ജീവിതത്തെ ദോഷൈകദൃഷ്ടിയോടെ വീക്ഷിച്ചിരുന്ന ഗ്രീക്ക് തത്ത്വജ്ഞാനിയാണ് ആന്റിസ്തനിസ് (444365 ബി.സി.). ഒരിക്കൽ അദ്ദേഹം കീറിപ്പറിഞ്ഞ വസ്ത്രവും ധരിച്ച് ആഥൻസിലൂടെ നടക്കുകയുണ്ടായി.
ജീവിക്കാൻ ആവശ്യത്തിനു വകയുണ്ടായിരുന്ന ആന്റിസ്തനിസിനു കീറിപ്പറിഞ്ഞ വസ്ത്രം ധരിക്കേണ്ട ആവശ്യമില്ലായിരുന്നു. എന്നാൽ, താൻ വിനയമുള്ളവനാണെന്ന് മാലോകരെ ബോധ്യപ്പെടുത്തി അവരുടെ കൈയടി നേടാൻ അദ്ദേഹത്തിന് അതിയായ മോഹമായിരുന്നു.
ആന്റിസ്തനിസിന്റെ ഉള്ളിലിരിപ്പ് മനസ്സിലാക്കിയവരിലൊരാൾ ഗ്രീക്ക് തത്ത്വജ്ഞാനിയായിരുന്ന സോക്രട്ടീസാണ്. സോക്രട്ടീസ് പറഞ്ഞു: ആന്റിസ്തനിസിന്റെ കീറിപ്പറിഞ്ഞ വസ്ത്രങ്ങളിൽ ഞാൻ കാണുന്നത് വിനയമല്ല, അഹങ്കാരവും അംഗീകാരം പിടിച്ചെടുക്കാനുള്ള തത്രപ്പാടുമാണ്.
ജീവിതത്തിൽ വിനയത്തിന്റെ വൈശിഷ്ട്യം മനസിലാക്കുന്നവരാണു നാമെല്ലാവരും. എന്നാൽ, എളിമയും വിനയവുമുള്ള ജീവിതശൈലി സ്വീകരിക്കുക എന്നത് നമ്മിൽ ചിലർക്കെങ്കിലും അത്ര എളുപ്പമുള്ള കാര്യമല്ല.
വിനയം പാലിക്കുന്നതിലേറെ വീന്പുപറയുന്നതിലും സ്വന്തം മാഹാത്മ്യം മറ്റുള്ളവരെ ബോധ്യപ്പെടുത്തുന്നതിലുമാണ് നാമെല്ലാവരുംതന്നെ ആനന്ദം കണ്ടെത്തുന്നത്.
ഇനി, ആരെങ്കിലും വിനയപൂർവം പെരുമാറിയാൽത്തന്നെ അതിൽ കാപട്യത്തിന്റെ മുഖമാണ് പലപ്പോഴും നാം കാണുക. ആന്റിസ്തനിസിനെപ്പോലെ വിനയം നടിക്കുന്നവർ അത്ര വിരളമല്ലല്ലോ.
എന്നാൽ, തങ്ങൾക്ക് ഉള്ളതിനെക്കാളേറെ ഉണ്ടെന്നു നടിക്കുന്നവരാണ് എല്ലാവരുമെന്ന് ഇവിടെ വിവക്ഷയില്ല. യഥാർഥ വിനയത്തോടെ ജീവിക്കുന്നവരും ധാരാളമുണ്ട്. അവരാരും അംഗീകാരവും ആദരവും പിടിച്ചുപറ്റാനായി ഓടിനടക്കാറില്ല. എങ്കിലും അവരും യഥാർഥത്തിൽ ആദരിക്കപ്പെടുന്നുണ്ടെന്നതാണ് സത്യം.
പഴയ പേർഷ്യൻ സാമ്രാജ്യത്തിൽ “മൗനത്തിന്റെ അക്കാദമിഎന്ന പേരിൽ ഒരു സംഘടനയുണ്ടായിരുന്നു. ജ്ഞാനസന്പാദനമായിരുന്നു ഈ സംഘടനയുടെ പ്രധാന ലക്ഷ്യം.
ചിന്തയിൽ ഉന്നതനിലവാരം പുലർത്തിയിരുന്ന ഈ സംഘടനയിലെ അംഗങ്ങൾ എത്ര കുറച്ചു സംസാരിക്കാമോ അത്രയും കുറച്ചു സംസാരിക്കുന്നതിൽ ഉത്സുകരായിരുന്നു. അത്യാവശ്യം കൂടാതെ അവർ സംഘടനയുടെ ചർച്ചാസമ്മേളനങ്ങൾപോലും വിളിച്ചുകൂട്ടിയിരുന്നില്ല.
