കോഴിക്കോട്: കേരള ബജറ്റ് ഒറ്റവാക്കിൽ സർക്കാരിന്റെ നികുതികൊള്ളയുടെ മറ്റൊരു മുഖമായി മാറി. സാധാരണക്കാർക്ക് മേൽ വലിയ നികുതി ഭാരം അടിച്ചേൽപ്പിക്കുന്ന, എന്നാൽ സർക്കാർ ധൂർത്തിനു യാതൊരു നിയന്ത്രണവും ഇല്ലാത്ത സമീപനമാണ് ബജറ്റിൽ സ്വീകരിച്ചിരിക്കുന്നതെന്ന് കത്തോലിക്ക കോൺഗ്രസ് താമരശേരി രൂപത പ്രസ്താവിച്ചു. അമിത വിലക്കയറ്റവും കാർഷികോത്പന്നങ്ങളുടെ വില ഇടിവും കടക്കെണിയും മൂലം ജീവിതം രണ്ടറ്റവും മുട്ടിക്കാൻ കഷ്ടപ്പെടുന്ന സാധാരണക്കാരുടെ തലയിൽ ഇടുത്തീ വീഴുന്നത് പോലെയാണ് ബജറ്റിലെ നിർദ്ദേശങ്ങൾ. വന്യജീവി ശല്യം കുറയ്ക്കാൻ ക്രിയാത്മകവും പ്രസക്തവുമായ ഒരു നിർദ്ദേശവും ബജറ്റിൽ ഇല്ല. കാർഷിക മേഖലയെ വളർത്താൻ പോയിട്ട് തളർന്നു കിടക്കുന്നതിനെ താങ്ങാൻ പോലും ഒരു നിർദ്ദേശവും കാണുന്നില്ല. തൊഴിലില്ലായ്മയും യുവജനങ്ങളുടെ തൊഴിൽ തേടിയുള്ള വിദേശത്തേക്കുള്ള ഒഴുക്കും തടയാൻ വൻകിട സംരംഭങ്ങളോ, തൊഴിലുറപ്പാക്കുന്ന വ്യവസായങ്ങളോ, പ്രതീക്ഷ നൽകുന്ന പദ്ധതികളോ ബജറ്റിലില്ല. മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫുകളുടെ എണ്ണത്തിലും ശമ്പളത്തിനും പെൻഷനും ഉപയോഗിക്കുന്ന നികുതിപ്പണ ധൂർത്ത് ഇനിയെങ്കിലും അവസാനിപ്പിക്കണമെന്നും സമിതി ആവശ്യപ്പെട്ടു. യോഗത്തിൽ രൂപത ഡയറക്ടർ ഫാ. സബിൻ തൂമുള്ളിൽ, പ്രസിഡന്റ് ഡോക്ടർ ചാക്കോ കാളം പറമ്പിൽ, സെക്രട്ടറി അനീഷ് വടക്കേൽ, വൈസ് പ്രസിഡന്റുമാരായ ബേബി കിഴക്കുംഭാഗം, ഷാജി കണ്ടത്തിൽ, ട്രഷറർ ജോയിൻ നെല്ലിക്കുന്ന്, സണ്ണി കോക്കപ്പിളിൽ, ട്രീസ ഞരളക്കാട്ട്, വർഗീസ് ലോന, പ്രിൻസ് തിനംപറമ്പിൽ തുടങ്ങിയവർ പ്രസംഗിച്ചു.
കർഷകരോടും
സാധാരണക്കാരോടും
കാണിച്ചത് കടുത്ത അവഗണന
കുറ്റ്യാടി: എൽഡിഎഫ് സർക്കാറിന്റെ പുതിയ ബജറ്റ് കർഷകരോടും സാധാരണക്കാരോടും കാണിച്ച കടുത്ത ക്രൂരതയാണെന്ന് കേരള കോൺഗ്രസ് കോഴിക്കോട് ജില്ല കമ്മിറ്റി. കോവിഡ് അവതാളത്തിലാക്കിയ മലയോര കർഷകജനതയെ സർക്കാർ വെല്ലുവിളിച്ചിരിക്കുകയാണ്. സംസ്ഥാനത്തിന്റെ ചരിത്രത്തിൽ ഇതുവരെ കാണാത്ത നികുതി വർധനവാണ് ബജറ്റിൽ കാണാൻ കഴിയുന്നതെന്നും ബജറ്റിനെതിരേ ജനങ്ങളെ അണിനിരത്തി കേരള കോൺഗ്രസ് ശക്തമായ സമരം സംഘടിപ്പിക്കുമെന്നും പ്രസിഡന്റ് പി.എം. ജോർജ്ജ് പറഞ്ഞു.
