വിളവും വിലയും കുറഞ്ഞു; അടയ്ക്കാ കൃഷി വിടപറയുന്നു
1428844
Wednesday, June 12, 2024 5:43 AM IST
കാട്ടാക്കട: മലയോര മേഖലയിലെ ഒരു കാലത്തെ പ്രധാന സാമ്പത്തിക സ്രോതസായിരുന്ന അടയ്ക്കാമരം (കമുക്) വിട പറയുന്നു. മുൻകാലങ്ങളിൽ തെങ്ങിനൊപ്പം പ്രാധാന്യം നൽകിയിരുന്ന നാണ്യവിളകളിലൊന്നായിരുന്നു കമുക്.
മാർക്കറ്റുകളിൽ ആവശ്യത്തിലധികം ഡിമാൻഡുണ്ടായിരുന്ന പച്ച അടയ്ക്ക, പഴുത്ത അടയ്ക്ക, ഉണങ്ങിയ അടയ്ക്ക (കൊട്ടപാക്ക്), കുതിർത്ത അടയ്ക്ക (വെള്ളത്തിൽ പാക്ക്) എന്നീ നിലകളിൽ ഇവ വിപണികളിൽ സ്ഥാനം പിടിച്ചിരുന്നു.
പച്ച അടയ്ക്ക വെറ്റില മുറുക്കിനും ചില ആയുർവേദ ഔഷധ നിർമാണങ്ങൾക്കും ഉപയോഗിച്ചിരുന്നു. പഴുത്ത അടയ്ക്കയും ഉണങ്ങിയ അടയ്ക്കയുമാണ് പെയിന്റ് നിർമാണത്തിനും അനുബന്ധ ആവശ്യങ്ങൾക്കുമായി കേരളത്തിൽ നിന്നും കയറ്റി അയച്ചു വരുന്നത്. വെള്ളത്തിൽ ആഴ്ചകളോളം നിക്ഷേപിച്ച് കുതിർത്തെടുക്കുന്ന അടയ്ക്ക ചില പ്രത്യേക കമ്പനികളാണ് വാങ്ങി കൊണ്ട് പോകുന്നത്. ഇവയ്ക്കും ആവശ്യക്കാർ ഏറെയുണ്ട്.
വാസന പാക്ക്, മറ്റ് പുകയില ഉത്പന്ന നിർമാണവുമായി ബന്ധപ്പെട്ട സാധനങ്ങളുടെ നിർമാണത്തിനും ഉണങ്ങിയ അടയ്ക്കയും കുതിർത്ത അടയ്ക്കയും വ്യാപകമായി ഉപയോഗിച്ച് വരുന്നു.
കൂടാതെ ഇന്ന് വിപണിയിൽ കമുകിൻ പാളയ്ക്ക് ആവശ്യക്കാർ ഏറെയുണ്ട്. കമുകിൻ പാളയിൽ നിന്ന് നിർമിക്കുന്ന പ്ലേറ്റുകളും അനുബന്ധ ഉത്പന്നങ്ങൾക്കും ഇന്ന് പ്രിയമേറി വരുകയാണ്.
വിരുന്നു സൽക്കാരങ്ങളിലും വിവാഹപാർട്ടികളിലും ഇത്തരം ഉത്പന്നങ്ങൾ പേപ്പർ കപ്പുകളെയും പ്ലേറ്റുകളെയും പിന്നിലാക്കി ഫൈവ് സ്റ്റാർ ഹോട്ടലുകളിൽ സ്ഥാനം പിടിച്ചതോടെയാണ് കമുകിന് നല്ലകാലം കൈവന്നത്. വിളവും വിലയും കുറഞ്ഞതും കമുകിൽ കയറാൻ ആളെ കിട്ടാതായതും കർഷകർ കൃഷി ഉപേക്ഷിക്കാൻ കാരണമായിട്ടുണ്ട്.