ഈ സംഘടനയുടെ അംഗസംഖ്യ നൂറിൽ കവിയരുതെന്നായിരുന്നു നിയമം. തന്മൂലം, സംഘടനയിൽ അംഗത്വം ആഗ്രഹിച്ചിരുന്ന പലർക്കും അതിൽ അംഗങ്ങളാകാൻ സാധിച്ചില്ല. ഏതെങ്കിലുമൊരു അംഗത്തിന്റെ മരണംമൂലമേ പുതിയ ആർക്കെങ്കിലും ഈ സംഘടനയിൽ അംഗത്വത്തിന് അപേക്ഷിക്കാൻ സാധിക്കുമായിരുന്നുള്ളു.
എങ്കിലും സീബ് എന്ന പേരിലുള്ള ഒരു പണ്ഡിതൻ നൂറ്റൊന്നാമനായി ഈ സംഘടനയിൽ അംഗത്വം നേടിയതായി ഒരു കഥയുണ്ട്:
ഉന്നതനായ പണ്ഡിതനായിരുന്നു സീബ്. മൗനത്തിന്റെ അക്കാദമിയിൽ അംഗമാകുവാൻ അദ്ദേഹത്തിന് അതിയായ ആഗ്രഹമുണ്ടായിരുന്നു. ആ സംഘടനയിലൂടെ തന്റെ ജ്ഞാനസന്പാദനം ത്വരിതപ്പെടുത്താൻ സാധിക്കുമെന്ന് അദ്ദേഹം വിശ്വസിച്ചു.
ഒരിക്കൽ മൗനത്തിന്റെ അക്കാദമിയിലെ അംഗങ്ങൾ സമ്മേളിച്ചുകൊണ്ടിരിക്കുന്പോൾ തന്റെ അഭ്യർഥനയുമായി അദ്ദേഹം അവരുടെ മധ്യത്തിലേക്ക് കടന്നുചെന്നു.
അപ്പോൾ അക്കാദമിയുടെ അധ്യക്ഷൻ സീബിനെ അല്പസമയം സൂക്ഷിച്ചുനോക്കി. എന്നിട്ട് ഒരു ഗ്ലാസ് എടുത്ത് അതിൽ നിറയെ വെള്ളമൊഴിച്ചു. ഒരുതുള്ളി വെള്ളംകൂടി ഒഴിച്ചാൽ ഗ്ലാസ് തുളുന്പും എന്ന സ്ഥിതിവന്നപ്പോൾ അധ്യക്ഷൻ സീബിനെ വീണ്ടും നോക്കി.
സീബിനു കാര്യം മനസ്സിലായി. എങ്കിലും ബുദ്ധിമാനായ സീബ് അവിടെ മേശയിലുണ്ടായിരുന്ന ഒരു റോസാപ്പൂവിന്റെ ഇതൾ അടർത്തിയെടുത്ത് ആ ഗ്ലാസിലെ ജലത്തിലിട്ടു. അപ്പോൾ ഗ്ലാസ് തുളുന്പിയില്ല.
സീബിന്റെ ബുദ്ധിസാമർഥ്യം കണ്ടപ്പോൾ മൗനത്തിന്റെ അക്കാദമി പെട്ടെന്നു വാചാലമായി. അവിടെയുണ്ടായിരുന്ന അംഗങ്ങളെല്ലാവരും സീബിനെ തങ്ങളുടെ സംഘടനയിൽ ചേർക്കണമെന്ന് ഏകാഭിപ്രായക്കാരായി.
സീബിനെ സംഘടനയിലേക്കു ചേർത്ത ഉടനേ സംഘടനയുടെ രജിസ്റ്റർ ബുക്കിൽ പേരെഴുതാൻ അവർ അദ്ദേഹത്തോട് ആവശ്യപ്പെട്ടു. “നൂറ്റിയൊന്ന് എന്ന നന്പറായിരുന്നു അദ്ദേഹം തന്റെ പേരിനു മുന്പിലായി എഴുതേണ്ടിയിരുന്നത്.
എന്നാൽ, സംഘടനയിൽ നൂറ് അംഗങ്ങൾ മാത്രമേ ഉണ്ടാകൂ എന്ന നിബന്ധന അറിയാമായിരുന്ന അദ്ദേഹം തന്റെ പേരിന്റെ മുന്പിൽ “100 എന്ന് എഴുതിയിട്ട് അതിന്റെ മുന്പിലായി ഒരു പൂജ്യംകൂടി ചേർക്കുകയാണു ചെയ്തത്.
