിൽ ഏറ്റവും സന്തോഷവാൻ.’’ (ചോദ്യം ചോദിച്ചതു രാജാവും ഉത്തരം പറഞ്ഞതു ടാസ്സോയുമാണെന്ന പാഠഭേദം ഈ കഥയ്ക്കുണ്ട്.)
അതെ, ഏറ്റവും സന്തോഷവാനായിരിക്കുന്ന വ്യക്തി ദൈവംതന്നെ. അതുപോലെ, ആര് ഏറ്റവും ദൈവത്തോടടുത്തിരിക്കുന്നുവോ ആ വ്യക്തിയാണ് മനുഷ്യരിൽ ഏറ്റവും സന്തോഷമനുഭവിക്കുന്ന ആൾ എന്നതിലും സംശയമില്ല. കാരണം, ദൈവമാണ് നമ്മുടെ ജീവിതത്തിലെ യഥാർഥ സന്തോഷത്തിന്റെ ഉറവിടം. അവിടുത്തെ സാന്നിധ്യം നമ്മുടെ ജീവിതത്തിൽ എത്രയധികമുണ്ടാകുന്നുവോ അത്രയധികമായിരിക്കും നമ്മുടെ സന്തോഷം.
ജീവിതത്തിൽ യഥാർഥ സന്തോഷമാണു നാം ആഗ്രഹിക്കുന്നതെങ്കിൽ നാം തെരയേണ്ടതു ദൈവത്തെയാണ്; നാം ആഗ്രഹിക്കേണ്ടത് അവിടുത്തെ സാന്നിധ്യത്തെയാണ്; നാം ചരിക്കേണ്ടത് അവിടുത്തെ വഴികളിലൂടെയാണ്; നാം പ്രാവർത്തികമാക്കേണ്ടത് അവിടുത്തെ തിരുവചസ്സുകളാണ്; നാം അനുകരിക്കേണ്ടത് അവിടുത്തെ മാതൃകയാണ്.
ദൈവത്തിന്റെ സാന്നിധ്യം നമ്മുടെ ഹൃദയത്തിലുണ്ടെങ്കിൽ നാം ഏതു ചെറിയ കാര്യം ചെയ്താൽപോലും നമ്മുടെ ഹൃദയം സന്തോഷപൂരിതമായിരിക്കും. ദൈവത്തെ ഹൃദയത്തിൽ സംവഹിച്ചുകൊണ്ടാണു ജീവിതത്തിലെ പ്രതിബന്ധങ്ങളോട് നാം ഏറ്റുമുട്ടുന്നതെങ്കിൽ അപ്പോഴും നമ്മുടെ ഹൃദയത്തിൽ നിന്നു സന്തോഷം ചോർന്നുപോകുന്നില്ല.
യഥാർഥ സന്തോഷത്തിന്റെ ഉറവിടമായ ദൈവത്തിലേക്കു കൂടുതൽ അടുത്തുകൊണ്ട് ജീവിതസന്തോഷം നമുക്ക് അനുദിനം വർധിപ്പിക്കാം. അവിടുത്തെ സാന്നിധ്യം കൂടുതലായി നമ്മിൽ സ്വീകരിച്ചുകൊണ്ടു നമ്മുടെ ജീവിതത്തിലെ സന്തോഷം നമുക്കു നൂറുമടങ്ങാക്കിത്തീർക്കാൻ ശ്രമിക്കാം.