ബൈക്കിലെത്തിയ മൂന്നംഗ സംഘം വീട്ടമ്മയുടെ മാല കവര്‍ന്നു
1430847
Saturday, June 22, 2024 6:22 AM IST
വെള്ളറട: കുന്നത്തുകാല്‍ കട്ടച്ചല്‍ വിളയ്ക്ക് സമീപം ബൈക്കിലെത്തിയ മൂന്നംഗ വീട്ടമ്മയുടെ മാല കവര്‍ന്നു. വെള്ളിയാഴ്ച രാവിലെ 11ന് കട്ടച്ചല്വിള ചന്തയിലെത്തിയ ശേഷം അമ്പയിന്തലയിലെ വീട്ടിലേക്ക് മടങ്ങുംവഴി ചിമ്മണ്ടി റോഡില്‍ വച്ചാണ് ഹെല്‍മെറ്റ് ധരിച്ചെത്തിയ മൂന്നംഗ സംഘം ചിമ്മണ്ടി ആറടിക്കരവീട്ടില്‍ ബേബി (76) യുടെ ഒന്നരപവന്റെ സ്വര്‍ണമാല പൊട്ടിച്ച് ബൈക്കില്‍ കടന്നത്.
നാറാണി ജംഗ്ഷനിലൂടെ പോകുന്ന മോഷ്ടാക്കളുടെ സിസിടിവി ദൃശ്യം ലഭിച്ചിട്ടുണ്ട്. ബൈക്കിന് നബര്‍ പ്ലേറ്റ് ഇല്ലാത്തത് പോലീസിന് വെല്ലുവിളിയായിട്ടുണ്ട്. വെള്ളറട പോലീസില്‍ പരാതി നല്‍കിയതിനെത്തുടര്‍ന്ന് സര്‍ക്കിള്‍ ഇന്‍സ്പക്ടര്‍ ബാബുകുറുപ്പിന്റെ നേത്രത്വത്തില്‍ ദീബു, ഷൈനു, ജയദാസ് അടങ്ങുന്ന സംഘം അന്വേഷണം ആരംഭിച്ചു.
ഒറ്റദിവസം അഞ്ചിടത്ത് മാല പൊട്ടിച്ചു
വിഴിഞ്ഞം : ബൈക്കിൽ കറങ്ങി നടന്ന മൂനംഗ സംഘ കള്ളൻമാർ ഒറ്റ ദിവസം അഞ്ച് സ്റ്റേഷൻ പരിധിയിലായി മാരത്തൺ മാല പിടിച്ച് പറിക്കൽ നടത്തി. പക്ഷെ പൂവാറിൽ നിന്ന് പരാജയം ഏറ്റുവാങ്ങി മടങ്ങി . ചന്തയിൽ പോയി മടങ്ങിവന്ന വീട്ടമ്മയുടെ കഴുത്തിൽ കിടന്ന രണ്ടര പവന്റെ സ്വർണ മാല പിടിച്ച് പറിക്കാനുള്ള കള്ളൻമാരുടെ ഏറെ നേരത്തെ കഠിനശ്രമം വീട്ടമ്മ പരാജയപ്പെടുത്തി.
താഴെ തള്ളിയിട്ട കള്ളൻമാർ മാലക്കായി മൽപിടിത്തം നടത്തി വലിച്ചിഴക്കുന്നതിനിടയിൽ കഴുത്തിനും കൈക്കും പരിക്കേറ്റെങ്കിലും മാല വിട്ടുകൊടുക്കാൻ വീട്ടമ്മ തയ്യാറായില്ല. ഒടുവിൽ സംഗതി പന്തികേടെന്ന് മനസിലാക്കിയ കള്ളൻമാർ വന്നബൈക്കിൽ തന്നെ ആർക്കും പിടി നൽകാതെ സ്ഥലം വിട്ടു.
ഇന്നലെ ഉച്ചയോടെ പൂവാർ പത്തനാവിള കാലായിത്തോട്ടത്തായിരുന്നു സംഭവം. കാലായിത്തോട്ടം സ്വദേശി കല (50) യുടെ കഴുത്തിൽ കിടന്ന മാലയാണ് മോഷ്ടിക്കാൻ ശ്രമം നടന്നത്. പൂവാർ ചന്തയിൽ നിന്ന് സാധനങ്ങൾ വാങ്ങിയ ശേഷം മടങ്ങിയ വീട്ടമ്മ ഇടറോഡിലൂടെ വീട്ടിലേക്ക് നടക്കുന്നതിനിടയിൽ ബൈക്കിലെത്തിയ മൂന്നംഗ സംഘത്തിലെ ഒരാൾ ഇറങ്ങി വന്ന് കഴുത്തിൽ കിടന്ന മാലയിൽ പിടിമുറുക്കി. ധൈര്യം സംഭരിച്ച വീട്ടമ്മ കള്ളനെ എതിർത്ത് നിന്നു.
മാലക്കായുള്ള പിടിവലിക്കിടയിൽ വീട്ടമ്മ നിയന്ത്രണം തെറ്റി താഴെ വീണു. എന്നിട്ടും വിടാത്ത കള്ളൻ തറയിലൂടെ വലിച്ചിഴച്ചെങ്കിലും മാല പൊട്ടിക്കാൻ സമ്മതിച്ചില്ല.
വീഴ്ചക്കിടയിൽ ഇവർ നിലവിച്ചെങ്കിൽ ഉച്ച സമയമായതിനാൽ സഹായിക്കാൻ നാട്ടുകാരെയും കിട്ടിയില്ല. ഇതിനിടയിൽ ഒരു ബൈക്ക് വരുന്നത് ശ്രദ്ധയിൽപ്പെട്ട കള്ളൻമാർ ദൗത്യം ഉപേക്ഷിച്ച് രക്ഷപ്പെട്ടു. സംഭവത്തിൽ കേസെടുത്ത് അന്വേഷണമാരംഭിച്ച പൂവാർ പോലീസ്ചുറ്റുവട്ടത്തുള്ള സിസിടിവി കാമറകൾ പരിശോധിച്ചതിൽ ഇതേ സംഘം തന്നെ ഇന്നലെ ബാലരാമപുരം, വെള്ളറ, മാരായമുട്ടം ,നെയ്യാറ്റിൻകര എന്നീ സ്റ്റേഷൻ പരിധിയിൽ മാല പിടിച്ച് പറിച്ചതെന്ന് മനസിലായി.
വെള്ളറടയിൽ നിന്ന് ഒന്നര പവനും മാരായമുട്ടത്ത് നിന്ന് നാലര പവനും മോഷ്ടാക്കൾ കൈക്കലാക്കിയെന്ന് പൂവാർ പോലീസ് അറിയിച്ചു.