തന്റെ അംഗത്വംമൂലം സംഘടനയുടെ അംഗത്വത്തിൽ വർധനയുണ്ടായിട്ടില്ലെന്നു സ്ഥാപിക്കാൻ ഇതുവഴി അദ്ദേഹത്തിനു സാധിച്ചു. അതോടൊപ്പം താൻ സംഘടനയിൽ ഒന്നുമല്ലെന്നു വ്യക്തമാക്കാനും ഇത് അദ്ദേഹത്തെ സഹായിച്ചു.
ബുദ്ധിമാനായ സീബിന്റെ എളിയ മനഃസ്ഥിതിയും വിനയഭാവവും മൗനത്തിന്റെ അക്കാദമിയിലെ അംഗങ്ങളുടെ മനംകവർന്നു. ഇത്രയും ഉന്നതനും എന്നാൽ വിനയാന്വിതനുമായ ഒരാളെ തങ്ങളുടെ സംഘടനയ്ക്കു ലഭിച്ചതിലുള്ള സന്തോഷംമൂലം അവർ സീബിനെ ശരിക്കും ആദരിക്കാൻ തീരുമാനിച്ചു.
അവർ സീബിനെ ആദരിച്ചത് എങ്ങനെയാണെന്നോ? അദ്ദേഹം തന്റെ പേരിനുമുന്പിലെഴുതിയ “0100 എന്ന നന്പറിലെ ആദ്യത്തെ പൂജ്യം മായിച്ചുകളഞ്ഞശേഷം ആ സ്ഥാനത്ത് “1 എന്ന സംഖ്യചേർത്തു. അപ്പോൾ അദ്ദേഹത്തിന്റെ നന്പർ “1100 ആയി മാറി.
സീബ് അംഗത്വം സ്വീകരിച്ചതോടെ മൗനത്തിന്റെ അക്കാദമിയുടെ മാഹാത്മ്യം പത്തുമടങ്ങായി വർധിച്ചു എന്നു വ്യക്തമാക്കുകയാണ് ഈ നടപടിയിലൂടെ അവർ ചെയ്തത്.
സീബ് പണ്ഡിതനായിരുന്നു. എന്നാൽ, അതോടൊപ്പം അദ്ദേഹം വിനയാന്വിതനുമായിരുന്നു. അദ്ദേഹത്തിന്റെ പാണ്ഡിത്യവും വിനയവും അംഗീകരിക്കപ്പെടുകയും ആദരിക്കപ്പെടുകയും ചെയ്തു. ഇതു നമ്മുടെ ശ്രദ്ധ അർഹിക്കുന്ന കാര്യംതന്നെ.
എന്നാൽ, ഇതിലേറെ നാം ശ്രദ്ധിക്കേണ്ടത് മൗനത്തിന്റെ അക്കാദമിയിലെ അംഗങ്ങളുടെ എളിമയും വിനയവുമാണ്. പണ്ഡിതരായിരുന്നു അവരെല്ലാവരും. എങ്കിലും തങ്ങളെക്കാൾ ഉന്നതനായ ഒരാളെ കണ്ടുമുട്ടിയപ്പോൾ അദ്ദേഹത്തെ അംഗീകരിക്കാൻ അവർ തയാറായി. എന്നു മാത്രമല്ല, അദ്ദേഹത്തെ ഏറെ ബഹുമാനിക്കാനും അവർ മനസ്സുകാണിച്ചു.
മൗനത്തിന്റെ അക്കാദമിയിലെ അംഗങ്ങളുടെ എളിമയും വിനയവും നമ്മുടെ കണ്ണു തുറപ്പിക്കേണ്ടതാണ്. പണ്ഡിതരും അതികേമൻമാരുമായിരുന്ന ഇവർക്ക് എളിമയോടെ പെരുമാറാൻ സാധിച്ചെങ്കിൽ അത്ര കേമ·ാരല്ലാത്ത നാം എത്രയോ എളിമയും വിനയവും പാലിക്കേണ്ടവരാണ്.
എളിമയും വിനയവുമുള്ള ജീവിതരീതിയാണു നമുക്ക് എല്ലാരീതിയിലും നല്ലത്. ജീവിതത്തിൽ സന്തോഷം കണ്ടെത്താനും സംതൃപ്തി കൈവരിക്കാനും വൈശിഷ്ട്യമുള്ള ഈ ജീവിതരീതി നമ്മെ ഏറെ സഹായിക്കും.