ഷിബുകുമാർ വധക്കേസിൽ നാലു പ്രതികൾക്കു ജീവപര്യന്തം; ഏഴുപേരെ വെറുതെവിട്ടു
1431041
Sunday, June 23, 2024 6:18 AM IST
തിരുവനന്തപുരം: വർക്കല ചെമ്മരുത്തി വണ്ടിപ്പുര ഷമ്മിനിവാസിൽ ഷിബു കുമാറിനെ കൊലപ്പെടുത്തിയ കേസിൽ സഹോദരങ്ങളടക്കം നാലു പ്രതികളെ കോടതി ജീവപര്യന്തം കഠിനതടവിനും ഒന്നരലക്ഷം രൂപ വീതം പിഴയ്ക്കും ശിക്ഷിച്ചു.
പിഴ ഒടുക്കിയില്ലെങ്കിൽ പ്രതികൾ ഒരു വർഷം അധികതടവ് അനുഭവിക്കണം. ആറാം അഡീഷണൽ ജില്ലാ സെഷൻസ് ജഡ്ജി കെ. വിഷ്ണുവാണു ശിക്ഷ വിധിച്ചത്. ചെമ്മരുത്തി വണ്ടിപ്പുര ജനതാമുക്ക് പുത്തൻവിള കൊച്ച് വീട്ടിൽ ഷിജു എന്ന വലിയ തന്പി, ഇയാളുടെ സഹോദരൻ ഷിജി എന്ന ചെറിയ തന്പി, ഇവരുടെ സുഹൃത്തുക്കളായ പാളയംകുന്ന് കാട്ടുവിള വീട്ടിൽ ബിജു എന്ന അപ്പിമോൻ, ചെമ്മരുത്തി കുന്നുവിള ഷരീഫ മൻസിലിൽ മുനീർ എന്ന തക്കുടു എന്നിവരെയാണ് കോടതി ശിക്ഷിച്ചത്.
രണ്ടു കുട്ടിക്കുറ്റവാളികൾ അടക്കം 14 പ്രതികളാണു കേസിൽ ഉണ്ടായിരുന്നത്. വിചാരണയ്ക്കു മുന്പ് ഒരു പ്രതി മരണപ്പെട്ടിരുന്നു. ഷിജുവിന്റെ മാതൃസഹോദരിയുടെ മകളെ ഷിബുകുമാർ പ്രണയിച്ച് വിവാഹം കഴിച്ചതാണ് പ്രതികളെ കൊലപാതകത്തിന് പ്രേരിപ്പിച്ചത്. 2013 മാർച്ച് 27 ന് വണ്ടിപ്പുര കാകുളത്ത്കാവ് മാടൻനടയിലെ ഉത്സവത്തിന്റെ ദിവസമാണ് സ്വന്തം വീടിനു മുകളിലെ ടെറസിൽ കിടന്നുറങ്ങിയ ഷിബു കുമാറിനെയും സഹോദരൻ ഷമ്മിയെയും പ്രതികൾ ആക്രമിച്ചത്.
വീടിനു മുകളിൽനിന്നു താഴേക്കു ചാടി രക്ഷപ്പെടാൻ ശ്രമിച്ച ഷിബുകുമാറിനെ പിന്തുടർന്നാണു പ്രതികൾ കൊലപ്പെടുത്തിയത്. പിഴത്തുകയിൽ മൂന്നിൽ ഒരു ഭാഗം കൊല്ലപ്പെട്ട ഷിബുകുമാറിന്റെ മാതാവ് പദ്മിനിക്കും ബാക്കി തുക ഷിബുകുമാറിന്റെ ഭാര്യ ശോഭനയ്ക്കും നൽകണമെന്നു കോടതി നിർദേശിച്ചു.