നിയന്ത്രണംവിട്ട ലോറി ബസ് കാത്തിരിപ്പ് കേന്ദ്രത്തിലേക്ക് ഇടിച്ചുകയറി വീട്ടമ്മ മരിച്ചു
1335265
Wednesday, September 13, 2023 1:19 AM IST
നെടുമങ്ങാട്: നിയന്ത്രണംവിട്ട ലോറി ബസ് കാത്തിരിപ്പ് കേന്ദ്രത്തിലേക്ക് ഇടിച്ചുകയറി വീട്ടമ്മ മരിച്ചു. നെടുമങ്ങാട് - ആര്യനാട് റോഡിൽ ഏലിയാവൂർ ബഥനി ആശ്രമം ജംഗ്ഷനിൽ ഇന്നലെ രാവിലെ 9.30 ഓടെയായിരുന്നു അപകടം.
ഏലിയാവൂർ ഏലിയാക്കോണത്ത് വീട്ടിൽ ഷീല ( 56)യാണ് മരിച്ചത്. ഏലിയാവൂർ ദീപാഭവനിൽ ധന്യ (30), ധന്യയുടെ മകൾ ദിയാലക്ഷ്മി (എട്ട്), മരിച്ച ഷീലയുടെ ചെറുമക്കളായ വൈഗ വിനോദ് (എട്ട്), വൈദ്യ വിനോദ് (നാല്) എന്നിവർക്കാണ് പരിക്കേറ്റത്.
വൈഗയും ദിയാലക്ഷ്മിയും ഉഴമലയ്ക്കൽ ശ്രീനാരായണ ഹയർ സെക്കൻഡറി സ്കൂളിൽ മൂന്നാം ക്ലാസിലും വൈദ്യ വിനോദ് എൽകെജിയിലും വിദ്യാർഥികളാണ്. പരിക്കേറ്റ വിദ്യാർഥികളെ തിരുവനന്തപുരം എസ്എടി ആശുപത്രിയിലും ധന്യയെ മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.
കാത്തിരിപ്പു കേന്ദ്രത്തിൽ സ് കൂൾ ബസ് കാത്തു നിന്നവരാണ് അപകടത്തിൽപ്പെട്ടത്. ലോറി ഓടിച്ചിരുന്ന പരുത്തിപ്പള്ളി സ്വദേശി ദിലീപിനെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇയാൾ മദ്യലഹരിയിൽ ആയിരുന്നു. നെട്ടിറച്ചിറയിൽനിന്ന് ആര്യനാട്ടേക്കുവന്ന ലോറി റോഡിലൂടെ വലതു ഭാഗത്തേക്ക് കയറി കാത്തിരിപ്പു കേന്ദ്രത്തിൽ ഇടിച്ചു കരമനയാറിന്റെ കരയിലേക്ക് പതിക്കുകയായിരുന്നു.
ശബ്ദംകേട്ട് ഓടിയെത്തിയ സമീപവാസികളും നാട്ടുകാരും പോലീസും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. ലോറി ഇടിച്ച് നിലംപൊത്തിയ വട്ടത്താമര മരം ഷീലയുടെ ദേഹത്തേക്ക് വീഴുകയായിരുന്നു. മരം മുറിച്ചുമാറ്റി ഷീലയെ നെടുമങ്ങാട് ആശുപത്രിയിൽ എത്തിച്ചപ്പോഴേയ്ക്കും മരിച്ചു. മകൻ: വിനോദ്. മരുമകൾ: നിത്യ.