മഞ്ചേരി: നഗരസഭാ പരിധിയിൽ അനുവദിച്ച പുതിയ ആറ് നഗര ജനകീയ ആരോഗ്യ കേന്ദ്രങ്ങളിൽ (അർബൻ ഹെൽത്ത് ആൻഡ് വെൽനസ് സെന്റർ) തോട്ടുപൊയിൽ കേന്ദ്രം ഉദ്ഘാടനത്തിന് സജ്ജമായി.
കേന്ദ്രം ഒക്ടോബർ ഏഴിന് ഉച്ചക്ക് രണ്ടിന് ഡോ.എം.പി. അബ്ദുസമദ് സമദാനി എംപി നാടിന് സമർപ്പിക്കും. അഡ്വ. യു.എ. ലത്തീഫ് എംഎൽഎ അധ്യക്ഷത വഹിക്കും. പിലാക്കൽ വെൽനസ് സെന്റർ നേരത്തെ തുറന്നു കൊടുത്തിരുന്നു.
വീന്പൂർ മുട്ടിപ്പടിയിലെ ആരോഗ്യകേന്ദ്രവും ഒക്ടോബർ അവസാനത്തോടെ ഉദ്ഘാടനം ചെയ്യും. ചികിത്സാമുറി, ഒ.പി. കൗണ്ടർ, ഡ്രസിംഗ് മുറി, നിരീക്ഷണ വാർഡ്, ഫാർമസി എന്നീ സൗകര്യങ്ങൾ ഒരുക്കി. ഇവിടേക്ക് ആവശ്യമായ ഫർണിച്ചറുകളും എത്തിച്ചു. മംഗലശേരി, വേട്ടേക്കോട് കുടുംബാരോഗ്യ കേന്ദ്രങ്ങൾക്ക് കീഴിലാണ് പുതിയ കേന്ദ്രങ്ങൾ ആരംഭിക്കുന്നത്.
മംഗലശേരി കേന്ദ്രത്തിനു കീഴിൽ ആര്യംപാട്, വീന്പൂർ, മേലേപറന്പ് എന്നിവിടങ്ങളിലും വേട്ടേക്കോട് കേന്ദ്രത്തിനു കീഴിൽ തോട്ടുപൊയിൽ, പിലാക്കൽ, നെല്ലിക്കുത്ത് മുക്കം എന്നിവിടങ്ങളിലുമാണ് കേന്ദ്രം തുടങ്ങുന്നത്.
12 സബ് സെന്ററുകളും രണ്ടു പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾക്കും പുറമെയാണ് പുതിയ സെന്ററുകൾ. ഉച്ചക്ക് ഒന്നു മുതൽ വൈകീട്ട് ഏഴു വരെയാകും സെന്ററുകളുടെ പ്രവർത്തനം. ഇതു രോഗികൾക്കു ആശ്വാസമാകും.
ജോലി കഴിഞ്ഞെത്തുന്നവർക്കും വൈകിട്ട് ഇവിടങ്ങളിലെത്തി ചികിത്സ തേടാനാകും. ഡോക്ടർ, നഴ്സ്, ഫാർമസിസ്റ്റ്, ശുചീകരണ തൊഴിലാളികൾ എന്നിവരെ അഭിമുഖം നടത്തി തെരഞ്ഞെടുത്തിരുന്നു.
കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന്റെ നിർദേശമനുസരിച്ച് എൻഎച്ച്എം സംസ്ഥാന മിഷനാണ് കേന്ദ്രങ്ങളുടെ പ്രവർത്തനത്തിനു കർമപദ്ധതി ആവിഷ്കരിച്ചത്.
രോഗപ്രതിരോധ പ്രവർത്തനം, പ്രാഥമിക രോഗചികിത്സാ സൗകര്യം, പാലിയേറ്റീവ് പ്രവർത്തനം, ജീവിതശൈലീ രോഗങ്ങൾക്കുള്ള ചികിത്സ, കാൻസർ ഡിറ്റക്ഷൻ ക്ലിനിക് തുടങ്ങിയ സൗകര്യങ്ങൾ പുതിയ കേന്ദ്രങ്ങളിലുണ്ടാകും.
ഉദ്ഘാടന ചടങ്ങിൽ നഗരസഭ ചെയർപേഴ്സണ് വി.എം. സുബൈദ, വൈസ് ചെയർമാൻ വി.പി. ഫിറോസ്, ആരോഗ്യസ്ഥിരംസമിതി ചെയർമാൻ മരുന്നൻ മുഹമ്മദ്, കൗണ്സിലർമാരായ ചിറക്കൽ രാജൻ, മുഹ്മിദ ഷിഹാബ്, അബ്ദുൾ അസീസ് എന്നിവർക്കൊപ്പം രാഷ്ട്രീയ സാമൂഹിക രംഗത്തെ പ്രമുഖർ പങ്കെടുക്കും.