മഞ്ചേരി : ജിപിഎഐഎസ് അപകട ഇൻഷ്വറൻസ് പദ്ധതിയുടെ പ്രീമിയം 500 രൂപയിൽ നിന്ന് 1000 രൂപയാക്കി വർധിപ്പിക്കുന്ന ബജറ്റ് നിർദേശത്തിനെതിരേ പ്രതിഷേധവുമായി ജീവനക്കാർ.
സർക്കാർ, അർധസർക്കാർ, പൊതുമേഖല, സഹകരണ സ്ഥാപനങ്ങൾ, സർവകലാശാല, മറ്റ് സ്വയംഭരണ സ്ഥാപനങ്ങൾ എന്നിവിടങ്ങളിലെ ജീവനക്കാർക്കായി നിലവിൽ ഇൻഷ്വറൻസ് വകുപ്പ് നടപ്പാക്കിയിട്ടുള്ള പദ്ധതിയാണ് ജിപിഎഐഎസ്. പദ്ധതിയുടെ പേര് ജീവൻ രക്ഷ എന്നു മാറ്റിയാണ് പുതിയ നിർദേശം. പ്രീമിയം തുക ഇരട്ടിയാക്കിയെങ്കിലും കവറേജ് 50 ശതമാനം മാത്രമാണ് കൂട്ടിയത്. അപകടം മൂലമുള്ള മരണത്തിന് 15 ലക്ഷവും സാധാരണ മരണത്തിന് അഞ്ച് ലക്ഷം രൂപയുമാണ് ലഭിക്കുക. സർവീസ് കാലാവധി കഴിഞ്ഞാലും അടച്ച തുക തിരികെ ലഭിക്കുകയുമില്ല.
ഇതു വഞ്ചനയാണെന്ന് ആരോപിച്ച് യുണൈറ്റഡ് ടീച്ചേഴ്സ് ആൻഡ് എംപ്ലോയീസ് ഫെഡറേഷന്റെ (യുടിഇഫ്) നേതൃത്വത്തിൽ മഞ്ചേരിയിൽ പ്രതിഷേധ പ്രകടനം നടത്തി. അവശ്യ വസ്തുക്കൾക്കളുടെ വില വർധിപ്പിച്ചതിനു പുറമേ ഇന്ധന സെസ് കൂടി ഏർപ്പെടുത്തിയ സാഹചര്യത്തിൽ ജീവനക്കാരുടെ ആനുകൂല്യങ്ങൾ നൽകാതിരിക്കുന്നത് പ്രതിഷേധാർഹമാണെന്നും എൻജിഒ സംസ്ഥാന സെക്രട്ടറിയറ്റ് മെംബർ എം.പി സോമശേഖരൻ, എസ്ഇയു ജില്ലാ സെക്രട്ടറി വി.പി സമീർ എന്നിവർ പറഞ്ഞു.
എൻ. മോഹൻദാസ്, ഹബീബ് തോണിക്കാൻ, ഹമീദ് കുന്നുമ്മൽ, മുഹമ്മദാലി കണ്ണിയൻ, ഷബീറലി മുക്കട്ട, സലിം പത്തിരിയാൽ, പി. അബാസ്, നൗഫൽ, സുഹൈൽ, പി. വേലായുധൻ തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു പ്രകടനം.