കൽപ്പറ്റ: സംസ്ഥാനത്തെ വിവിധ ഭാഗങ്ങളിൽ പേവിഷബാധയും അതോടനുബന്ധിച്ച് മരണങ്ങളും റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഇൻ ചാർജ് ഡോ.പി. ദിനീഷ് പറഞ്ഞു. മൃഗങ്ങളിൽ നിന്നും മനുഷ്യരിലേക്ക് പകരുന്ന വൈറസ് രോഗമാണ് പേവിഷബാധ. വളർത്തുമൃഗങ്ങളിൽ നിന്നാണ് സാധാരണ രോഗ പകർച്ച ഉണ്ടാകുന്നത്. വന്യമൃഗങ്ങളായ ചെന്നായ കുറുക്കൻ, കുരങ്ങൻ,പന്നി, വവ്വാലുകൾ എന്നിവയിൽ നിന്നുമാണ് പ്രധാനമായും വളർത്തു മൃഗങ്ങൾക്ക് രോഗ പകർച്ച ഉണ്ടാകുന്നത്.
രോഗം ബാധിച്ച മൃഗങ്ങളുടെ ഉമിനീരിലുള്ള വൈറസുകൾ മൃഗങ്ങളുടെ നക്കൽ കൊണ്ടോ മാന്ത്, കടി എന്നിവമൂലമുണ്ടായ മുറിവിൽ കൂടിയോ ശരീരപേശികൾക്കിടയിലെ സൂക്ഷ്മ നാഡികളിലെത്തി കേന്ദ്രനാഡീ വ്യൂഹത്തിൽ കൂടി സഞ്ചരിച്ച് സുഷുമ്നാ നാഡിയെയും തലച്ചോറിനെയും ബാധിക്കുന്നു. രോഗലക്ഷണങ്ങൾ പ്രകടമാകുന്നത് വരെയുള്ള ഇടവേള രണ്ടാഴ്ച മുതൽ മൂന്നുമാസം വരെയാകാം. തലവേദന, തൊണ്ടവേദന മൂന്നു നാല് ദിവസം നീണ്ടുനിൽക്കുന്ന പനി, കടിയേറ്റ ഭാഗത്ത് മരവിപ്പ് എന്നിവയാണ് രോഗലക്ഷണങ്ങൾ വൈറസ് നാഡീവ്യൂഹത്തെ ബാധിച്ചു കഴിഞ്ഞാൽ ശ്വാസതടസം, ഉറക്കമില്ലായ്മ, കാറ്റ്, വെള്ളം, വെളിച്ചം എന്നിവയുടെ സാമീപ്യം മൂലമുള്ള അസ്വസ്ഥത, മാനസിക വിഭ്രാന്തി, മരണഭയം എന്നിവ പ്രകടമാകുന്നു.
തലച്ചോറിനെ ബാധിക്കുന്നതോട് കൂടി അപസ്മാരം, പക്ഷാഘാതം, മസ്തിഷ്ക മരണം ഇവ സംഭവിക്കാം. രോഗലക്ഷണങ്ങൾ പ്രകടമായാൽ മരണം സുനിശ്ചിതമാണ്. എന്നാൽ കടിയേറ്റ ഉടൻ തന്നെ പ്രതിരോധ കുത്തിവയ്പ് എടുക്കുക വഴി പേവിഷബാധയും മരണവും ഒഴിവാക്കാം.