മുതലപ്പൊഴി: കടൽ പ്രക്ഷുബ്ധമാകുന്പോൾ മത്സ്യബന്ധനം നിരോധിക്കും
1428838
Wednesday, June 12, 2024 5:43 AM IST
തിരുവനന്തപുരം: മുതലപ്പൊഴി തുറമുഖത്തിലെ അപകടം ഒഴിവാക്കുന്നതിനായി കടൽ പ്രക്ഷുബ്ധമാകുന്ന വേളയിൽ മത്സ്യബന്ധനത്തിന് പോകുന്നത് നിരോധിക്കാൻ ധാരണയായിട്ടുണ്ടെന്നു മന്ത്രി സജി ചെറിയാൻ നിയമസഭയിൽ പറഞ്ഞു. കടലറിവുളള മത്സ്യത്തൊഴിലാളികളെ ഉൾപ്പെടുത്തി പ്രദേശിക തലത്തിൽ സമിതി രൂപീകരിക്കും. സമിതി കാലാവസ്ഥ വിലയിരുത്തിയാകും നിരോധനം തീരുമാനിക്കുക. വി.ശശി ഉന്നയിച്ച സബ്മിഷന് മറുപടി നൽകുകയായിരുന്നു മന്ത്രി.
കാലാവസ്ഥ പ്രക്ഷുബ്ധമാകുന്ന സമയത്ത് കടൽ കൂടുതൽ അപകടകരമാകുന്നു. അപകട മുന്നറിയിപ്പ് അവഗണിച്ച് മത്സ്യബന്ധനത്തിനു പോകുന്നതാണ് അപകടത്തിന് കാരണമാകുന്നത്. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ നിർമാണത്തിനുളള കല്ലുകൾ ബാർജ്ജ് വഴി കടൽ മാർഗം കൊണ്ടുപോകുന്നതിന് മുതലപ്പൊഴി ഹാർബറിന്റെ തെക്കേ പുലിമുട്ട് പൊളിച്ച് ലോഡ് ഔട്ട് ഫെസിലിറ്റി നിർമിക്കുന്നതിന് 2019 - 2020 കാലയളവിൽ അദാനി പോർട്ട്സിന് അനുമതി നൽകിയിരുന്നു.
ഹാർബർ എൻജിനിയറിംഗ് വകുപ്പുമായി ഒപ്പുവച്ച ധാരണാപത്ര പ്രകാരം മുതലപ്പൊഴി ഫിഷിംഗ് ഹാർബറിലെ മൗത്തിലും ചാനലിലും 5 മീറ്ററും ഹാർബർ ബേസിനിൽ മൂന്ന് മീറ്ററും ആഴം ഉറപ്പാക്കണമെന്നും ബ്രേക്ക് വാട്ടറിന് എന്തെങ്കിലും കേടുപാടുകൾ സംഭവിച്ചാൽ പരിഹരിക്കണമെന്നും ഗൈഡ് ലൈറ്റ്, ബോയ എന്നിവ സ്ഥാപിക്കണമെന്നും വ്യവസ്ഥ ചെയ്തിരുന്നു.
ഇതുപ്രകാരം അദാനി പോർട്ട്സ് മുതലപ്പൊഴി ഹാർബറിന്റെ ചാനലിൽ ഡ്രെഡ്ജിംഗ് നടത്തിയിരുന്നു. 2021 ലെ ടൗട്ടേ ചുഴലിക്കാറ്റ്, 2022 വർഷത്തെ മണ്സൂണ് എന്നിവ മൂലം മുതലപ്പൊഴി ഫിഷിംഗ് ഹാർബറിലെ തെക്കേ പുലിമുട്ടിന്റെ ഹെഡ് തകരുകയും ടെട്രാപോഡുകൾക്ക് സ്ഥാനഭ്രംശം സംഭവിച്ച് പ്രവേശന കവാടത്തിലും ചാനലിലും ചിതറിവീണു.
