നന്തൻകോട് കൂട്ടക്കൊല: പ്രതിക്കു മാനസികാരോഗ്യ പ്രശ്നമില്ല, കുറ്റപത്രം 22ന് വായിക്കും
1428549
Tuesday, June 11, 2024 6:10 AM IST
തിരുവനന്തപുരം: നന്തൻകോട് കൂട്ടക്കൊല കേസിലെ പ്രതി കേഡൽ ജിൻസണ് രാജയ്ക്ക് വിചാരണ മനസിലാക്കുവാനുള്ള മാനസികനില ഉണ്ടെന്ന് ആരോഗ്യ റിപ്പോർട്ട്. ഇതേത്തുടർന്ന് കേസിന്റെ വിചാരണ നടപടികൾക്ക് മുന്നോടിയായി കുറ്റപത്രം വായിക്കും. നേരത്തെ പ്രതിയുടെ മാനസികനിലയെക്കുറിച്ച് അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ കോടതി നിർദേശിച്ചിരുന്നു.
മാനസിക നിലയുടെ തകരാറിൽ സംഭവിച്ച കൊലപാതകമാണെന്നും അതുകൊണ്ട് കേസിൽ നിന്നു തന്നെ വിടുതൽ ചെയ്യണമെന്ന് ആവശ്യപ്പെട്ട് കേഡൽ ഹർജി സമർപ്പിക്കുകയായിരുന്നു. ആവശ്യം തള്ളിയ കോടതി പ്രതിയുടെ മാനസികനില സംബന്ധിച്ച് വ്യക്തത വരുത്തിയ റിപ്പോർട്ട് സമർപ്പിക്കാൻ പോലീസിന് നിർദേശം നൽകിയിരുന്നു. തിരുവനന്തപുരം ആറാം അഡീഷണൽ സെഷൻസ് കോടതിയാണ് കേസ് പരിഗണിക്കുന്നത്.
2017 ഏപ്രിൽ എട്ടിനാണ് കേഡൽ ജിൻസണ്രാജയുടെ മാതാപിതാക്കളും സഹോദരിയും ബന്ധുവവും അതിദാരുണമായി കൊല്ലപ്പെട്ടത്. മുഖ്യപ്രതിയായ കേഡലിനെതിരേ കൊലപാതകം, തെളിവ് നശിപ്പിക്കൽ, മാരകായുധങ്ങൾ ഉപയോഗിച്ച് പരിക്കേൽപ്പിക്കുക, വീട് നശിപ്പിക്കൽ എന്നീ ഇന്ത്യൻ ശിക്ഷാ നിയമത്തിലെ വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്.
ക്ലിഫ് ഹൗസിനു സമീപത്തുള്ള ബെയ്ൻസ് കോന്പൗണ്ടിലെ 117-ാം നന്പർ വീട്ടിലാണ് പ്രഫ. രാജ തങ്കം, ഭാര്യ ഡോ. ജീൻ പദ്മ, മകൾ കരോലിൻ, ബന്ധു ലളിത എന്നിവരെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്.