കാളികാവ്: ഒരു യൂണിയന്റെ പ്രസിഡന്റായി 1956 മുതൽ അന്ത്യംവരെ 66 വർഷം തുടർന്നതിന്റെ റിക്കാർഡ് നാട്ടുകാർ കുഞ്ഞാക്കയെന്നു വിളിക്കുന്ന ആര്യാടൻ മുഹമ്മദിന് സ്വന്തം. മലപ്പുറം ജില്ലയിലെ ഏറ്റവും വലിയ എസ്റ്റേറ്റായ പുല്ലങ്കോട് റബർ എസ്റ്റേറ്റിൽ തൊഴിലാളികളെ സംഘടിപ്പിച്ച് ഐഎൻടിയുസി എന്ന തൊഴിലാളി സംഘടന രൂപീകരിച്ച ആര്യാടനെ മരിക്കുവോളം അതിന്റെ പ്രസിഡന്റായി തുടരാനുള്ള അനുമതിയാണ് യൂണിയൻ നൽകിയത്.
കേരള രാഷ്ടീയത്തിലെ ചാണക്യനും കോണ്ഗ്രസ് പ്രസ്ഥാനത്തിന്റെ നെടുംതൂണുമായിരുന്ന അന്തരിച്ച ആര്യാടൻ മുഹമ്മദ് തോട്ടം തൊഴിലാളികളെ സംഘടിപ്പിച്ച് രാഷ്ട്രീയത്തിൽ പിച്ചവച്ച് തുടങ്ങിയ പുല്ലങ്കോട് പ്രദേശത്തുകാർ അവരുടെ കുഞ്ഞാക്കയെയും കുഞ്ഞാക്ക അവരെയും മരിക്കുവോളം കൈവിട്ടില്ല.
മുഖ്യഎതിർ സംഘടനയായ എഐടി യുസിയുമായി കുഞ്ഞാലി വന്നപ്പോൾപ്പോലും ഐഎൻടിയുസിയെ നിലന്പൂർ തേക്കിന്റെ കരുത്തിൽ ഉറപ്പിച്ചു നിർത്തിയത് ആര്യാടന്റെ നേതൃപാടവത്തിന്റെ തെളിവായിരുന്നു. പുല്ലങ്കോട് എസ്റ്റേറ്റിൽ തൊഴിലാളികൾക്കും മാനേജ്മെന്റിനുമിടയിൽ ഉണ്ടാകുന്ന ഏതു തർക്കങ്ങൾക്കും അവസാനവാക്ക് ആര്യാടന്റേതായിരുന്നു.
കിഴക്കൻ ഏറനാട്ടിൽ കോണ്ഗ്രസ് പാർട്ടിക്കുണ്ടായിരുന്ന മേൽവിലാസം നിലനിർത്താനും തൊഴിലാളികൾക്കിടയിൽ ഇറങ്ങിച്ചെന്ന് പ്രശ്ന പരിഹാരമുണ്ടാക്കാനും ഇത്രമേൽ കഴിവുള്ള മറ്റൊരു നേതാവുണ്ടായിട്ടില്ലെന്നു പഴമക്കാർ പറയുന്നു. ആര്യാടന്റെ നിര്യാണത്തിലൂടെ തൊഴിലാളികളുടെ സംരക്ഷകൻ നഷ്ടപ്പെട്ടുവെന്നാണ് സഹപ്രവർത്തകരായിരുന്ന സി.എച്ച്. മുഹമ്മദും ബി. കുഞ്ഞീനും പറഞ്ഞത്. ഇരുവരും അദ്ദേഹത്തിനു കീഴിൽ യൂണിയൻ സെക്രട്ടറിമാരായി ദീർഘകാലം പ്രവർത്തിച്ചവരാണ്.
കാളികാവ്, പുല്ലങ്കോട് പ്രദേശങ്ങളിലുള്ള ആളുകൾ രാഷ്ടീയ വ്യത്യാസമില്ലാതെ നിലന്പൂരിലുള്ള ആര്യാടന്റെ വിട്ടു മുറ്റത്തെത്തിയാണ് നാളിതുവരെ അവരുടെ എല്ലാ പ്രശ്നങ്ങൾക്കു പരിഹാരമുണ്ടാക്കിയിരുന്നത്. മുറിയാത്ത ബന്ധമാണ് പുല്ലങ്കോട് എസ്റ്റേറ്റും അവിടത്തെ തൊഴിലാളികളുമായി ആര്യാടനുണ്ടായിരുന്നത്.
