നന്തൻകോട് കൂട്ടക്കൊല: കുറ്റപത്രം വായിക്കുന്നത് മാറ്റിവച്ചു
1431044
Sunday, June 23, 2024 6:18 AM IST
തിരുവനന്തപുരം: നന്തൻകോട് കൂട്ടക്കൊല കേസിന്റെ കുറ്റപത്രം വായിക്കുന്നതു കോടതി മാറ്റിവച്ചു. അന്വേഷണത്തിന്റെ ഭാഗമായി പ്രതി കേഡൽ ജിൻസണ് രാജയുടെ സ്വകാര്യ ലാപ്ടോപ്പിൽ നിന്ന് അന്വേഷണ സംഘം ശേഖരിച്ച തെളിവുകൾ അടങ്ങിയ സിഡിയുടെ പകർപ്പ് ലഭിച്ചിട്ടില്ലെന്നു പ്രതിഭാഗം പരാതിപ്പെട്ടതിനെ തുടർന്നാണ് കുറ്റപത്രം വായിക്കുന്നതു മാറ്റിവച്ചത്. വിചാരണ ആരംഭിക്കുന്നതിനു മുന്പു പ്രതിക്ക് ഇതു ലഭിക്കേണ്ടതാണ്. തിരുവനന്തപുരം ആറാം അഡീഷണൽ സെഷൻസ് കോടതിയാണ് കേസ് പരിഗണിക്കുന്നത്.
കഴിഞ്ഞ തവണ കേസ് പരിഗണിച്ചപ്പോൾ വിചാരണ നേരിടാനുള്ള മാനസിക പ്രാപ്തി കേഡലിനുണ്ടെന്നു ഡോക്ടർമാർ സ്ഥിരീകരിച്ചതിനെ തുടർന്നാണ് കുറ്റപത്രം വായിക്കുവാൻ കോടതി തീയതി നിശ്ചയിച്ചത്. 2017 ഏപ്രിൽ എട്ടിനാണ് കേഡൽ ജിൻസണ് രാജയുടെ മാതാപിതാക്കളും സഹോദരിയും ബന്ധുവും അതിദാരുണമായി കൊല്ലപ്പെട്ടത്.
ക്ലിഫ് ഹൗസിനു സമീപത്തുള്ള ബെയ്ൻസ് കോന്പൗണ്ടിലെ 117-ാം നന്പർ വീട്ടിലാണ് പ്രഫ. രാജ തങ്കം, ഭാര്യ ഡോ. ജീൻ പദ്മ, മകൾ കരോലിൻ, ബന്ധു ലളിത എന്നിവരെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. കേസിൽ കേഡൽ ജിൻസണ് രാജയാണ് ഏകപ്രതി.