മലയാള സിനിമയ്ക്കു വേണ്ടി കഥകൾ കേൾക്കുന്നുണ്ടെന്ന് നടൻ വിജയ് സേതുപതി
1430846
Saturday, June 22, 2024 6:22 AM IST
തിരുവനന്തപുരം: മലയാള സിനിമയിൽ അഭിനയിക്കാൻ ഇനിയും ആഗ്രഹമുണ്ടെന്നും, അതിനു വേണ്ടി നല്ല കഥകൾ കേൾക്കുന്നുണ്ടെന്നും നടൻ വിജയ് സേതുപതി. ഏറ്റവും പുതിയ ചിത്രമായ മഹാരാജയുടെ പ്രമോഷന്റെ ഭാഗമായി തിരുവനന്തപുരം പ്രസ്ക്ലബിൽ നടത്തിയ പത്രസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സിനിമ തനിക്ക് എന്നും പ്രിയപ്പെട്ടതാണ്. സിനിമ തെരഞ്ഞെടുക്കുന്പോൾ കഥകൾക്കാണ് പ്രാധാന്യം കൊടുക്കുന്നത്. അതുപോലെ കഥ പറയുന്ന രീതിയും പ്രധാനപ്പെട്ടതാണ്. മഹാരാജ എന്ന സിനിമയിലേക്ക് ആകർഷിച്ചത് ഈ രണ്ടു കാര്യങ്ങളാണ്.
തുടർച്ചയായി രണ്ടു മൂന്നു സിനിമകൾ പ്രേക്ഷക ശ്രദ്ധ നേടാതെ പോയതിനെക്കുറിച്ച് മാധ്യമപ്രവർത്തകർ ചോദിച്ചപ്പോൾ. സിനിമയിൽ വിജയവും തോൽവിയും സാധാരണമാണെന്നും ഓരോ സിനിമയ്ക്കും അതിന്േറതായ കഠിന പ്രയത്നം ഉണ്ടെന്നും അദ്ദേഹം പറഞ്ഞു. എല്ലാ സിനിമയ്ക്കും എടുക്കുന്ന പ്രയത്നം ഒന്നു തന്നെയാണ്. ഏതു സിനമയായാലും സത്യസന്ധമായി നിൽക്കാനാണ് ഇഷ്ടപ്പെടുന്നത്.
തന്നെ സംബന്ധിച്ചിടത്തോളം സിനിമ ടെക്നിക്കൽ മാത്രമല്ല വൈകാരികമായ ഒന്നുകൂടിയാണ്. ആർട്ടിസ്റ്റുകൾക്ക് അതിരുകളില്ലാ. ഏതു കഥാപാത്രത്തെയും സന്തോഷത്തോടെ ഏറ്റെടുക്കാം. മലയാളത്തിലെ മികച്ച സിനിമയാണ് നൻപകൽ നേരത്ത് മയക്കം. ഈ സിനിമയെ പറ്റി ഒരുപാട് പേരോടു സംസാരിച്ചിട്ടുണ്ട്. സിനമയിലെ ഓരോ ഷോട്ടുകളും മികച്ചതാണ്.
തന്േറ തുടക്കം ചെറിയ സീരിയലുകളിലൂടെ ആയിരുന്നു. അന്നൊന്നും ഒരു നടനാകുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല. പിന്നീടാണ് നായകനെന്ന നിലയിൽ തന്നെ ആളുകൾ തിരിച്ചറിയാൻ തുടങ്ങിയത്. തന്േറ 50 -ാമത്തെ ചിത്രമായ മഹാരാജയെ മലയാളി പ്രേക്ഷകർ ഏറ്റെടുത്തതിൽ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു. സിനിമയുടെ ഡയറക്ടർ നിതിലൻ സ്വാമിനാഥൻ, പ്രൊഡ്യൂസർ സുധൻ സുന്ദരം തുടങ്ങിയവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.