വിഴിഞ്ഞം മേഖലയിലെ രോഗപ്രതിരോധ നടപടികൾ കാര്യക്ഷമമല്ലെന്ന് ആക്ഷേപം
1428547
Tuesday, June 11, 2024 6:10 AM IST
വിഴിഞ്ഞം: കാലവർഷത്തെ തുടർന്നുണ്ടാക്കേണ്ട രോഗപ്രതിരോധ പ്രവർത്തനങ്ങൾ വിഴിഞ്ഞത്തെ അതിഥി തൊഴിലാളിമേഖലയിലും തീരമേഖലയിലും കാര്യക്ഷമമല്ലെന്ന് ആക്ഷേപം. കേരളത്തിൽ നിന്ന് തുടച്ച് നീക്കപ്പെട്ട മാരക രോഗങ്ങൾ പോലും റിപ്പോർട്ട് ചെയ്യുന്ന മേഖലയിലാണ് അധികൃതരുടെ അലംഭാവം.
വിഴിഞ്ഞത്തിന്റെ സമീപ സ്ഥലങ്ങളായ മുക്കോല, ഉച്ചക്കട, വെങ്ങാനൂർ പയറ്റുവിള, പുളിങ്കുടി, നെല്ലിക്കുന്ന് ഉൾപ്പെടെ വിഴിഞ്ഞം കോവളം സ്റ്റേഷൻ പരിധിയിൽ ആയിരക്കണക്കിന് അതിഥി തൊഴിലാളികളാണ് കൂട്ടത്തോടെ തിങ്ങി പാർക്കുന്നത്. ലേബർ ക്യാമ്പുകളിലെ വൃത്തിഹീനമായ അന്തരീക്ഷവും കൂട്ടമായുള്ള താമസവും മന്ത് പോലുള്ള രോഗവ്യാപനത്തിന് സാധ്യത കൂടുതലാണെന്ന് ആരോഗ്യ വകുപ്പധികൃതർ നേരത്തെ വിലയിരുത്തിയിരുന്നു. ഇതിനിടയിലാണ് മഴക്കാല പൂർവ ശുചീകരണം പോലും പലഭാഗങ്ങളിലും കൃത്യമായി നടക്കുന്നില്ലെന്ന ആക്ഷേപമാണ് ഉയരുന്നത് .
നേരത്തെ പല ഘട്ടങ്ങളിലും വിഴിഞ്ഞത്ത് ആരോഗ്യവകുപ്പ് നടത്തിയ പരിശോധനയിൽ മലേറിയ, മലമ്പനി, മന്ത്, ഡെങ്കിപ്പനി ഉൾപ്പെടെയുള്ള മാരക രോഗങ്ങൾ പരത്തുന്ന കൊതുകുകളുടെ വൻശേഖരം കണ്ടെത്തിയിരുന്നു. എന്നാൽ ഇത്തവണ ഉറവിടനശീകരണം പോലുള്ള പ്രവർത്തനങ്ങൾക്കായി ആരോഗ്യവകുപ്പ് അധികൃതരുടെ പരിശോധന പലസ്ഥലങ്ങളിലും എത്തിയിട്ടില്ല.
2016ൽ വിഴിഞ്ഞം തീരദേശ മേഖലയിൽ മലേറിയ പടർന്നു പിടിച്ചിരുന്നു. പിന്നീടുള്ള കാലങ്ങളിലും കൊതുകുനിവാരണത്തിന് എത്തുന്ന ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ മാരകരോഗം പടർത്താവുന്ന ലാർവ്വയുടെ വൻശേഖരം തന്നെ കണ്ടെത്തിയ സംഭവങ്ങളുണ്ടായി .
വിഴിഞ്ഞം സർക്കാർ ആശുപത്രിയിലേയും ,കോർപ്പറേഷനിലെ വിഴിഞ്ഞം സോണൽ ഓഫീസ്, മുക്കോല പ്രാഥമീകാരോഗ്യകേന്ദ്രം, തിരുവനന്തപുരം വെറ്റർ കൺട്രോൾ യൂണിറ്റ് എന്നിവിടങ്ങളിൽ നിന്നുള്ള ഹെൽത്ത് ഇൻസ്പെക്ടർമാരും ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരും ഉന്നത ഉദ്യോഗസ്ഥൻമാരും ഉൾപ്പെട്ട സംഘമാണ് സ്ഥലത്ത് പരിശോധനകൾ നടത്താറുള്ളത്.
എന്നാൽ പുതിയതായി കണ്ടെത്തുന്ന രോഗങ്ങളെക്കുറിച്ച് ജനങ്ങളെ ബോധവത്കരിക്കാനും അധികൃതർ തയാറാകാത്തതും രോഗവ്യാപനത്തിന് കാരണമാകുന്നതെന്നും ആക്ഷേപമുണ്ട്.
വിഴിഞ്ഞം തുറമുഖത്ത് ആയിരക്കണക്കിന് തൊഴിലാളികൾ നിർമാണവുമായി ബന്ധപ്പെട്ട് പണിയെടുക്കുന്നുണ്ട്.
അതുകൊണ്ട് തന്നെ ആരോഗ്യവകുപ്പിന്റെ അതീവ ശ്രദ്ധപതിയേണ്ട ഇടങ്ങളിൽ പ്രധാനമാണ് വിഴിഞ്ഞം തുറമുഖ നിർമ്മാണത്തൊഴിലാളികളുടെ വാസസ്ഥലങ്ങൾ.
കൂടാതെ മത്സ്യബന്ധന സീസൺ ആരംഭിച്ച വിഴിഞ്ഞത്തെ മത്സ്യത്തൊഴിലാളി മേഖലയും അതീവ പ്രാധാന്യം അർഹിക്കുന്നു. മറ്റു തീരങ്ങളിൽ നിന്ന് നൂറുകണക്കിന് മത്സ്യത്തൊഴിലാളികൾ വിഴിഞ്ഞത്തേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്.
മത്സ്യത്തൊഴിലാളി മേഖലയിൽ വെള്ളക്കെട്ടും മാലിന്യ നിർമാർജ്ജനവും ഒഴിവാക്കേണ്ടതുണ്ട്. വിഴിഞ്ഞം മത്സ്യബന്ധന തുറമുഖത്തിന്റെ പലഭാഗത്തും പ്ലാസ്റ്റിക്ക് ഉൾപ്പെടെയുള്ള അജീവ മാലിന്യങ്ങളുടെ നിക്ഷേപം ഉണ്ടെന്ന് നാട്ടുകാർ പറയുന്നു.