അഴൂർ പഞ്ചായത്തിന്റെ സ്വപ്നപദ്ധതിക്ക് ഭൂമി ദാനംനൽകി പ്രവാസി മലയാളി
1451104
Friday, September 6, 2024 6:42 AM IST
തിരുവനന്തപുരം: അഴൂർ പഞ്ചായത്തിലെ പെരുങ്ങുഴിയിൽ വയോജനകേന്ദ്രം, തൊഴിൽ പരിശീലന കേന്ദ്രം എന്നിവ സ്ഥാപിക്കാൻ പന്ത്രണ്ട് സെന്റ് വസ്തു സൗജന്യമായി നൽകി പ്രവാസി മലയാളി. കീഴാറ്റിങ്ങൽ തൊപ്പിചന്ത എം.എസ്. വില്ലയിൽ എസ്. മോഹൻദാസാണ് മാതൃകാപരമായ പ്രവർത്തനം നടത്തിയത്.
പെരുങ്ങുഴി റെയിൽവെ സ്റ്റേഷനുസമീപത്തെ പതിനേഴാം വാർഡിൽ തനിക്കുള്ള പന്ത്രണ്ട് സെന്റ് വസ്തുവാണ് നാടിന്റെ നന്മയ്ക്കും വികസനത്തിനുമായി മോഹൻദാസ് വിട്ടുനൽകിയത്. കഴിഞ്ഞ ദിവസം വസ്തു പഞ്ചായത്തിന് രജിസ്റ്റർ ചെയ്ത് പ്രമാണം കൈമാറുകയായിരുന്നു. പഞ്ചായത്തിൽ പകൽവീടും വയോജനകേന്ദ്രവും തൊഴിൽ പരിശീലന കേന്ദ്രവും ആരംഭിക്കാൻ വസ്തു ലഭിക്കാതെ പഞ്ചായത്ത് അധികൃതർ ബുദ്ധിമുട്ടുന്ന വേളയിലാണു മോഹൻദാസിന്റെ കാരുണ്യം നിറഞ്ഞ മനസ് തുണയായത്.
മോഹൻദാസിന്റെ സുഹൃത്തും പെരുങ്ങുഴി സ്വദേശിയുമായ നിരഞ്ജൻ ഭാസ്കറാണ് ഈ ഉദ്യമത്തിന് മുൻകൈ എടുത്തത്. പഞ്ചായത്തിന് ഭൂമിയില്ലാത്ത കാര്യം നിരഞ്ജനാണ് മോഹൻദാസിനോടു പറഞ്ഞത്. തുടർന്ന് പഞ്ചായത്ത് അംഗവും വാർഡ് മെന്പറുമായ സി. സുര, പഞ്ചായത്ത് പ്രസിഡന്റ് ആർ. അനിൽ എന്നിവരെയുംകൂട്ടി മോഹൻദാസിനോടു പദ്ധതിയെക്കുറിച്ച് വിശദീകരിക്കുകയും അദ്ദേഹം വസ്തു ദാനം നൽകാൻ സമ്മതിക്കുകയായിരുന്നു.
വർഷങ്ങൾക്കു മുൻപാണ് മോഹൻദാസ് പെരുങ്ങുഴിയിൽ സ്ഥലം വാങ്ങിയിട്ടിരുന്നത്. ഇപ്പോൾ ലക്ഷക്കണക്കിന് രൂപ സെന്റിന് വിലമതിക്കുന്ന വസ്തുവാണ് പഞ്ചായത്തിന്റെ വികസന പ്രവർത്തനങ്ങൾക്ക് വിട്ടു നൽകിയിരിക്കുന്നത്. നിരവധി വികസന പ്രവർത്തനങ്ങൾക്ക് സഹായം നൽകുന്ന വ്യക്തികൂടിയാണ് മോഹൻദാസ്. വിദേശത്തുവച്ചുള്ള പരിചയമാണ് മോഹൻദാസിനെയും നിരഞ്ജൻ ഭാസ്കറെയും സുഹൃത്തുക്കളാകാൻ വഴിവച്ചത്. മോഹൻദാസിനെ അഴൂർ പഞ്ചായത്തിന്റെ നേതൃ ത്വത്തിൽ അനുമോദിച്ചു.