മത്സ്യത്തൊഴിലാളി മുങ്ങി മരിച്ചു
1429085
Thursday, June 13, 2024 10:40 PM IST
വിഴിഞ്ഞം: മീൻ പിടിത്തം കഴിഞ്ഞ് മടങ്ങിവന്ന ശേഷം നങ്കൂരമിട്ട വള്ളത്തിൽ നിന്ന് മറന്ന് വച്ച മൊബൈൽ ഫോൺ എടുക്കാൻ നീന്തിയ മത്സ്യത്തൊഴിലാളി മുങ്ങി മരിച്ചു. പുല്ലുവിള, കൊച്ചുപള്ളി പണിക്കത്തി വിളാകത്ത് ശബരിയപ്പൻ്റെയും ലില്ലിക്കുട്ടിയുടെയും മകൻ ഷാജി (39) ആണ് മരിച്ചത്.
ഇന്നലെ രാവിലെ വിഴിഞ്ഞം തുറമുഖത്തായിരുന്നു സംഭവം. ബുധനാഴ്ച വൈകുന്നേരം വിഴിഞ്ഞം തുറമുഖത്ത് നിന്നാണ് ഒഴുക്ക് വല ഉപയോഗിച്ച് മീൻ പിടിക്കാൻ ഷാജിയും വള്ളത്തിന്റെ ഉടമസ്ഥനായ ജോസും പുറപ്പെട്ടത്. ഇന്നലെ പുലർച്ചെ അഞ്ചോടെ മീൻ പിടിത്തം കഴിഞ്ഞ് ഇരുവരും വീട്ടിൽ തിരിച്ചെത്തി. ഇതിനിടയിലാണ് വള്ളത്തിൽ ഫോൺ മറന്ന് വച്ചതായി അറിയുന്നത്. രാവിലെ പത്തോടെ വള്ളത്തിന്റെ ഉടമസ്ഥനോടൊപ്പം വീണ്ടും വിഴിഞ്ഞത്ത് എത്തി. നങ്കൂരമിട്ട വള്ളത്തിൽ പോകാൻ കടലിൽ നീന്തിയ ഷാജി തിരികെയെത്തിയില്ല. നൂറ് കണക്കിന് വള്ളങ്ങൾ നിരത്തിയിട്ടിരുന്നതിനാൽ ഇയാൾ കടലിൽ താഴ്ന്ന വിവരം ആദ്യമാരുമറിഞ്ഞതുമില്ല.
ഉച്ചവരെയും കാണാതെ വന്നതോടെയാണ് ബണ്ഡുക്കൾ തിരച്ചിൽ ആരംഭിച്ചതും തീരദേശ പോലീസിനെ വിവരമറിയിച്ചതും. മുങ്ങൽ വിദഗ്ദരുടെ സഹായത്തോടെ തീരദേശ പോലീസും, മത്സ്യ ത്തൊഴിലാളികളും നടത്തിയ തിരച്ചിലിൽ വൈകുന്നേരം മൃതദേഹം കണ്ടെടുത്തു. അവിവാഹിതനാണ്. അഞ്ച് സഹോദരിമാർ ഉണ്ട്. വിഴിഞ്ഞം തീരദേശ പോലീസ് മേൽനടപടി സ്വീകരിച്ചു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി മെഡിക്കൽ കോളജ് മോർച്ചറിയിലേക്ക് മാറ്റി.