പുലാമന്തോൾ: പാലൂർ തൈപ്പൂയ്യ രഥോത്സവത്തോടനുബന്ധിച്ചു സാംസ്കാരിക സമ്മേളനം സംഘടിപ്പിച്ചു. ദണ്ഡായുധപാണി ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹിമാൻ ഉദ്ഘാടനം ചെയ്തു.
മനുഷ്യർ തമ്മിലുള്ള സഹവർത്തിത്വത്തിന്റെ കാഴ്ചകളായി ഉത്സവാഘോഷങ്ങൾ മാറുന്നത് സന്തോഷകരമായ കാര്യമാണെന്നു അദ്ദേഹം പറഞ്ഞു. നജീബ് കാന്തപുരം എംഎൽഎ അധ്യക്ഷത വഹിച്ചു. സാമൂഹിക ഇഴചേർക്കലിന്റെ നൂൽനൂൽപ്പാണ് വേർതിരിവുകൾക്കതീതമായുള്ള ഇത്തരം കൂടിച്ചേരലുകൾ വഴി നടക്കുന്നതെന്നു അദ്ദേഹം പറഞ്ഞു.
പാലൂർ ഷണ്മുഖ പുരസ്കാരം ചലച്ചിത്ര പ്രവർത്തകൻ ജോയ് മാത്യുവിന് മന്ത്രി സമർപ്പിച്ചു. ഇക്ബാൽ പി. രായിൻ ആമുഖ പ്രഭാഷണം നടത്തി. മുൻ എംഎൽഎ സി.പി. മുഹമ്മദ് ലെഫ്. കേണൽ നിരഞ്ജൻ അനുസ്മരണ പ്രഭാഷണം നടത്തി. സ്വാമി പരമാനന്ദ പുരിജി അനുഗ്രഹ പ്രഭാഷണം നടത്തി. പഞ്ചായത്ത് പ്രസിഡന്റ് പി. സൗമ്യ, വൈസ് പ്രസിഡന്റ് ചന്ദ്രമോഹനൻ പനങ്ങാട്, അംഗം ടി. സാവിത്രി, വി.ബാബുരാജ്, ഇ. രാജേഷ്, സലീം കുരുവന്പലം, ശങ്കരൻ മൂസ്, പ്രദീപ് തുടങ്ങിയവർ പ്രസംഗിച്ചു.
പാലൂർ ഉണ്ണികൃഷ്ണ പണിക്കർ, ഗോപാലകൃഷ്ണ പണിക്കർ, ദേവദാസ് പണിക്കർ എന്നിവരുടെ സാന്നിധ്യത്തിൽ വിശിഷ്ട വ്യക്തികൾ ഭദ്രദീപം തെളിയിച്ചു.സിനിമ സംവിധായകൻ അന്പിളി, സംസ്ഥാന ഷൂട്ടിംഗ് സ്വർണമെഡൽ ജേതാവ് അബ്ദുൾ നാസർ എന്നിവർക്ക് പുരസ്ക്കാരങ്ങൾ നൽകി.
35 വർഷമായി ആതുരസേവന രംഗത്തുള്ള ഡോ. വി.എം. വാസുദേവന് വൈദ്യശ്രേഷ്ഠ പുരസ്കാരം നൽകി ആദരിച്ചു. പടുമണ്ണ പി.കെ. ബാലകൃഷ്ണ പണിക്കർക്ക് ജ്യോതിഷ പുരസ്കാരം നൽകി. സംസ്ഥാന തല ശാസ്ത്രോത്സവ കലോത്സവ വിജയികളായ വേദ സാഗർ, ശ്രീനന്ദ, അമൽ കൃഷ്ണ, ഹിബ അഷ്റഫ്, മീര എന്നിവരെ അനുമോദിച്ചു.