മന്ത്രി വി. അബ്ദുറഹിമാൻ അനുശോചിച്ചു
മലപ്പുറം: മുതിർന്ന കോണ്ഗ്രസ് നേതാവും മുൻ മന്ത്രിയുമായ ആര്യാടൻ മുഹമ്മദിന്റെ നിര്യാണത്തിൽ മന്ത്രി വി. അബ്ദുറഹിമാൻ അനുശോചിച്ചു. മലബാർ മേഖലയിലെ കോണ്ഗ്രസിന്റെ കരുത്തനായ നേതാവായിരുന്നു ആര്യാടൻ മുഹമ്മദെന്ന് മന്ത്രി പറഞ്ഞു. അദ്ദേഹത്തിന്റെ വേർപാട് ഏറെ വേദനാജനകമാണ്. ഇടതുപക്ഷവുമായി യോജിച്ചും വിയോജിച്ചും പ്രവർത്തിച്ച രാഷ്ട്രീയ പശ്ചാത്തലമുള്ള നേതാവായിരുന്നു ആര്യാടൻ.
ശ്രദ്ധേയനായ നിയമസഭാ സാമാജികനായിരുന്നു. മതനിരപേക്ഷ നിലപാടുകൾ ഉയർത്തിപ്പിടിക്കാനും ആര്യാടൻ ശ്രദ്ധിച്ചു. തന്റെ നിലപാടുകൾ തുറന്നു പറയുന്നതിൽ ഒരു മടിയും കാണിച്ചിരുന്നില്ല. വ്യക്തിപരമായി ഉൗഷ്മളമായ ബന്ധം ഉണ്ടായിരുന്നു. മന്ത്രി എന്ന നിലയിലുള്ള ആര്യാടന്റെ പ്രവർത്തനങ്ങളും ശ്രദ്ധ നേടിയിരുന്നുവെന്ന് മന്ത്രി വി. അബ്ദുറഹിമാൻ അനുശോചന സന്ദേശത്തിൽ പറഞ്ഞു.
മുൻ മന്ത്രിയും മുതിർന്ന കോണ്ഗ്രസ് നേതാവുമായ ആര്യാടൻ മുഹമ്മദിന്റെ നിര്യാണത്തിൽ ദേവസ്വം, പിന്നോക്ക ക്ഷേമ വകുപ്പ് മന്ത്രി കെ. രാധാകൃഷ്ണൻ അനുശോചിച്ചു. ഏഴു പതിറ്റാണ്ടോളം നീണ്ടു നിന്ന രാഷ്ട്രീയ ജീവിതത്തിൽ നാല് മന്ത്രിസഭകളിൽ വനം,തൊഴിൽ,വൈദ്യുതി വകുപ്പുകൾ കൈകാര്യം ചെയ്ത ആര്യാടൻ എട്ടു തവണ നിലന്പൂരിൽ നിന്നുള്ള എംഎൽഎയായിരുന്നു. പ്രഗത്ഭനായ പാർലമെന്റെറിയനും കഴിവുറ്റ ഭരണാധികാരിയുമായിരുന്നു അദ്ദേഹമെന്ന് മന്ത്രി അനുസ്മരിച്ചു.
അനുശോചിച്ചു
മഞ്ചേരി: ജനം കൾച്ചറൽ സെന്റർ അനുശോചിച്ചു. ചെയർമാൻ സി.ടി. രാജു, ഹാരിസ് ബാബു, ഷെരീഫ് പാറക്കൽ, ഉമാദേവി, നജീദ് ബാബു, മീര മംഗലശരി, ദേവൻ വേട്ടേക്കോട് എന്നിവർ പ്രസംഗിച്ചു.
മഞ്ചേരി: സിഎംപി സംസ്ഥാന സെക്രട്ടറി കൃഷ്ണൻ കോട്ടുമല നിലന്പൂരിലെ വസതിയിലെത്തി അന്ത്യോപചാരമർപ്പിച്ചു.
