തമിഴ്നാട്ടിലെ മദ്യ ദുരന്തം: അതിർത്തി മേഖലയിൽ നിരീക്ഷണം ശക്തമാക്കി എക്സൈസ്
1430844
Saturday, June 22, 2024 6:22 AM IST
കാട്ടാക്കട: തമിഴ്നാട്ടിലെ മദ്യ ദുരന്തത്തിന് പിന്നാലെ അതിർത്തി മേഖലയിൽ നിരീക്ഷണം ശക്തമാക്കി എക്സൈസ്. അതിർത്തി മേഖലകളിലും ഇടറോഡുകളിലും പരിശോധന നടക്കുകയാണ്.
അതിർത്തി കടന്ന് എത്തുന്ന സ്പിരിറ്റിനെ വിദേശമാക്കി വിൽക്കുകയും ലക്ഷങ്ങൾ സമ്പാദിക്കുകയും ചെയ്യുന്ന സംഘങ്ങൾ കാട്ടാക്കടയിലും പരിസരത്തും നേരത്തെ സജീവമായതായിരുന്നു. കാട്ടാക്കട കിള്ളിയിൽ മുൻപ് അനധിക്യത മദ്യനിർമാണശാല എക്സൈസ് കണ്ടെത്തി നശിപ്പിച്ചിരുന്നു.
നാല് പേരെ പിടികൂടുകയും മൂന്ന് വാഹനങ്ങൾ പിടിച്ചെടുക്കുകയും ചെയ്തിരുന്നു. വൻതോതിൽ മദ്യം നിർമിക്കുന്ന ഗോഡൗൺ കണ്ടെത്തുകയും അതിന്റെ കൂട്ടുകൾ പിടിച്ചെടുക്കുകയും ചെയ്തിരുന്നു. വൻ സ്പിരിറ്റ് ശേഖരവും ഇവിടെനിന്ന് കണ്ടെടുത്തിരുന്നു.
ഇവിടെ നിർമിച്ച മദ്യം കാട്ടാക്കട ഭാഗത്തു തന്നെ വിറ്റഴിച്ചിരിച്ചിരുന്നതായി ഇവർ സമ്മതിച്ചിരുന്നു. കുരുതംകോട് ഭാഗത്ത് വാടകവീട് കേന്ദ്രീകരിച്ച് നിർമാണശാല കണ്ടെത്തുകയും പഴയ കേസിൽ ജാമ്യത്തിൽ നിൽക്കുന്ന പ്രതികളെ പിടികൂടുകയും ചെയ്തിരുന്നു. ഇവിടെ നിന്നും വ്യാജവിദേശമദ്യത്തിന്റെ സാമ്പിളുകളുകൾ പിടിച്ചെടുക്കുകയും ചെയ്തിരുന്നു.
ഈ സംഘമാണ് വീണ്ടും രംഗത്തുള്ളതെന്ന് പരാതികൾ ശക്തമായ സാഹചര്യത്തിലാണ് പോലീസും എക്സൈസും അന്വേഷണം ശക്തമാക്കിയിരിക്കുന്നത്. നേരത്തെ പിടിയിലായ സംഘത്തിന് സ്പരിറ്റ് എത്തുന്നത് കർണ്ണാടകയിലും തമിഴ്നാട്ടിലും നിന്നുമാണെന്ന് കണ്ടെത്തിയിരുന്നു.
ഇപ്പോഴും സമാന സാഹചര്യത്തിൽ സ്പിരിറ്റ് എത്തുന്നതായി എക്സൈസിന് പരാതി കിട്ടിയിട്ടുണ്ട്. പഴയ കമ്പനി കുപ്പികൾ ശേഖരിച്ച് അതിനകത്ത് വ്യാജമദ്യം നിറച്ചാണ് വിൽപ്പനയെന്നും പറയുന്നു.