കുഴി ബോംബ് ആക്രമണത്തിൽ മരിച്ച ജവാൻ വിതുര സ്വദേശി
1431249
Monday, June 24, 2024 4:39 AM IST
പാലോട്: കുഴി ബോംബ് ആക്രമണത്തിൽ മലയാളി സിആർപിഎഫ് ജവാന് വീരമൃത്യു. വിതുര ചെറ്റച്ചൽ ഫാം ജംഗ്ഷൻ അനിഴം ഹൗസിൽ വിഷ്ണു(35) ആണ് ഛത്തീസ് ഗഡിൽ മരണമടഞ്ഞത്. ഇന്നലെ വൈകുന്നേരം മൂന്നു മണിയോടെയാണ് സംഭവം. ഇന്നലെ രാവിലെ വിഷ്ണു നിൽക്കുന്ന സ്ഥലത്ത് നിന്ന് അഡ്വാൻസ് കമ്പനിയിലേക്ക് പോകുംവഴിയാണ് സ്ഫോടനം നടന്നത്.
കമ്പനി എത്തുന്നതിന് 5 കിലോമീറ്റർ മുൻപ് ഡേക്കൽ ഗുഡിയം എന്ന സ്ഥലത്ത് വച്ചാണ് സംഭവം . വിഷ്ണുവിനോടൊപ്പം വാഹനത്തിൽ ഉണ്ടായിരുന്ന മറ്റൊരു ജവാനും മരണപ്പെട്ടു. കഴിഞ്ഞ ഫെബ്രുവരിരണ്ടിന് ഇവിടെ രണ്ടു ജവാൻമാർ വീരമൃത്യു വരിച്ചിരുന്നു. വിഷ്ണു കഴിഞ്ഞ 10 വർഷമായി 201, കോബ്ര ബെറ്റാലിയൻ സിആർപിഎഫ് കമാൻഡോ ആണ്. രണ്ടു വർഷത്തിനു മുമ്പാണ് ജാർഖണ്ഡിൽ നിന്ന് ഛത്തീസ്ഗഡിൽ എത്തിയത്.
കാശ്മീരിൽ ആയിരുന്നു വിഷ്ണുവിന്റെ ആദ്യ പോസ്റ്റിംഗ്. ഇന്നലെ വൈകുന്നേരം നാലുമണിയോടെയാണ് മരണവിവരം വീട്ടിൽ അറിയുന്നത്. ഒന്നരമാസം മുൻപാണ് വിഷ്ണു നാട്ടിലെത്തിയത്. വീടിന്റെ പാലുകാച്ചൽ ചടങ്ങും ഇളയ കുട്ടിയുടെ എഴുത്തിനിരുത്തും നടത്തിയ ശേഷമാണ് തിരികെ മടങ്ങിയത്. രഘുവരന്റെയും അജിതയുടെയും മകനാണ് വിഷ്ണു. അരുൺ സഹോദരനാണ്. ഭാര്യ നിഖില ശ്രീചിത്രയിലെ നഴ്സാണ്. മക്കൾ: നിർദ്ദേവ്, നിർവിൻ. വിഷ്ണുവിന്റെ മൃതദേഹം ഇന്ന് ഉച്ചയോടെ നാട്ടിലെത്തിക്കും.