വടകര: റവന്യൂ ജില്ലാ കലോത്സവത്തിന് രചനാ മത്സരങ്ങളോടെ ആദ്യ ദിനത്തിലെ രചനാമത്സരഫലങ്ങള് വന്നു തുടങ്ങിയപ്പോള്‍ 45 പോയിന്റുമായി മുക്കം ഉപജില്ല മുന്നിലെത്തി. 37 പോയിന്റുമായി നാദാപുരം രണ്ടാം സ്ഥാനത്തും 36 പോയിന്റു നേടി കൊയിലാണ്ടി ഉപജില്ല മൂന്നാം സ്ഥാനത്തും നില്ക്കുന്നു. 74 ഇനങ്ങളിലായി 1350 വിദ്യാര്‍ഥികള്‍ ആദ്യദിനത്തില്‍ മാറ്റുരച്ചു. സെന്റ് ആന്റണീസ് ഗേള്‍സ് ഹൈസ്കൂള്‍, ബിഇഎം ഹയര്‍സെക്കൻഡറി സ്കൂള്‍ എന്നിവിടങ്ങളിലെ 22 ഇടങ്ങളിലായാണ് രചന മത്സരങ്ങള്‍ നടന്നത്. ഇതില്‍ നാലിടത്ത് സംസ്കൃതോത്സവവും ആറിടത്ത് അറബി സാഹിത്യോത്സവവും നടന്നു.
ജനകീയകലവറ വണ്ടി എത്തി; വിഭവങ്ങള്‍ കൈമാറി വ്യാപാരികള്‍
വടകര: റവന്യൂ ജില്ലാ കലോത്സവത്തിന്റെ ഭാഗമായി ഭക്ഷണ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ജനകീയ കലവറ നിറക്കല്‍ പരിപാടി നടന്നു. ഇതിനായുള്ള വണ്ടി വടകര പുതിയ ബസ് സ്റ്റാൻഡ് പരിസരത്ത് കെ.കെ. രമ എംഎല്‍എ ഫ്ളാഗ് ഓഫ് ചെയ്തു. വ്യാപാരികളില്‍ നിന്നും മറ്റും വിഭവങ്ങള്‍ സ്വീകരിച്ചു. പലവ്യഞ്ജനങ്ങള്‍ ഉള്‍പെടെയുള്ള വിഭവങ്ങളാണ് കലവറവണ്ടിയിലേക്കു കൈമാറിയത്. 28 മുതല്‍ ഡിസംബര്‍ ഒന്നു വരെ ദിവസവും പതിനായിരം പേര്‍ക്കുള്ള ഭക്ഷണമാണ് കലോത്സവത്തിനു വേണ്ടി കമ്മിറ്റി ഒരുക്കുന്നത്.
മീഡിയാ സെന്റര്‍ തുറന്നു; സൗകര്യം കസേരയിലും മേശയിലും ഒതുങ്ങി
വടകര: ജില്ലാ കലോത്സവത്തിന്റെ വര്‍ണക്കാഴ്ചകളും വിവരങ്ങളും ജനങ്ങളില്‍ എത്തിക്കുന്ന മാധ്യമ പ്രവര്‍ത്തകര്‍ക്ക് വേണ്ടി മീഡിയ സെന്റര്‍ തുറന്നു. സെന്റ് ആന്റണീസ് ഗേള്‍സ് ഹൈസ്കൂളില്‍ സാഹിത്യ അക്കാദമി പുരസ്കാര ജേതാവ് പ്രൊഫ. കടത്തനാട്ടു നാരായണന് ഉദ്ഘാടനം നിര്‍വഹിച്ചു. പബ്ലിസിറ്റി കമ്മിറ്റി ചെയര്‍പേഴ്സണ്‍ എ. പ്രേമകുമാരി അധ്യക്ഷത വഹിച്ചു. കണ്‍വീനര്‍ കെ.പി. അനില്‍കുമാര്‍, വടയക്കണ്ടി നാരായണന് എന്നിവര്‍ പ്രസംഗിച്ചു. ഡിഡിഇ ഓഫീസ് സൂപ്രണ്ട് എം.പി. വിശ്വനാഥന്, കെ.കെ. അനില്‍, ആര്. രൂപേഷ്, ബിജുല്‍ അയാടത്തില്‍, പി.കെ. ഷിജിത്ത്, പി.കെ. സുനില്‍, മാധ്യമ പ്രവര്‍ത്തകരായ രാജീവന് പറമ്പത്ത്, എം.കെ. അഷ്റഫ്, ഇസ്മായില്‍ മടാശേരി, പ്രദീപ് ചോമ്പാല, കെ.കെ. സുധീരന്, സച്ചിന്, ബാലകൃഷ്ണന് വെള്ളികുളങ്ങര തുടങ്ങിയവര്‍ സംബന്ധിച്ചു.
