പൈപ്പിടാൻ റോഡ് വെട്ടിപ്പൊളിക്കണം; കല്ലാച്ചി - വളയം റോഡിൽ പുതിയ വിവാദം
1246141
Tuesday, December 6, 2022 12:08 AM IST
നാദാപുരം: മൂന്ന് വർഷത്തോളം ഇഴഞ്ഞ് നീങ്ങി നാട്ടുകാരെ ദുരിതത്തിലാക്കിയ വളയം -കല്ലാച്ചി റോഡ് പ്രവൃത്തിയുടെ ഒന്നാം ഘട്ട ടാറിംഗ് പ്രവൃത്തി പൂർത്തികരിച്ചതിനിടെ ജല ജീവൻ പദ്ധതിക്ക് പൈപ്പിടാൻ ജല അതോറിറ്റി രംഗത്ത്. ഒരു വർഷത്തിലധികമായി കുടിവെള്ള പൈപ്പുകൾ റോഡിലിറക്കിയിട്ട്. ജല അതോറിറ്റി റോഡ് വെട്ടി പൊളിച്ച് പൈപ്പിടാൻ പല തവണ പൊതുമരാമത്ത് വകുപ്പിനോട് അനുമതി ചോദിച്ചെങ്കിലും നിഷേധിക്കുകയായിരുന്നു.
ഇതോടെ രണ്ടാം ഘട്ട ടാറിംഗ് പ്രവൃത്തി തുടങ്ങാനിരിക്കെ ജലജീവൻ പദ്ധതിക്കായുള്ള പൈപ്പുകൾ സ്ഥാപിക്കുന്ന പ്രവൃത്തി നടത്താൻ പുതുതായി ടാറിംഗ് പൂർത്തിയായ റോഡ് വെട്ടിപ്പൊളിക്കേണ്ട അവസ്ഥയാണ്. റോഡ് ടാറിംഗ് പ്രവൃത്തി മൂന്ന് വർഷമാണ് ഇഴഞ്ഞ് നീങ്ങിയത്.
ഒരു വർഷമായി പൊതുമരാമത്ത് വകുപ്പ് അനുമതി നിഷേധിച്ചതാണ് പൈപ്പിടൽ പ്രവൃത്തി വൈകാൻ കാരണമെന്നാണ് ജല അതോറിറ്റി ഉദ്യോഗസ്ഥർ പറയുന്നത്.
ഇനി പൊതുമരാമത്ത് വകുപ്പ് അനുമതി നൽകുകയാണെങ്കിൽ ബിഎംബിസി നിലവാരത്തിലുള്ള ടാറിംഗ് വെട്ടിപ്പൊളിക്കേണ്ടി വരും. ഇത് വൻതോതിലുള്ള ജനകീയ പ്രക്ഷോഭങ്ങൾക്കിടയാക്കും.
കരാറുകാരന്റെ അനാസ്ഥ കാരണമാണ് കല്ലാച്ചി -വളയം റോഡ് പ്രവൃത്തി നീണ്ട് പോയത്. പണി അനിശ്ചിതമായി നീണ്ടതോടെ നിരവധി പ്രക്ഷോഭങ്ങൾക്കാണ് നാട് സാക്ഷ്യം വഹിച്ചത്. പൊതുമരാമത്ത് വകുപ്പ് നൽകിയ അവസാന അവധി ദിവസമാണ് ഇയാൾ ടാറിംഗ് പ്രവൃത്തി പുനരാരംഭിച്ചത്. അതേ സമയം മാസങ്ങളോളം പ്രവൃത്തി നടത്താതെ കിടന്ന റോഡിൽ പൈപ്പിടൽ നടത്താതെ റോഡ് പണി പൂർത്തിയായ ശേഷം പൈപ്പിടാൻ അനുവദിക്കില്ലെന്ന് നാട്ടുകാരും പറയുന്നു.