കുടുംബത്തിലെ മൂന്നു പേര് ജീവനൊടുക്കിയ സംഭവം; കാരണം സാന്പത്തിക പ്രതിസന്ധിയെന്ന് നിഗമനം
1428551
Tuesday, June 11, 2024 6:10 AM IST
നെയ്യാറ്റിൻകര: നെയ്യാറ്റിൻകരയ്ക്കു സമീപം കൂട്ടപ്പനയിൽ ഒരു കുടുംബത്തിലെ മൂന്നുപേർ വിഷം കഴിച്ച് മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തിനു പിന്നിൽ സാന്പത്തിക പ്രതിസന്ധിയാകാം മരണകാരണമെന്ന് പോലീസിന്റെ പ്രാഥമിക നിഗമനം.
കൂട്ടപ്പന മരുതൂര്‍ നന്ദനത്തില്‍ മണിലാൽ(50), ഭാര്യ സ്മിത (43), മകൻ അഭിലാൽ (22) എന്നിവരാണ് മരിച്ചത്. കഴിഞ്ഞ ദിവസം രാത്രി പത്തോടെ മണിലാൽ സുഹൃത്തും നഗരസഭ മുന്‍ കൗണ്‍സിലറുമായ രാജേഷിനെ ഫോണിൽ ബന്ധപ്പെട്ട് മരിക്കാന്‍ പോകുന്നു എന്ന സൂചന നല്‍കിയിരുന്നു. അദ്ദേഹം സ്ഥലത്തില്ലാത്തതിനാല്‍ പെട്ടെന്ന് വാർഡ് കൗൺസിലർ കൂട്ടപ്പന മഹേഷിനു വിവരം കൈമാറി.
കൗണ്‍സിലര്‍ ഉടനെ മണിലാലിന്റെ വീട്ടിലെത്തി. അകത്ത് സ്മിതയും മകനും അവശനിലയിൽ കിടക്കുന്നത് കണ്ടു. അതിനിടയിൽ മണിലാൽ കുഴഞ്ഞു വീണു. മൂവരെയും നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സി.കെ.ഹരീന്ദ്രൻ എംഎൽഎയുടെ മുൻ ഡ്രൈവറായിരുന്നു മണിലാൽ. പിന്നീട് കുറച്ചുകാലം ഒരു കന്പനിയില്‍ ജീവനക്കാരനായി. ഭാര്യ സ്മിത നെയ്യാറ്റിൻകരയിലെ ഒരു ടെക്സ്റ്റയിൽസിലെ ജീവനക്കാരിയാണ്.
മകൻ അഭിലാൽ പോളിടെക്നിക്ക് വിദ്യാഭ്യാസം പൂർത്തിയാക്കിയിട്ടുമുണ്ട്. മണിലാലിന്റെ വീട്ടില്‍ നിന്നും ആത്മഹത്യാക്കുറിപ്പ് കണ്ടെത്തിയതായും പോലീസ് പറഞ്ഞു. റിയല്‍ എസ്റ്റേറ്റ് ബിസിനസ്സില്‍ നിക്ഷേപിച്ച പണം നഷ്ടപ്പെട്ടതും വിവിധ മൈക്രോ സ്ഥാപനങ്ങളില്‍ നിന്നെടുത്ത വായ്പകള്‍ തിരിച്ചടയ്ക്കാന്‍ കഴിയാഞ്ഞതുമായ വിവരങ്ങള്‍ കുറിപ്പില്‍ എഴുതിയിട്ടുണ്ടെന്നും പോലീസ് അറിയിച്ചു. മണിലാലിന്റെ കുടുംബത്തിലെ കൂട്ട ആത്മഹത്യ സമീപവാസികള്‍ക്കും സുഹൃത്തുക്കള്‍ക്കുമൊന്നും പൂര്‍ണ്ണമായും ഉള്‍ക്കൊള്ളാനായിട്ടില്ല.