മലപ്പുറം: മൂവായിരം കോടി രൂപയുടെ നികുതി ഭാരം ജനങ്ങളുടെ മേൽ അടിച്ചേൽപ്പിച്ച സംസ്ഥാന ബജറ്റ് കേരളം കണ്ട ഏറ്റവും വലിയ കൊള്ള ബജറ്റാണെന്ന് ജില്ലാ കോണ്ഗ്രസ് കമ്മിറ്റി പ്രസിഡന്റ് വി.എസ് ജോയ് പറഞ്ഞു.
വിലക്കയറ്റം കൊണ്ടു പൊറുതിമുട്ടുന്ന ജനങ്ങൾക്ക് അവരുടെ ദുരിത ഭാരം ഇരട്ടിയാക്കുന്ന നടപടിയാണ് പെട്രോളിനും ഡീസലിനും രണ്ടു രൂപ വർധിപ്പിച്ചത്. അത് അടിയന്തരമായി പിൻവലിച്ചില്ലെങ്കിൽ തുടർസമരങ്ങളുമായി മുന്നോട്ടു പോകുമെന്നു അദ്ദേഹം പറഞ്ഞു. സംസ്ഥാന ബജറ്റിനെതിരേ ജില്ലാ കോണ്ഗ്രസ് കമ്മിറ്റി മലപ്പുറത്തു സംഘടിപ്പിച്ച പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
പരിപാടിയിൽ ബജറ്റ് കോപ്പി കത്തിച്ചു. കെ.പി നൗഷാദ് അലി, വി.എസ്.എൻ നന്പൂതിരി, പി.സി വേലായുധൻകുട്ടി, എ.കെ അബ്ദുറഹിമാൻ, പി. ഷഹാർബാൻ, എം.കെ മുഹ്സിൻ, സത്യൻ പൂക്കോട്ടൂർ, അനീഷ് അങ്ങാടിപ്പുറം തുടങ്ങിയവർ പ്രസംഗിച്ചു. ജില്ലാ യൂത്ത് കോണ്ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മലപ്പുറത്ത് ധനമന്ത്രി ബാലഗോപാലിന്റെ കോലം കത്തിച്ച് പ്രതിഷേധിച്ചു. യൂത്ത് കോണ്ഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി സി.കെ ഹാരിസ് ഉദ്ഘാടനം ചെയ്തു. ജില്ലാ യൂത്ത് കോണ്ഗ്രസ് പ്രസിഡന്റ് ഷാജി പച്ചേരി അധ്യക്ഷത വഹിച്ചു. ജില്ലാ ഭാരവാഹികളായ അഷ്റഫ് കുഴിമണ്ണ, റാഷിദ് പൂക്കോട്ടൂർ, അനീസ് തൃക്കലങ്ങോട്, ജിജി മോഹൻ, ജൈസൽ എടപ്പറ്റ, നൗഫൽ പാറക്കുളം, ഷബീർ കുരിക്കൾ, ഷഹനാസ്, ഷാജഹാൻ വടക്കാങ്ങര, നാസിൽ പൂവിൽ, കെ.പി ശറഫുദീൻ തുടങ്ങിയവർ പ്രസംഗിച്ചു.