ജൂലൈ അഞ്ചിന് ദീപികയിൽ “വിലകൂടിയ ഈന്തപ്പഴങ്ങളും വിമാനടിക്കറ്റുകളും’’ എന്ന തലക്കെട്ടിൽ ദ്വിജൻ എഴുതിയ ലേഖനം ഇന്നത്തെ കേരളം ചർച്ച ചെയ്യേണ്ട ചില ആശങ്കകളെ തുറന്നുകാട്ടി. ഇത്തരം പ്രശ്നങ്ങളെ മൂടിവയ്ക്കുകയും നിസാരവത്കരിക്കുകയും ചെയ്യുന്ന ഒരു പൊതുബോധം ഇവിടെ സൃഷ്ടിക്കപ്പെട്ടിരിക്കുന്നു എന്നതും സത്യമാണ്. പ്രഫ. ജോസഫിന്റെ കൈ വെട്ടിയതിനെ മാത്രമല്ല, ആ ഭീകരപ്രവർത്തനത്തെ വെള്ളപൂശാൻ അദ്ദേഹത്തെത്തന്നെ ഉപകരണമാക്കിയ കുടിലതയും നാം മനസിലാക്കേണ്ടതുണ്ട്.
രാഷ്ട്രീയസാമുദായികരംഗങ്ങളിൽ ഉത്തരവാദിത്വമുള്ളവർ ഇത്തരം കാര്യങ്ങളിൽ പാലിക്കുന്ന ദുരൂഹമായ മൗനം പൊതുസമൂഹത്തിൽ പലരേയും ഈ വിഷയങ്ങൾ ഗൗരവമായി പഠിക്കാൻ നിർബന്ധിതരാക്കിയിട്ടുണ്ട്. കഴിഞ്ഞ രണ്ടു മൂന്നു വർഷമായി കെസിബിസി ഐക്യജാഗ്രതാ കമ്മീഷൻ ഈ വിഷയങ്ങൾ ഗൗരവമായി കാണുകയും വിവിധതലങ്ങളിൽ പഠിക്കുകയും ചെയ്തുവരുന്നു.
വ്യക്തമായ രീതിയിൽ തീവ്രവാദവർഗീയ അജൻഡകൾ ഇവിടെ നടപ്പാകുന്പോഴും അതിനെ തമസ്കരിക്കുകയും മൂടിവയ്ക്കുകയും ചെയ്യുംവിധമുള്ള രാഷ്ട്രീയ സംവിധാനങ്ങൾ പ്രബലമായിക്കഴിഞ്ഞിരിക്കുന്നു എന്നുള്ളതാണ് ഇന്നത്തെ രാഷ്ട്രീയത്തെ അടുത്തുനിന്നു നിരീക്ഷിക്കുന്നവരുടെ പ്രതികരണങ്ങളിൽ നിന്ന് മനസിലാക്കാൻ കഴിയുന്നത്. ഭീകരത, പൊളിറ്റിക്കൽ ഇസ്ലാം തുടങ്ങിയ ആഗോള യാഥാർഥ്യങ്ങൾ അതിന്റെ തീവ്രതയിൽ മനസിലാക്കിയവർ സമുദായങ്ങൾക്കും രാഷ്്ട്രീയത്തിനും അതീതമായി മുന്നോട്ടുവരിക മാത്രമാണ് പ്രതിരോധത്തിനുള്ള ഏക മാർഗം.
തീവ്രവാദത്തിനെതിരെയുള്ള പ്രതികരണങ്ങളെ ഒരുമിച്ച് മറുപാളയത്തിൽ കൊണ്ടുപോയി കെട്ടുന്നതിനുള്ള സംഘടിത ശ്രമങ്ങളും ഇവിടെ പ്രകടമാണ്. “വാരിയംകുന്നൻ’ സംബന്ധിച്ച വിവാദമാണ് ഏറ്റവും മികച്ച ഉദാഹരണം. സൂക്ഷ്മമായി വസ്തുതകളെ വിശകലനം ചെയ്യുന്ന ചിലരൊഴികെ ബഹുഭൂരിപക്ഷം പേരും, ആ വിഷയത്തിൽ നടന്നത് ഒരു "സംഘി’ ആക്രമണമാണ് എന്ന് കരുതുംവിധം സോഷ്യൽ മീഡിയയിൽ തങ്ങൾക്ക് അനുകൂല തരംഗം സൃഷ്ടിക്കുന്നതിൽ, ഒരു പരിധിവരെ വിജയിച്ചു.
