ഭവന നിര്‍മാണം, കൃഷി, ആരോഗ്യം എന്നിവക്ക് മുന്‍ഗണന നല്കി പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് ബജറ്റ്
പേരാമ്പ്ര: ഭവന നിര്‍മാണത്തിനും കൃഷിക്കും ആരോഗ്യത്തിനും പശ്ചാത്തല വികസനത്തിനും മുന്‍ഗണന നല്‍കികൊണ്ട് പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് 2023-24 വര്‍ഷത്തെ ബജറ്റ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്‍. പി. ബാബുവിന്റെ അധ്യക്ഷതയില്‍ ചേർന്ന യോഗത്തില്‍ വൈസ് പ്രസിഡന്റ് സി.കെ. പാത്തുമ്മ അവതരിപ്പിച്ചു.
സമഗ്ര കാര്‍ഷിക വികസന പദ്ധതിയാണ് ബജറ്റ് വിഭാവനം ചെയ്യുന്നത്. കൃഷി വകുപ്പ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, നബാര്‍ഡ് എന്‍ജിഒ എന്നിവയെ സംയോജിപ്പിച്ചാണ് ബ്ലോക്ക് പരിധിയില്‍ കാര്‍ഷിക വികസനം നടപ്പിലാക്കുന്നത്. മുഴുവന്‍ പാടശേഖരങ്ങളെയും പാടശേഖര സമിതികളുടെ സഹകരണത്തോടെ കൃഷിയോഗ്യമാക്കും. പാടശേഖരങ്ങളില്‍ കനാല്‍ ജലം എത്തിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കും. ബജറ്റിൽ പേരാമ്പ്ര താലൂക്ക് ആശുപത്രിയുടെ വികസനത്തിന് 1,20,00,000 രൂപ നീക്കി വച്ചു. 24 മണിക്കൂറും ഇസിജി, ലാബ്, ഫാര്‍മസി എന്നിവ പ്രവര്‍ത്തിക്കുന്നുണ്ടെന്നും എക്സ്റേ യൂണിറ്റിന്റെ പ്രവര്‍ത്തനം ഉടന്‍ പുനരാരംഭിക്കുന്നതിന് നടപടി സ്വീകരിക്കും. ഭിന്നശേഷി വിഭാഗത്തിനുള്ള സിഡിഎംസി നടപ്പിലാക്കുമെന്നും ബജറ്റില്‍ പ്രതിപാദിച്ചിട്ടുണ്ട്.
ഡയാലിസിസ് സെന്റര്‍ വിപുലീകരണ പ്രവര്‍ത്തി അന്തിമ ഘട്ടത്തിലാണ്. ബജറ്റില്‍ ലിഫ്റ്റ്, സീവേജ് ട്രീറ്റ്മെന്റ് പ്ലാന്റ് എന്നിവയ്ക്ക് തുക വകയിരുത്തിയിട്ടുണ്ട്. മറ്റ് ബ്ലോക്ക് പഞ്ചായത്തുകളില്‍ നിന്ന് വിഭിന്നമായി പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് 40,000 രുപ വീതം ലൈഫ് പദ്ധതിയില്‍ വിഹിതം നല്കി. ശുചിത്വത്തിനും മാലിന്യ നിർമാര്‍ജനത്തിനുമായി 85,00,000 രൂപ നീക്കിവച്ചിട്ടുണ്ട്.
പട്ടികജാതി പട്ടികവര്‍ഗ വികസനത്തിന് ബജറ്റ് ഊന്നല്‍ നല്കുന്നു. കോളനി വികസന പ്രവര്‍ത്തനങ്ങള്‍ നടന്നു വരുന്നു. ചേര്മല, പുറ്റാട്ട് കോളനികള്‍ ഉള്‍പ്പെടെ വിവിധ കോളനികളുടെ വികസനങ്ങള്‍ക്ക് പുറമേ കലാ -സാംസ്ക്കാരിക വിദ്യാഭ്യാസ മേഖലകളിലെ ഇടപെടലും ബജറ്റ് മുന്നോട്ട് വെക്കുന്നു. കലാ-സാംസ്ക്കാരിക മേഖലക്ക് പ്രോത്സാഹനം നല്‍കുന്നതിന്റെ ഭാഗമായി വാദ്യോപകരണങ്ങള്‍ നലകുന്ന പദ്ധതിക്ക് തുടക്കം കുറിക്കും. വിദ്യാര്‍ഥികള്‍ക്കുള്ള പഠനമുറികള്‍ സമയ ബന്ധിതമായി പൂര്‍ത്തീകരിക്കും.
പട്ടിക വര്‍ഗ കോളനികളുടെ വികസനത്തിന് കഴിഞ്ഞ രണ്ട് വര്‍ഷമായി ജനറല്‍ വിഭാഗത്തില്‍ നിന്ന് തുക കണ്ടെത്തിയാണ് പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. കോളനികളെ ദത്തെടുത്ത് വികസിപ്പിക്കുന്നതിന്റെ ഭാഗമായി എന്റെ ഊര്, എന്റെ അഭിമാനം പദ്ധതിക്ക് ബജറ്റില്‍ തുടക്കം കുറിക്കുന്നു. ചക്കിട്ടപാറ പഞ്ചായത്തിലെ നരേന്ദ്രദേവ് കോളനിയിലാണ് പദ്ധതി ആദ്യം നടപ്പാക്കുക. ബ്ലോക്ക് സെക്രട്ടറി പി. ഖാദര്‍, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി അധ്യക്ഷരായ കെ. സജീവന്, പി.കെ. രജിത, ശശികുമാര്‍ പേരാമ്പ്ര, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ കെ. അജിത, കെ.കെ. ലിസി, പി.ടി. അഷറഫ്, വഹീദ പാറേമ്മല്‍, കെ.കെ. വിനോദന്‍, ഗിരിജ ശശി, പ്രഭ ശങ്കര്‍ എന്നിവര്‍ പ്രസംഗിച്ചു.