ബജറ്റ് വഞ്ചനാപരം:
എൻജിഒ അസോസിയേഷൻ
താമരശേരി: ജീവനക്കാരുടെ തടഞ്ഞു വച്ച ആനുകൂല്യങ്ങൾ പുനഃസ്ഥാപിക്കാൻ നടപടി ഇല്ലാത്ത സംസ്ഥാന ബജറ്റ് വഞ്ചനാപരമെന്ന് എൻജിഒ അസോസിയേഷൻ ജില്ലാ സെക്രട്ടറി പ്രേംനാഥ് മംഗലശേരി. കുടിശികയായ പതിനഞ്ച് ശതമാനം ക്ഷാമബത്തയും, മൂന്ന് വർഷമായി തടഞ്ഞു വച്ച ലീവ് സറണ്ടർ അനുവദിക്കുവാനും നടപടിയില്ല. അപകട ഇൻഷ്വറൻസ് പോളിസി നിരക്ക് ഇരട്ടിയാക്കി.
ഇക്കാര്യങ്ങളിൽ ഇടത് സർവീസ് സംഘടനകളുടെ മൗനം വെടിയണമെന്നും യോജിച്ച പ്രക്ഷോഭങ്ങൾക്ക് തയാറാവണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സംസ്ഥാന ബജറ്റിൽ ജീവനക്കാരെ അവഗണിച്ചതിൽ പ്രതിഷേധിച്ച് എൻജിഒ അസോസിയേഷൻ താമരശേരി സിവിൽ സ്റ്റേഷനിൽ നടത്തിയ പ്രതിഷേധ ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ബ്രാഞ്ച് പ്രസിഡന്റ് പി. അരുൺ അധ്യക്ഷനായി.
ബി.സി. സാജേഷ്, കെ.കെ. ഷൈജേഷ്, കെ. ബീന, പി. ഉണ്ണിക്കണ്ണൻ, പി.വി. സന്ദീഷ്, കെ. അനിൽകുമാർ തുടങ്ങിയവർ പ്രസംഗിച്ചു.
ജനവിരുദ്ധ ബജറ്റ്
പിൻവലിക്കണം:
മഹിളാ കോൺഗ്രസ്
പേരാമ്പ്ര: കേരള സർക്കാരിന്റെ ജനവിരുദ്ധ ബജറ്റ് തള്ളിക്കളയണമെന്നും സ്ത്രീ സമൂഹം സമരമുഖത്ത് ഇറങ്ങണമെന്നും നൊച്ചാട് മണ്ഡലം മഹിളാ കോൺഗ്രസ് കൺവൻഷൻ ആവശ്യപ്പെട്ടു. കുടുംബ ബജറ്റ് താളം തെറ്റിച്ച് ജനങ്ങളെ ആത്മഹത്യയിലേക്ക് തള്ളിവിടുകയാണ് സർക്കാർ ചെയ്യുന്നതെന്നും കൺവെൻഷൻ കുറ്റപ്പെടുത്തി. ഡിസിസി ജനറൽ സെക്രട്ടറി മുനീർ എരവത്ത് കൺവൻഷൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ഗീതാ കല്ലായി അധ്യക്ഷത വഹിച്ചു. കെ. മധുകൃഷ്ണൻ, പി.എം. പ്രകാശൻ, കെ. സൗദ, വി.ടി. ബേബി, കെ.പി. ലിൻസി, വി.വി. ദിനേശൻ, പുഷ്പ വിപഞ്ചിക, പി. ഷിജിന, കെ. ഷൈനി എന്നിവർ പ്രസംഗിച്ചു.