മഞ്ചേരി: കേരള കോണ്ഗ്രസ് ജേക്കബ് മഞ്ചേരി നിയോജക മണ്ഡലം കമ്മിറ്റി അനുശോചനം രേഖപ്പെടുത്തി. നിയോജക മണ്ഡലം പ്രസിഡന്റ് അനസ് അത്തിമണ്ണിൽ ഉദ്ഘാടനം ചെയ്തു. സിദ്ദീഖ് പാണ്ടിക്കാട് അധ്യക്ഷത വഹിച്ചു. മുജീബ് പുൽപ്പറ്റ, സുരേഷ് കിഴക്കേത്തല, ജിജേഷ് മാടങ്ങോട്, സുബ്രഹ്മണ്യൻ, അഷ്റഫ് കിഴക്കേതല തുടങ്ങിയവർ പ്രസംഗിച്ചു.
മലപ്പുറം: ഏഴു പതിറ്റാണ്ടു നീണ്ട രാഷ്ടീയ ജീവിതത്തിൽ എൽഡിഎഫ്-യുഡിഎഫ് മന്ത്രിസഭകളിൽ അംഗമായിരുന്ന ആര്യാടൻ മുഹമ്മദിന്റെ നിര്യാണം നിലന്പൂരിനു മാത്രമല്ല കേരളാ രാഷ്ടീയത്തിനു തന്നെ തീരാനഷ്ടമാണ് ഉണ്ടായിട്ടുള്ളതെന്ന് കേരള കോൺഗ്രസ്-ബി ജില്ലാ സെക്രട്ടറിയറ്റംഗങ്ങളായ കെ.പി. പീറ്റർ, കെ.എം. ജോസ് എന്നിവർ അനുശോചന സന്ദേശത്തിൽ അറിയിച്ചു.
അന്ത്യോപചാരമർപ്പിക്കാൻ രാത്രിയും ജനപ്രവാഹം
നിലന്പൂർ: മതേതര മൂല്യങ്ങൾക്കായി നിലകൊണ്ട നേതാവായിരുന്നു ആര്യാടൻ മുഹമ്മദെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ പറഞ്ഞു. ആര്യാടന്റെ നിലന്പൂരിലെ വസതിയിലെത്തി അന്ത്യാഞ്ജലി അർപ്പിച്ച ശേഷം ആര്യാടനെ അനുസ്മരിക്കുകയായിരുന്നു അദ്ദേഹം.
1980 ലെ ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർഥിയായിരുന്ന ആര്യാടന്റെ തെരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ട് ഒന്നരമാസം നിലന്പൂരിൽ തങ്ങിയപ്പോഴാണ് ആര്യാടനെ കൂടുതൽ അടുത്തറിഞ്ഞത്. കുടുംബത്തിന്റേയും കോണ്ഗ്രസിന്റെയും നഷ്ടം മാത്രമല്ലെന്നും ഇതു പൊതുസമൂഹത്തിന്റെ കൂടി നഷ്ടമാണെന്നും അദ്ദേഹം പറഞ്ഞു.
കോണ്ഗ്രസ് പ്രവർത്തകർക്ക് മാർഗദർശിയായിരുന്നുവെന്ന് ബെന്നി ബെഹ്നാൻ എംപി അഭിപ്രായപ്പെട്ടു. മതേതര ശക്തികൾ കൂടുതൽ കരുത്താർജിക്കേണ്ട സമയത്ത് ആര്യാടൻ മുഹമ്മദിനെ പോലെയുള്ള നേതാവിന്റെ വിയോഗം വലിയ നാഷ്ടമാണ്. മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി, മുൻ മന്ത്രി കെ.സി. ജോസഫ് എന്നിവരും വീട്ടിലെത്തി ആദരാഞ്ജലികൾ അർപ്പിച്ചു.
മലപ്പുറത്ത് പൊതുദർശനത്തിന് വച്ചതിന് ശേഷം ഏഴുമണി കഴിഞ്ഞാണ് നിലന്പൂരിൽ തിരിച്ചെത്തിയത്. അപ്പോഴേക്കും അന്ത്യോപചാരമർപ്പിക്കാനെത്തിയവരുടെ വൻ നിര രൂപപ്പെട്ടിരുന്നു. രാത്രി ഒന്പതുമണിക്കും പ്രിയ നേതാവിനെ ഒരു നോക്കു കാണാൻ റോഡിൽ നീണ്ട വരി കാണാമായിരുന്നു.