മനുഷ്യത്വത്തിനു പ്രാധാന്യം നൽകിയ എഴുത്തുകാരൻ ആയിരുന്നു പി. കേശവദേവ് : ശ്രീകുമാരൻ തന്പി
1429059
Thursday, June 13, 2024 6:38 AM IST
തിരുവനന്തപുരം: എല്ലാ വിശ്വാസങ്ങൾക്കും പ്രസ്ഥാനങ്ങൾക്കും അതീതമായി മനുഷ്യത്വത്തിനു പ്രാധാന്യം നൽകിയ എഴുത്തുകാരനായിരുന്നു പി. കേശവദേവ് എന്ന് കവിയും ഗാനരചയിതാവുമായ ശ്രീകുമാരൻ തന്പി. പി. കേശവദേവ് ട്രസ്റ്റിന്റെ ഇരുപതാമത് പി. കേശവദേവ് പുരസ്കാരദാന ചടങ്ങിന്റെ ഉദ്ഘാടനവും പുരസ്കാര വിതരണവും നിർവഹിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
മുടവൻമുഗൾ പി. കേശവദേവ് ഹാളിലായിരുന്നു ചടങ്ങ്. ഈ വർഷത്തെ പി. കേശവദേവ് സാഹിത്യ പുരസ്കാരം വിഖ്യാത സംവിധായകൻ അടൂർ ഗോപാലകൃഷ്ണനു ശ്രീകുമാരൻ തന്പി സമ്മാനിച്ചു. പി. കേശവദേവ് ഡയാബ്സ്ക്രീൻ കേരള പുരസ്കാരം മനഃശാസ്ത്ര വിദഗ്ധൻ ഡോ. സി.ജെ. ജോണ് മുൻ ചീഫ് സെക്രട്ടറി കെ. ജയകുമാറിൽ നിന്നും ഏറ്റുവാങ്ങി.
താൻ വിശ്വസിച്ച പ്രസ്ഥാനത്തേക്കാൾ അധികം മനുഷ്യനു പ്രാധാന്യം നൽകുന്നത് കൊണ്ടാണ് പാർട്ടിയോടുള്ള എതിർപ്പ് ചിലപ്പോൾ തുറന്നു പ്രകടിപ്പിച്ചിരുന്നതെന്നും അത് കമ്യൂണിസ്റ്റ് വിരോധം കൊണ്ടായിരുന്നില്ലെന്നും ശ്രീകുമാരൻ തന്പി പറഞ്ഞു.
പുരോഗമനപരമായ ആശയങ്ങൾ ഉള്ള സാഹിത്യകാരരായിരുന്നു തകഴിയും ദേവും ബഷീറും പൊൻകുന്നം വർക്കിയും. വ്യക്തമായ രാഷ്ട്രീയമുണ്ടായിരുന്ന എഴുത്തുകാരനായ കേശവദേവ് തൊഴിലാളി നേതാവായി സാധാരണക്കാരായ തൊഴിലാളികൾക്കുവേണ്ടി പോരാടിയിരുന്നു എന്നും അദ്ദേഹം വ്യക്തമാക്കി. കേശവദേവിന്റെ സാഹിത്യഭാഷ ദൃശ്യഭാഷയുമായി അടുത്തു നിൽക്കുന്നത് കൊണ്ടാണ് ദേവിന്റെ പല നോവലുകളും സിനിമയായി മാറിയത് എന്നും ശ്രീകുമാരൻ തന്പി ചൂണ്ടിക്കാട്ടി.
പി. കേശവദേവും കേശവദേവിന്റെ പേരിലുള്ള പുരസ്കാരങ്ങൾ സ്വീകരിക്കുന്ന അടൂർ ഗോപാലകൃഷ്ണനും സമാനമായുള്ളത് മനുഷ്യ സ്നേഹമാണെന്ന് മുഖ്യപ്രഭാഷണത്തിൽ മുൻ ചീഫ് സെക്രട്ടറി കെ. ജയകുമാർ പറഞ്ഞു. ചെറിയ കാര്യങ്ങൾക്കു പോലും മാനസിക സമ്മർദം അധികമായുള്ള കാലത്ത് ഡോ. സി.ജെ. ജോണിന്റെ സേവനം അനിവാര്യമാണെന്ന് സി. ജെ. ജോണിനു പുരസ്കാരം സമ്മാനിച്ച കെ. ജയകുമാർ പറഞ്ഞു.
മലയാള സാഹിത്യത്തിന്റെ ഗതിമാറ്റിയ മനുഷ്യസ്നേഹിയായ എഴുത്തുകാരനാണ് പി. കേശവദേവ് എന്ന് അധ്യക്ഷത പ്രസംഗത്തിൽ പ്രശസ്ത നോവലിസ്റ്റും പുരസ്കാര കമ്മിറ്റി ചെയർമാനുമായ ഡോ. ജോർജ് ഓണക്കൂർ അഭിപ്രായപ്പെട്ടു.
ചെറുപ്പകാലം മുതൽ തന്നെ സ്വാധീനിച്ച സാഹിത്യകാരനാണ് പി. കേശവദേവ് എന്നു മറുപടി പ്രസംഗത്തിൽ അടൂർ ഗോപാലകൃഷ്ണൻ പറഞ്ഞു. ബോധപൂർവം ഇടയ്ക്കു ദേവ് വായനക്കാരെ ഞെട്ടിച്ചു കൊണ്ടിരുന്നു. ദേവിന്റെ ഓടയിൽ നിന്ന് പോലുള്ള കൃതികൾ പുനർവായിക്കപ്പെടണം.
പുനർ പഠനം ആവശ്യപ്പെടുന്ന എഴുത്തുകാരിൽ പ്രധാനിയാണ് ദേവ്. ഡോ. സി. ജെ. ജോണ് മറുപടി പ്രസംഗം നടത്തി. ചടങ്ങിൽ പി. കേശവദേവിന്റെ മകനും പി. കേശവദേവ് ട്രസ്റ്റ് മാനേജിംഗ് ട്രസ്റ്റിയുമായ ഡോ. ജ്യോതിദേവ് കേശവദേവ് സ്വാഗതം പറഞ്ഞു. സെക്രട്ടറി സുനിത ജ്യോതിദേവ് നന്ദി പറഞ്ഞു. കേശവദേവിന്റെ സഹധർമിണിയും ട്രസ്റ്റ് ചെയർപേഴ്സണുമായ സീതാലക്ഷ്മി ദേവ് പങ്കെടുത്തു.