പുൽപ്പള്ളി: മേഖലയിലെ സ്വകാര്യ ബസ് ജീവനക്കാർ അനിശ്ചിതകാല സമരം ആരംഭിച്ചതോടെ യാത്രക്കാർ വലഞ്ഞു. തൊഴിലാളികളുടെ ശന്പള വർധനവുമായി ബന്ധപ്പെട്ട് തൊഴിലാളി സംഘടനകളുടെ നേതൃത്വത്തിൽ പണിമുടക്ക് ആരംഭിച്ചതോടെയാണ് പുൽപ്പള്ളിയിൽ നിന്നും ബത്തേരി, മാനന്തവാടി, പനമരം, കേണിച്ചിറ, മീനങ്ങാടി, ഇരുളം, പെരിക്കല്ലൂർ, മരക്കടവ്, സീതാമൗണ്ട്, കാപ്പിസെറ്റ്, പാക്കം, വേലിയന്പം തുടങ്ങിയ പ്രദേശങ്ങളിലേക്കുള്ള യാത്രക്കാർ വലഞ്ഞത്. ഭൂരിഭാഗം റൂട്ടുകളിലും സ്വകാര്യ ബസുകളാണ് സർവീസ് നടത്തുന്നത്.
കെഎസ്ആർടിസിയുടെ ഏതാനും സർവീസ് മാത്രമാണ് ഈ റൂട്ടുകളിൽ ഉള്ളത്. വിദ്യാർഥികൾ അടക്കമുള്ളവർക്ക് സമരം ദുരിതമായി. കെഎസ്ആർടിസി കൂടുതൽ സർവീസ് ആരംഭിക്കാത്തതും യാത്രക്കാരെ വലച്ചു. സമരം അനിശ്ചിതമായി തുടരുന്ന സാഹചര്യത്തിൽ കെഎസ്ആർടിസി കൂടുതൽ സർവീസുകൾ പുൽപ്പള്ളി മേഖലയിലേക്ക് ആരംഭിക്കാൻ നടപടി വേണമെന്നാണ് യാത്രക്കാരുടെ ആവശ്യം. കഴിഞ്ഞ മാസം 27 ന് ജില്ല ലേബർ ഓഫീസിൽ ബസ് ഉടമകളുടേയും വിവിധ ട്രേഡ് യൂണിയകളുടെയും നേതൃത്വത്തിൽ ചർച്ച ചെയ്ത കരാർ പ്രകാരമുള്ള ആനുകൂല്യങ്ങൾ നൽകാത്തതിൽ പ്രതിഷേധിച്ചാണ് തൊഴിലാളികൾ പണിമുടക്ക് നടത്തിയത്.
ചർച്ചയുടെ അടിസ്ഥാനത്തിൽ ശന്പളത്തിൽ 40 രൂപയുടെ വർധനയും കളക്ഷൻ ബത്ത ഇനത്തിലുള്ള ആനുകുല്യവും നൽകാൻ പുൽപ്പള്ളി മേഖലയിലെ ബസ് ഉടമകൾ തയാറാകുന്നില്ലെന്ന് നേതാക്കൾ പറഞ്ഞു. പണിമുടക്കിനോട് അനുബന്ധിച്ച് തൊഴിലാളികളുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തി.
സതീഷ് കുമാർ അധ്യക്ഷത വഹിച്ചു. എം.ജെ. സജി, മണി പാന്പനാൽ, എം.കെ. മഹേഷ്, പി.ആർ. സന്തോഷ്, കെ.എ. തോമസ് എന്നിവർ പ്രസംഗിച്ചു. കൽപ്പറ്റയിലെ ലേബർ ഓഫീസിൽ ഇന്നലെ ചർച്ച നടത്തിയെങ്കിലും തീരുമാനം ആകാത്തതിനാൽ സമരം ഇന്നും തുടരും.