അങ്ങാടിപ്പുറം പൂരാഘോഷം തുടങ്ങി
1281908
Tuesday, March 28, 2023 11:41 PM IST
അങ്ങാടിപ്പുറം: ഭക്തിനിർഭരമായ അന്തരീക്ഷത്തിൽ അങ്ങാടിപ്പുറം തിരുമാന്ധാംകുന്ന് ഭഗവതി ക്ഷേത്രത്തിലെ പൂരാഘോഷത്തിനു തുടക്കമായി. പതിനായിരങ്ങൾ പങ്കെടുത്ത പുറപ്പാടെഴുന്നള്ളിപ്പോടെയാണ് വള്ളുവനാടിന്റെ മാമാങ്കോത്സവം തുടങ്ങിയത്. പൂര നാളുകളിലെ ഏറ്റവും ഹൃദ്യമായ എഴുന്നള്ളിപ്പാണ് പുറപ്പാടെഴുന്നള്ളിപ്പ്. പുറപ്പാടെഴുന്നള്ളിപ്പ് കാണാൻ നാടിന്റെ നാനാദിക്കിൽ നിന്നു ഒട്ടേറെ പേർ ഇന്നലെ ക്ഷേത്രസന്നിധിയിലെത്തി. രാവിലെ പത്തിനാണ് ഗജവീരൻമാരുടെ അകന്പടിയോടെ ആദ്യ ആറാട്ടെഴുന്നള്ളിപ്പ് ആരംഭിച്ചത്.
വള്ളുവനാട് രാജകുടുംബത്തിലെ രണ്ടാംസ്ഥാനി രാജരാജവർമ, ദേവസ്വം എക്സിക്യൂട്ടീവ് ഓഫീസർ എം. വേണുഗോപാൽ, അസിസ്റ്റന്റ് മാനേജർ എ.എൻ ശിവപ്രസാദ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പുറപ്പാടെഴുന്നള്ളിപ്പ്. ആലിക്കൽ, വായില്യാംകുന്ന്, കോങ്ങാട് ക്ഷേത്രങ്ങളുടെ ദേവികളുടെ പ്രതിനിധികളായി എടപ്പറ്റ പുക്കാട്ട് ഗോവിന്ദൻ നായർ, എരവിമംഗലം മണ്ണിങ്ങൽ ശ്രീധരൻനായർ, കാപ്പ് പുളിക്കൽ നാരായണൻ നായർ, എടപ്പറ്റ പൂക്കാട് ഗോവിന്ദൻകുട്ടി നായർ എന്നീ കോമരങ്ങളും പങ്കെടുത്തു.ഗജവീരൻ ഗുരുവായൂർ ദേവസ്വത്തിലെ ജൂണിയർ വിഷ്ണുവാണ് പുറപ്പാടെഴുന്നള്ളിപ്പിന് ഭഗവതിയുടെ തിടന്പേറ്റിയത്. ഗീതാഞ്ജലി വിഘ്നേശ്വരൻ, വഴുവാടി കാശിനാഥൻ എന്നീ ആനകളും അകന്പടിയായി.
ആറാട്ടുചടങ്ങുകൾക്ക് പന്തലക്കോടത്ത് ദാമോദരൻ നന്പൂതിരിയാണ് കാർമികത്വം വഹിച്ചത്. ഇന്നലെ രാവിലെ എട്ടിനു ക്ഷേത്രസന്നിധിയിൽ സരോജിനി നങ്ങ്യാരമ്മയുടെ നേതൃത്വത്തിൽ കുത്തും തുടർന്ന് കുത്തുപുറപ്പാടും നടന്നു. പന്തീരടി പൂജക്ക് ശേഷമാണ് പുറപ്പാടെഴുന്നള്ളിപ്പ് നടന്നത്. വടക്കേ നടയിറങ്ങി ആറാട്ടുകടവിൽ ആദ്യ ആറാട്ടും നടത്തി.11 മണിക്ക് ആറാട്ടു കഴിഞ്ഞുള്ള കൊട്ടിക്കയറ്റത്തിൽ ചെറുശേരി കുട്ടൻമാരാരുടെ പ്രമാണത്തിൽ പഞ്ചാരിമേളവും വൈകീട്ട് നാലിന് ക്ഷേത്രാങ്കണത്തിൽ ഓട്ടൻതുള്ളലും നടന്നു. ഇന്നു മുതൽ ഏപ്രിൽ ഏഴുവരെ വൈവിധ്യമാർന്ന ആഘോഷങ്ങളാണ് നടക്കുക.