വിഴിഞ്ഞം തുറമുഖം: പ്രവർത്തന സജ്ജമാകാൻ ഇനിയും കടമ്പകൾ
1429051
Thursday, June 13, 2024 6:32 AM IST
വിഴിഞ്ഞം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം പൂർണ തോതിൽ പ്രവർത്തന സജ്ജമാകണമെങ്കിൽ ഇനിയും കടമ്പകൾ കടക്കണമെന്ന് വിലയിരുത്തൽ.
പ്രധാനമായി വേണ്ട കസ്റ്റംസ് ക്ലിയറൻസ് ഓഫീസ്, പഴം, പച്ചക്കറി, മീൻ എന്നിങ്ങനെയുള്ളവയുടെ ഗുണനിലവാര പരിശോധന കേന്ദ്രങ്ങൾ, വിവിധ തരം ഓഫീസുകളും അതിനു വേണ്ട ജീവനക്കാരെയും മറ്റ് സംവിധാനങ്ങളും ഒരുക്കണം.
കൂടാതെ അന്താരാഷ്ട്ര തുറമുഖമായതിനാൽ പതിനാല് കിലോമീറ്റർ ചുറ്റളവ് ഇക്കണോമിക്കൽ സോൺ എന്ന പ്രഖ്യാപനവും ഉണ്ടാകണം. ഇതൊന്നും ആയിട്ടില്ല. താല്കാലികമായി ഐഎസ്പിഎസ് കോഡ് ലഭിച്ചെങ്കിലും പ്രധാനമായി വേണ്ട ഐസിപി കോഡുൾപ്പെടെയുള്ളവ കിട്ടിയില്ലെന്നാണറിവ്.
കസ്റ്റംസ് ഓഫീസിനായുള്ള കെട്ടിടം തുറമുഖ കവാടത്തിന് ചേർന്ന് അധികൃതർ നിർമിച്ച് നൽകിയിട്ടുണ്ടെങ്കിലും ജീവനക്കാരെ അനുവദിച്ച് വിജ്ഞാപനമിറങ്ങേണ്ടതുണ്ട്. ട്രയൽ റണ്ണിന് ശേഷം ഈ വർഷാവസാനം തുറമുഖം കമ്മിഷൻചെയ്യുമെന്നും അധികൃതർ പറയുന്നു. എന്നാൽ വിഴിഞ്ഞത്തുകാർ വികസനം അനുഭവിച്ചറിയണമെങ്കിൽ ഇനിയും വർഷങ്ങൾ കാത്തിരിക്കേണ്ടിവരും. ഒന്നാം ഘട്ടത്തിൽ കരമാർഗ്ഗമുള്ള കണ്ടെയ്നർ നീക്കം ഉണ്ടാകില്ലെന്നും ബന്ധപ്പെട്ടവർ പറയുന്നു.
വൻകിട ചരക്ക് കപ്പലുകളിൽ എത്തുന്ന കണ്ടെയ്നറുകൾ ചെറിയ കപ്പലുകളിലേ
ക്ക് മാറ്റി കടൽമാർഗം മറ്റ് തുറമുഖങ്ങളിൽ അടുപ്പിക്കുകയാണ് ലക്ഷ്യം. കസ്റ്റംസ് ക്ലിയറൻസ് സംവിധാനം നിശ്ചിത സമയത്തിനുള്ളിൽ പ്രവർത്തനമാരംഭിച്ചില്ലെങ്കിൽ ഗുജറാത്ത് പോലുള്ള തുറമുഖങ്ങളിൽ നിന്നുള്ള ക്ലിയറൻസുമായി കപ്പലുകൾക്ക് വിഴിഞ്ഞത്ത് എത്തി വിദേശ രാജ്യങ്ങളിലേക്ക് മടങ്ങാമെന്നു മറിയുന്നു. ഇത് കേരളത്തിന്റെ വരുമാനത്തെ ബാധിക്കുമെന്നും വിലയിരുത്തപ്പെടുന്നു.
കര മാർഗം ചരക്ക് നീക്കം നടക്കണമെങ്കിൽ കൂറ്റൻ കണ്ടെയ്നറുകൾക്ക് കടന്നുപോകാൻ പാകത്തിലുളള റോഡുകളും റെയിൽവേയും ഒഴിവാക്കാനാകില്ല. ഇതൊന്നും വിഴിഞ്ഞം തുറമുഖത്ത് കണി കാണാനില്ല. നിർമാണം തുടങ്ങി ഒരു പതിറ്റാണ്ടോളം അടുക്കുമ്പോഴും രണ്ട് കിലോമീറ്ററോളം വരുന്ന തുറമുഖ അപ്രോച്ച് റോഡ് പൂർത്തികരിക്കാൻ പോലും കഴിഞ്ഞിട്ടില്ല. റിംഗ് റോഡിന്റെ കാര്യവും എങ്ങുമെത്തിയിട്ടില്ല.