ജില്ലയിലെ മാധ്യമ പ്രവര്‍ത്തകര്‍ വന്‍തോതില്‍ എത്തുന്ന ഇവിടെ ഒരുക്കിയ സൗകര്യത്തെ കുറിച്ച് ആക്ഷേപമുയരുകയാണ്. സ്കൂളായതിനാല്‍ ബെഞ്ചും ഡെസ്കും കസേരയും മേശയുമായി രണ്ട് മുറികളിലായി ഒരുക്കിയിട്ടുണ്ടെങ്കിലും കംപ്യൂട്ടര്‍ സൗകര്യമില്ല.
പുതിയകാലത്ത് മീഡിയ സെന്ററില്‍ നിശ്ചിത എണ്ണം കംപ്യൂട്ടറുകള്‍ ഏര്പെടുത്താറുണ്ടെങ്കിലും ഇവിടെ അത്തരം സംവിധാനം കാണുന്നില്ല. ലാപ്ടോപ്പുമായി വരുന്നവര്‍ക്കു കസേരയും മേശയും ഉപയോഗപ്പെടുത്താം. മാധ്യമ പ്രവര്‍ത്തകര്‍ വിഷയം പബ്ലിസിറ്റി കമ്മിറ്റിയുടെ ശ്രദ്ധയില്‍പെടുത്തിയപ്പോള്‍ സ്കൂളിലെ കംപ്യൂട്ടറില്‍ ഉബണ്ടു ആണുള്ളതെന്നും വിന്‍ഡോസ് ഇല്ലെന്നുമായിരുന്നു മറുപടി.
കലോത്സവത്തിനൊപ്പം വടകരയില്‍ സാംസ്കാരിക വിരുന്ന്
വടകര: റവന്യൂ ജില്ലാ കലോത്സവത്തിന്റെ ഭാഗമായി സാംസ്കാരിക സമിതിയുടെ ആഭിമുഖ്യത്തില്‍ 28, 29, 30 തിയതികളില്‍ സാംസ്കാരിക പരിപാടികള്‍ നടക്കും. വൈകുന്നേരം നാലു മുതല്‍ ലിങ്ക് റോഡിന് സമീപം പ്രത്യേകം സജ്ജമാക്കിയ വേദിയിലാണ് പരിപാടി നടക്കുക. 28ന് കേരള സംഗീത നാടക അക്കാദമി അംഗം വി.ടി. മുരളി പരിപാടികള്‍ ഉദ്ഘാടനം ചെയ്യും.
തുടര്‍ന്ന് കടത്തനാടിന്റെ സാഹിത്യ പാരമ്പര്യം എന്ന വിഷയത്തില്‍ കെ.വി. സജയ് നേതൃത്വം നല്കുന്ന സംവാദം നടക്കും. മധുരഗീതങ്ങള്‍ സംഗീത സദസും പിന്നീട് ആക്ട് കോഴിക്കോട് അവതരിപ്പിക്കുന്ന വിവിധ കലാപരിപാടികളും നടക്കും.
29ന് നാലുമണിക്ക് സംഗീത സദസ്, തുടര്‍ന്ന് കെ. ജയപ്രസാദ് നടത്തുന്ന ലഹരി വിരുദ്ധ പ്രഭാഷണം, രാജീവ് മേമുണ്ടയുടെ മാജിക് ഷോ എന്നിവ നടക്കും. 30ന് വിദ്യാഭ്യാസം ആധുനിക സമീപനം എന്ന വിഷയത്തില്‍ കെ.കെ. ശിവദാസന്‍ പ്രഭാഷണം നടത്തും. തുടര്‍ന്ന് കലാപരിപാടികള്‍ അരങ്ങേറും. സെന്റ് ആന്റണീസ് ഗേള്‍സ് ഹൈസ്കൂളില്‍ ചേര്‍ന്ന സാംസ്കാരിക സമിതി യോഗത്തില്‍ ചെയര്മാന് പി.കെ. സതീശന് അധ്യക്ഷത വഹിച്ചു. സിന്ധു പ്രേമന്, കണ്‍വീനര്‍ പി.കെ. കൃഷ്ണദാസ്, ഡോ. ശശികുമാര്‍ പുറമേരി, മണലില്‍ മോഹനന്, വടയക്കണ്ടി നാരായണന്, അനില്‍ ആയഞ്ചേരി, സോമ ശേഖരന്, സി. വത്സകുമാര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.