പൊളിറ്റിക്കൽ ഇസ്ലാമിസ്റ്റുകളുടെയും, പല കാരണങ്ങളാലും അവരെ പിന്തുണയ്ക്കുന്നവരുടെയും ആശയപ്രചാരണങ്ങളിലെ വൈരുധ്യങ്ങൾ എണ്ണമറ്റതാണ്. അവയിൽ ചിലതാണ്, ചില വിഷയങ്ങളിലെ തന്ത്രപരമായ നിശബ്ദത, സാമൂഹിക വിഷയങ്ങളിൽ ഇടപെടുന്നതിലെ വൈരുദ്ധ്യാത്മകതകൾ. മറ്റു മതസമൂഹങ്ങളോടുള്ള ഇടപെടലുകൾ തുടങ്ങിയവ. തങ്ങൾക്ക് ഏത് വിഷയത്തിലും ഇടപെടാം. എന്നാൽ, തങ്ങളുടെ കാര്യത്തിൽ ആരും ഇടപെടാൻ പാടില്ല എന്ന അലിഖിത നിയമമാണ് ഇവർ ഇതിനകം സൃഷ്ടിച്ചിരിക്കുന്ന പൊതുബോധങ്ങളിൽ ഒന്ന്.
മതസമൂഹങ്ങൾ എന്ന നിലയിൽ ഏവരും പുറത്തുനിന്നുള്ള കൈകടത്തലുകൾ അനഭിലഷണീയമായി കരുതുന്നവരാണ്. മറ്റുള്ളവർക്ക് ഗ്രഹിക്കാൻ എളുപ്പമല്ലാത്ത സ്വകീയതകളുടെ ഒരു തലം ഏതൊരു മതത്തിനും ഉണ്ടാകും. തങ്ങൾക്ക് വേണ്ടത്ര ഗ്രാഹ്യമില്ലാത്ത കാര്യങ്ങളിൽ കഴിഞ്ഞ കുറെ കാലങ്ങളായി, വിദഗ്ധാഭിപ്രായവും സെൻസേഷണൽ മാധ്യമപ്രവർത്തനവും നടത്താൻ ചില മാധ്യമങ്ങൾ മുന്നോട്ടുവരുന്നത് അപഹാസ്യമാണെന്നു പറയാതെ വയ്യ. സ്വന്തം കണ്ണിലെ തടികളഞ്ഞാലല്ലേ അപരന്റെ കണ്ണിൽ കരടുണ്ടോ ഇല്ലയോ എന്നു തിരിച്ചറിയാൻ സാധിക്കൂ? സാമൂഹിക, സാംസ്കാരിക, പരിസ്ഥിതി വിഷയങ്ങളിൽ ചർച്ചകളുടെ പ്രമുഖസ്ഥാനങ്ങൾ കരസ്ഥമാക്കി, ഇന്ന് കൂടുതൽ അപകടകരമായ രാഷ്ട്രീയ സമവാക്യങ്ങളുടെ പിന്തുണയിൽ ജനാധിപത്യ വ്യവസ്ഥിതിയെ അട്ടിമറിക്കാൻ ഇത്തരക്കാർ തുനിഞ്ഞിറങ്ങിയിരിക്കുന്നു. ഈ പശ്ചാത്തലത്തിൽ, പൊതുസമൂഹം യാഥാർഥ്യങ്ങൾ തിരിച്ചറിയുകയാണ് പ്രധാനം. രാഷ്ട്രീയ നിരീക്ഷകർ സത്യം തുറന്നു പറയാൻ തയാറാവുകയും വേണം. അല്ലാത്തപക്ഷം കേരളത്തെ കാത്തിരിക്കുന്നത് തീരെ ശുഭകരമല്ലാത്ത ഒരു ഭാവിയാണ്.
ഫാ. സാജു കുത്തോടിപുത്തൻപുരയിൽ
സിഎസ്ടിസെക്രട്ടറി, കെസിബിസി ഐക്യജാഗ്രതാ കമ്മീഷൻ