വയോധികന്റെ മരണത്തിനുത്തരവാദി സ്വകാര്യ ആശുപത്രിയെന്ന് മക്കൾ
1431329
Monday, June 24, 2024 6:49 AM IST
കൊട്ടാരക്കര: വയോധികനായ അച്ഛന്റെ മരണത്തിന് കാരണക്കാർ ചികിൽസിച്ച കൊട്ടാരക്കരയിലെ സ്വകാര്യ ആശുപത്രിയെന്ന് മക്കൾ പത്രസമ്മേളനത്തിൽ ആരോപിച്ചു. പല വിധ മരുന്നുകൾ മാറി മാറി പരീക്ഷിക്കുകയും ചികിൽസ സംബന്ധിച്ച വിവരങ്ങൾ ബന്ധുക്കളുമായി പങ്കുവക്കാതെയും ഡോക്ടറും ആശുപത്രിയും ചതിക്കുകയായിരുന്നെന്ന് മക്കൾ പറയുന്നു.
നടന്ന് ആശുപത്രിയിലെത്തിച്ച അച്ഛനെ ഗുരുതരാ വസ്ഥ യിലാണ് മറ്റൊരാശുപത്രിയിലേക്ക് മാറ്റിയ തെന്നും മക്കൾ വ്യക്തമാക്കി. കൊട്ടാരക്കര വിജയാ ആശുപത്രിക്കെതിരെയാണ് ആരോപണമുയർന്നിട്ടുള്ളത്.
ശ്വാസതടസം അനുഭവപ്പെട്ടതിനെ തുടർന്നാണ് ഇളമാട് ശാന്താ ഭവനിൽ രഘുനാഥൻ (61) ആചാരിയെ മകൻ വിജയാ ആശുപത്രിയിൽ കഴിഞ്ഞ മാസം 25 ന് പ്രവേശിപ്പിച്ചത്. പത്ത് ദിവസത്തോളം ഇവിടെ ചികിത്സിച്ചു. ചികിത്സയുടെ ഭാഗമായി പലവിധ മരുന്നുകൾ പരീക്ഷിക്കുകയുണ്ടായി.
ഈ വിവരങ്ങളൊന്നും ബന്ധുക്കൾക്ക് കൈമാറിയില്ല. ഒടുവിൽ അവശനായ വയോധികനെ ഐ സി യുവിലേക്ക് മാറ്റേണ്ടി വന്നു. മറ്റേതെങ്കിലും ആശുപത്രിയിലേക്ക് കൊണ്ടു പോണോ എന്ന് മകൻ ചോദിച്ചപ്പോൾ ഫലമില്ലെന്നും കൾച്ചർ ചെയ്യാൻ കൊടുത്തതിന്റെ റിസൾട്ടു വരട്ടെ എന്നുമായിരുന്നു ഡോക്ടറുടെ മറുപടി. എട്ടിന് രഘുനാഥനാചാരിയുടെ മരണം സംഭവിച്ചു.
നേരത്തെ എത്തിച്ചിരുന്നെങ്കിൽ ജീവൻ രക്ഷിക്കാമായിരുന്നെന്ന് രണ്ടാമത് എത്തിച്ച ആശുപത്രി വൃത്തങ്ങൾ മക്കളോട് പ്രതികരിച്ചത്.
സംഭവം വിവാദമായതോടെ ബില്ലിൽ പിഴവ് പറ്റിയതായി പറഞ്ഞ് കൊട്ടാരക്കരയിലെ ആശുപത്രിയിൽ നിന്നും 10000 രൂപ തന്റെ പേരിൽ അയച്ചു തന്നതായും മകൻ പറഞ്ഞു കൊട്ടാരക്കരയിലെ ആശുപത്രിക്കെതിരായി കൊട്ടാരക്കര എസ് എച്ച് ഒ, റൂറൽ എസ് പി, ജില്ലാ കളക്ടർ, ജില്ലാ മെഡിക്കൽ ഓഫീസർ എന്നിവർക്ക് മക്കൾ പരാതി നൽകിയിട്ടുണ്ട്.
രഘുനാഥനാ ചാരിയുടെ മക്കളായ കൃഷ്ണകുമാർ, ശ്രീകുമാർ ഉറ്റ ബന്ധുക്കൾ എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു. കഴിഞ്ഞ മാസവും ഈ ആശുപത്രിക്കെതിരെ ആരോപണമുയർന്നിരുന്നു.അച്ഛൻ മരിച്ചത് ആശുപത്രിയിലെ ചികിൽസാ പിഴവുമൂലമാന്നെന്ന് അന്ന് മകൻ ആരോപിക്കുകയുണ്ടായി.
തകർക്കാൻ ശ്രമമെന്ന് മാനേജ്മെന്റ്
കൊട്ടാരക്കര: രണ്ടര പതിറ്റാണ്ടായി പ്രവർത്തിച്ചു വരുന്ന വിജയ ഹോസ്പിറ്റലിന്റെ ഖ്യാതി കളങ്കപ്പെടുത്തുവാൻ വേണ്ടിയുള്ള ചില ഗൂഢ ശ്രമങ്ങൾ മാസങ്ങളായി സമൂഹ മാധ്യമങ്ങൾ വഴി ചില വ്യക്തികൾ നടത്തിവരുകയാണെന്ന് ആശുപത്രി മാനേജ്മെന്റും ജീവനക്കാരും പത്രസമ്മേളനത്തിൽ ആരോപിച്ചു. ഈ സ്ഥാപനത്തെ ആശ്രയിച്ച് ഉപജീവനം നടത്തുന്നത് 300-ൽ അധികം കുടുംബങ്ങളാണ്.
ഒരു മാസത്തിന് മുൻപ് ഇവിടെ നിന്നും റഫർ ചെയ്ത് അയച്ച രോഗി മറ്റൊരു ആശുപത്രിയിൽ മരണപ്പെട്ട സംഭവവുമായി ബന്ധപ്പെട്ടാണ് ഇത്തരം വ്യാജപ്രചരണങ്ങൾ നടക്കുന്നത്. അതിന്റെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചതിനു ശേഷം മാത്രമേ നിജസ്ഥിതി അറിയാനാകു .
വ്യാജപ്രചരണങ്ങൾക്കെതിരെ നിയമപരമായ നടപടികൾ സ്വീകരിച്ചു വരികയാണ്. പത്രസമ്മേളനത്തിൽ ഡോക്ടർമാരായ ഷാഫി, ജെറിൻ, രാമകൃഷ്ണൻ, മിനി, അനിൽ തര്യൻ, രഞ്ജിത് നാഥ് തുടങ്ങിയവർ പങ്കെടുത്തു.