കൽപ്പറ്റ: വർധിക്കുന്ന മനുഷ്യ-വന്യജീവി സംഘർഷത്തിന്റെ പരിഹാരത്തിനു പദ്ധതികൾ അടിയന്തര പ്രാധാന്യത്തോടെ നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് എൽഡിഎഫ് ജില്ലാ കമ്മിറ്റി പ്രധാനമന്ത്രിക്ക് നിവേദനം നൽകും. ’ഒരു വീട്ടിൽനിന്ന് ഒരു ഒപ്പ്’ കാന്പയിനിലൂടെ ശേഖരിച്ച ഒപ്പുകൾ ഉൾപ്പെടുത്തിയ നിവേദനമാണ് പ്രധാനമന്ത്രിക്കു നൽകുകയെന്നു എൽഡിഎഫ് ജില്ലാ കണ്വീനർ സി.കെ. ശശീന്ദ്രൻ, സിപിഎം ജില്ലാ സെക്രട്ടറി പി. ഗഗാറിൻ, സിപിഐ ജില്ലാ സെക്രട്ടറി ഇ.ജെ. ബാബു, കേരള കോണ്ഗ്രസ്-എം സംസ്ഥാന ജനറൽ സെക്രട്ടറി കെ.ജെ. ദേവസ്യ, എൽജെഡി ജില്ലാ പ്രസിഡന്റ് കെ.കെ. ഹംസ, എൻസിപി സംസ്ഥാന സമിതിയംഗം സി.എം. ശിവരാൻ, ഐഎൻഎൽ ജില്ലാ പ്രസിഡന്റ് എ.പി. അഹമ്മദ്, കോണ്ഗ്രസ്-എസ് ജില്ലാ വൈസ് പ്രസിഡന്റ് കെ.പി. ശ്രീധരൻ എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
കേന്ദ്ര വന നിയമങ്ങൾ മനുഷ്യ സൗഹൃദമായി ഭേദഗതി ചെയ്യുക, വന്യജീവി ആക്രമണം മൂലമുള്ള നഷ്ടങ്ങൾക്കുള്ള പരിഹാരധനം വർധിപ്പിക്കുക, കാടും നാടും വേർതിരിക്കുക, കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കുക, വനത്തിൽ വാഹകശേഷിയിലും അധികമുള്ള വന്യജീവികളെ മാറ്റി പാർപ്പിക്കുക, വനത്തിലെ അധിനിവേശ സസ്യങ്ങൾ പൂർണമായും നീക്കം ചെയ്യുക, വന്യജീവി ശല്യവുമായി ബന്ധപ്പെട്ടു കേരള, കർണാടക, തമിഴ്നാട് സർക്കാരുകളുടെ സംയുക്തയോഗം വിളിച്ചുചേർക്കുക, ബിഹാർ, ഹിമാചൽ പ്രദേശ് മാതൃകയിൽ നിശ്ചിതകാലം കുരങ്ങുകളെ കൊന്നൊടുക്കുന്നതിനു സംസ്ഥാനത്തെ അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉൾപ്പെടുന്നതായിരിക്കും നിവേദനം.
വയനാട് എംപി എന്ന നിലയിൽ രാഹുൽഗാന്ധി പൂർണ പരാജയമാണ്. കടുവ ആക്രമണത്തെത്തുടർന്നു മരിച്ച തൊണ്ടർനാട് പുതുശേരി പള്ളിപ്പുറം തോമസിന്റെ വീട് സന്ദർശിക്കാൻ എംപി തയാറായില്ല. എംപിയുടെ സാന്നിധ്യം ജില്ലയിലെ ജനങ്ങൾക്കു ലഭ്യമാകുന്നില്ല.
ചിപ്പിലിത്തോട്-തളിപ്പുഴ ബൈപാസും പടിഞ്ഞാറത്തറ-പൂഴിത്തോട്, കുഞ്ഞോം-വിലങ്ങാട് ചുരമില്ലാ പാതകളും യാഥാർഥ്യമാക്കുന്നത് വയനാട് യാത്ര സുഗമമാക്കുന്നതിന് ഉതകും. ഇക്കാര്യത്തിലേക്കു ഉത്തരവാദപ്പെട്ട അധികാരികളുടെ ശ്രദ്ധ തിരിയുന്നതിനു എൽഡിഎഫ് ഇടപെടും. ഹ്രസ്വകാല നടപടി എന്ന നിലയിൽ ചുരത്തിൽ ചരക്കുവാഹന നീക്കം രാത്രി ഒന്പതു മുതൽ രാവിലെ ആറു വരെ മാത്രമാക്കണമെന്നു ആവശ്യപ്പെടുമെന്നും എൽഡിഎഫ് നേതാക്കൾ പറഞ്ഞു.