തിരുവനന്തപുരം: നൂറ്റി പതിനൊന്നു ദിവസം നീണ്ടു നിൽക്കുന്ന സൂര്യാ ഫെസ്റ്റിവലിന് ഒക്ടോബർ ഒന്നിന് കൊടിയേറും. മേളയിൽ വിവിധ സംസ്ഥാനങ്ങളിൽ നിന്ന് ആയിരത്തിലേറെ കലാകാരന്മാർ പങ്കെടുക്കും. കഴിഞ്ഞ നാല്പത്തിയഞ്ചു വർഷമായി ഗാന ഗന്ധർവൻ യേശുദാസിന്റെ സംഗീതകച്ചേരിയോടെയായിരുന്നു ഫെസ്റ്റിവലിനു തുടക്കം. എന്നാൽ ഇക്കുറി ഏഴിനാണ് അദേഹത്തിന്റെ കച്ചേരി. അദ്ദേഹത്തിന്റെ സൗകര്യാർഥമാണ് തീയതിയിൽ മാറ്റം വരുത്തിയതെന്നു സംഘാടകർ അറിയിച്ചു.
ഒക്ടോബർ ഒന്നു മുതൽ പത്തുവരെ നീണ്ടു നിൽക്കുന്ന നൃത്തസംഗീതോത്സവത്തിൽ ശോഭന, മഞ്ജു വാരിയർ ,ആശാ ശരത്, പ്രിയദർശിനി ഗോവിന്ദ്,മീനാക്ഷി ശ്രീനിവാസൻ,രമാ വൈദ്യനാഥൻ, ജാനകീ രംഗ രാജൻ, നവ്യാ നായർ,പത്മപ്രിയ ,സുനന്ദാ നായർ , ട്രിവാൻഡ്രം കൃഷ്ണകുമാർ, ബിന്നി കൃഷ്ണകുമാർ, ഷർമിളാമുക്കർജി ഒഡീസ്സി ടീം , മധുമിതാ റോയ് കഥക് ടീം തുടങ്ങിയവർ പങ്കെടുക്കും.
ഒക്ടോബർ 11 മുതൽ 15 വരെ നടക്കുന്ന വനിതാ ചലച്ചിത്രമേളയിൽ വിധുവിൻസന്റ് സംവിധാനം ചെയ്ത "വൈറൽ, സെബി', അതുൽ കൃഷ്ണൻ സംവിധാനം ചെയ്ത വുമണ് വിത്ത് "ഏ മൂവികാമറ, ഷാൻ സീവിധാനം ചെയ്ത "ഫ്രീഡം അറ്റ് മിഡ്നൈറ്റ്', കാവ്യപ്രകാശ് സംവിധാനം ചെയ്ത "വാങ്ക്' , കുഞ്ഞിലാ മാസിലാമണിയുടെ ലഘുചിത്ര മുൾപ്പെടുന്ന "ഫ്രീഡം ഫൈറ്റ്' എന്നീ ചിത്രങ്ങൾ പ്രദർശിപ്പിക്കും.
21 മുതൽ 25 വരെ ഹിന്ദുസ്ഥാനി സംഗീത പരിപാടിയായ ജൽസാ ഘർ അരങ്ങേറും. 26 മുതൽ 31 വരെ കർണാടക സംഗീത മേളയും നവംബർ ഒന്നു മുതൽ 10 വരെ നൃത്തമേളയും നടക്കും.
11 മുതൽ 13 വരെ എം. ജയചന്ദ്രൻ അമ്മ സുകുമാരി അമ്മയ്ക്കു സമർപ്പിക്കുന്ന സംഗീത അഞ്ജലി. 14 മുതൽ 20 വരെ നാടകമേള. 21 മുതൽ 30 വരെ മലയാളം പനോരമ ഫിലിം ഫെസ്റ്റിവൽ. ഡിസംബർ ഒന്നു മുതൽ 20 വരെ പെയിന്റിംഗ് എക്സിബിഷനും 21 മുതൽ 31 വരെ സാഹിത്യമേളയും ജനുവരി ഒന്നു മുതൽ 10 വരെ യൂത്ത് ഫെസ്റ്റിവൽ.
11 മുതൽ 20 വരെ ഡയറക്ടറേറ്റ് ഓഫ് ഫിലിം ഫെസ്റ്റിവലുമായി സഹകരിച്ച് ചലച്ചിത്ര മേള. 21 ന് മഞ്ജുവാര്യരുടെ കുച്ചിപ്പുഡിയോടെ ഫെസ്റ്റിവൽ അവസാനിക്കും.
സൂര്യ ഗണേശം തിയറ്ററിലും എകെജി തിയറ്ററിലുമായാണ് പരിപാടികൾ അരങ്ങേറുക.