വളർന്നത് കാര്ട്ടൂണുകളിലൂടെയെന്ന് മന്ത്രി, തങ്ങള്‍ക്കെതിരേ മന്ത്രി കാര്‍ട്ടൂണ്‍ വരയ്ക്കുമെന്ന് പ്രതിപക്ഷ നേതാവ്
1428545
Tuesday, June 11, 2024 6:10 AM IST
തിരുവനന്തപുരം: കാര്‍ട്ടൂണുകളിലൂടെയാണ് താന്‍ പൊതു പ്രവര്‍ത്തകനായതെന്ന് ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍. കോളജില്‍ പഠിക്കുന്ന കാലത്ത് കാര്‍ട്ടൂണ്‍ ക്ലബിന്റെ കണ്‍വീനറായതോടെയാണ് താന്‍ പൊതു പ്രവര്‍ത്തക രംഗത്ത് സജീവമായത്. വിമര്‍ശന കലയില്‍ ആകൃഷ്ടനായ തനിക്കെതിരേയും ഒട്ടേറെ കാര്ട്ടൂണുകള് വരുന്നുണ്ട്.
സ്വന്തം കാര്ട്ടൂണുകള് കണ്ട് അസ്വദിക്കാറുണ്ട്. വിമര്‍ശനങ്ങള്‍ ഉള്‍ക്കൊള്ളാറുണ്ടെന്നും ധനമന്ത്രി പറഞ്ഞു. കേരള കാര്‍ട്ടൂണ്‍ അക്കാദമിയും ടൂണ്‍സ് അനിമേഷനും ചേര്‍ന്ന് നടത്തിയ തെരഞ്ഞെടുപ്പ് കാര്‍ട്ടൂണ്‍ മത്സരത്തിന്റെ വിജയികള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു കൊണ്ട് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ജനങ്ങളുമായി സംവദിക്കാന്‍ കാര്‍ട്ടൂണുകളെ പോലെ മറ്റൊന്നിനും അത്ര എളുപ്പം സാധിക്കില്ലെന്ന് പ്രതിപക്ഷ നേതാവ് വി. ഡി. സതീശന് പറഞ്ഞു. കാര്‍ട്ടൂണ്‍ വരയ്ക്കാന്‍ അറിയുന്ന ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ പ്രതിപക്ഷമായ തങ്ങള്‍ക്കെതിരേ കാര്‍ട്ടൂണ്‍ വരയ്ക്കും. തനിക്കാണെങ്കില്‍ കാര്‍ട്ടൂണ്‍ വരയ്പ്പിക്കാന് ആളെ കണ്ടെത്തേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
തിരുവനന്തപുരം പ്രസ് ക്ലബ് ഹാളില്‍ കേരള കാര്‍ട്ടൂണ്‍ അക്കാദമി ചെയര്മാന് സുധീര്‍ നാഥിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ മന്ത്രി കെ.എന്‍. ബാലഗോപാല്‍, പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് എന്നിവര്‍ ചേര്‍ന്ന് തെരഞ്ഞെടുപ്പ് കാര്‍ട്ടൂണ്‍ കാര്‍ട്ടൂണ്‍ മത്സര ജേതാക്കള്‍ക്ക് സമ്മാനങ്ങള്‍ നല്കി.
ജൂണിയര്‍ വിഭാഗത്തില്‍ അളക എസ്. ജ്യോതിഷ് ഒന്നാം സ്ഥാനവും, ശ്രേയാ രമേഷ് രണ്ടാം സ്ഥാനവും, നിവേദ് മേനോന് മൂന്നാം സ്ഥാനവും സ്വന്തമാക്കി. സീനിയര്‍ വിഭാഗത്തില്‍ അതുല്‍ എസ്. രാജ് ഒന്നാം സ്ഥാനവും, ബി.ആര്. നിള രണ്ടാം സ്ഥാനവും മെസ്സി മിഡാസ് മൂന്നാം സ്ഥാനവും സ്വന്തമാക്കി. സീനിയര്‍ വിഭാഗത്തില്‍ സായ എസ്. മനോജിന് പ്രോത്സാഹന സമ്മാനവും നല്കി.