ചിതറിയ കല്ലുകളും ടെട്രോപോഡുകളും നീക്കം ചെയ്യുന്ന പ്രവൃത്തി 80% പൂർത്തീകരിച്ചു. ധാരണാപത്രം പ്രകാരമുളള ആഴം നിലനിർത്താൻ അദാനി പോർട്സിന് കർശന നിർദേശം നൽകിയതു പ്രകാരം മൂന്ന് ലോംഗ് ബൂം എസ്കവേറ്ററും, രണ്ട് ഷോർട്ട് ബൂം എസ്കവേറ്ററും ഉപയോഗിച്ച് നിലവിൽ മണ്ണ് നീക്കം ചെയ്ത് വരികയാണ്. ദീർഘിപ്പിച്ച് നൽകിയ കാലയളവിലും ആഴം ഉറപ്പാക്കാൻ കഴിയാത്ത സാഹചര്യത്തിൽ കരാറിന്റെ കാലാവധി വീണ്ടും ദീർഘിപ്പിക്കുന്നതിനുളള നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.
തെക്ക് ഭാഗത്ത് നിന്ന് അഴിമുഖത്തേക്ക് മണ്ണ് അടിഞ്ഞ് കൂടുന്നത് തടയുന്നതിനായി തെക്കേ പുലിമുട്ടിന്റെ നീളം 425 മീറ്റർ വർധിപ്പിച്ച് അഴിമുഖം വടക്ക് ഭാഗത്തേക്ക് മാറ്റുന്ന വിധത്തിലാണ് റിപ്പോർട്ടിൽ പുലിമുട്ടിന്റെ രൂപകൽപ്പന നൽകിയിട്ടുള്ളത്.
റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ മത്സ്യബന്ധന തുറമുഖത്തിന്റെ അടിസ്ഥാന സൗകര്യ വികസനം അടക്കം 164 കോടിയുടെ പദ്ധതി രൂപരേഖ സംസ്ഥാന സർക്കാർ അംഗീകരിച്ച് കേന്ദ്ര- സംസ്ഥാന സർക്കാരുകളുടെ ധനസഹായത്തോടെ പിഎംഎംഎസിയിൽ ഉൾപ്പെടുത്തി നടപ്പാക്കുന്നതിനുളള അനുമതിക്കായി കേന്ദ്ര സർക്കാരിന് സമർപ്പിച്ചു. കേന്ദ്ര സാങ്കേതിക സമിതി തത്വത്തിൽ അംഗീകരിച്ചിട്ടുണ്ട്.
എന്നാൽ മുതലപ്പൊഴി മത്സ്യബന്ധന തുറമുഖം സ്മാരട്ട് ഗ്രീൻ ഹാർബർ ആയി മാറ്റുന്നതിന് കേന്ദ്രസർക്കാർ തീരുമാനിക്കുകയും അതനുസരിച്ചുളള മാനദണ്ഡങ്ങൾ പ്രകാരമുള്ള ഘടകങ്ങൾ കൂടി ഉൾപ്പെടുത്തി സമർപ്പിക്കാൻ നിർദേശിച്ചതിന്റെ അടിസ്ഥാനത്തിൽ തുടർനടപടി സ്വീകരിച്ച് വരുന്നു.
കേന്ദ്ര സർക്കാരിന്റെ അനുമതി ലഭിക്കുന്ന മുറയ്ക്ക് പുലിമുട്ടിന്റെ നീളം വർദ്ധിപ്പിക്കുന്നത് ഉൾപ്പെടെയുള്ള പ്രവൃത്തികൾ ഒന്നര വർഷത്തിനുള്ളിൽ പൂർത്തീകരിച്ച് മുതലപ്പൊഴി മത്സ്യബന്ധന തുറമുഖം അപകടരഹിതമാക്കാനാണ് ലക്ഷ്യമിടുന്നതെന്നും മന്ത്രി പറഞ്ഞു.