മാനന്തവാടി: രൂപതയിലെ സീനിയർ വൈദികൻ ജോസഫ് നെച്ചിക്കാട്ട് പൗരോഹിത്യജീവിതത്തിന്റെ ഡയമണ്ട് ജൂബിലി നിറവിൽ. 1963 മാർച്ച് 19ന് പൗരോഹിത്യം സ്വീകരിച്ച അദ്ദേഹം നിലവിൽ ദ്വാരക വിയാനി ഭവനിൽ വിശ്രമജീവിതത്തിലാണ്.
86-ാം വയസിലും ഫാ.ജോസഫ് നെച്ചിക്കാട്ട് നിരവധി പ്രസിദ്ധീകരണങ്ങൾക്ക് പ്രചോദനാത്മകമായ ലേഖനങ്ങൾ തയാറാക്കി നൽകുന്നുണ്ട്. പാലാ ചേർപ്പുങ്കലിൽ ജനിച്ച അച്ചൻ തലശേരി രൂപതയിലാണ് വൈദികപഠനത്തിനു ചേർന്നത്.
മാർ സെബാസ്റ്റ്യൻ വള്ളോപ്പിള്ളിയിൽനിന്നാണ് പൗരോഹിത്യം സ്വീകരിച്ചത്. റോമിലെ ലാറ്ററൻ യൂണിവേഴ്സിറ്റിയിലും ബെൽജിയത്തിലെ ലൂവെയ്ൻ യൂണിവേഴ്സിറ്റിയിലും ഉപരിപഠനം നടത്തി. തലശേരി രൂപതയിലെ ഉദയഗിരി, ഭീമനടി, തോട്ടത്താടി ഇടവകകളിലും മാനന്തവാടി രൂപതയിലെ മരകാവ്, മുള്ളൻകൊല്ലി, തവിഞ്ഞാൽ, ആറാട്ടുതറ, ദീപ്തിഗിരി, ബത്തേരി, ചെറുകാട്ടൂർ, കാരക്കാമല, കാട്ടിക്കുളം ഇടവകകളിലും മാനന്തവാടി സെന്റ് ജോസഫ്സ് കത്തീഡ്രലിലും വികാരിയായി സേവനം ചെയ്തു. മാനന്തവാടി സെന്റ് ജോസഫ്സ് ഹോസ്പിറ്റൽ ഡയറക്ടർ, ന്യൂമാൻസ് കോളജ് പ്രിൻസിപ്പൽ, മാനന്തവാടി രൂപത സ്കൂൾ കോർപറേറ്റ് മാനേജർ എന്നീ നിലകളിലും പ്രവർത്തിച്ചു.
മികച്ച എഴുത്തുകാരനായ അച്ചൻ മുപ്പതോളം ഗ്രന്ഥങ്ങൾ രചിച്ചിട്ടുണ്ട്. തിരുമുൽകാഴ്ച, ജീവിതം ഒരു വെല്ലുവിളി, ഇരുണ്ട വൻകരയിലൂടെ, ദിവ്യസന്ദേശം, ജീവിത ചിന്തകൾ, സംസാരിക്കുന്ന സംഭവങ്ങൾ, ഉൾക്കാഴ്ചകൾ, കെടാവിളക്കുകൾ, ജീവിതവിജയം, വിജയത്തിലേക്കുള്ള വഴികൾ, കൂടെയുള്ളവൻ, കഥകളും കാര്യങ്ങളും തുടങ്ങിയവ പ്രധാന രചനകളാണ്. മികച്ച സാഹിത്യപ്രവർത്തനത്തിനു മേരി വിജയം അവാർഡ്, ശാലോം മീഡിയ അവാർഡ് എന്നിവ ലഭിച്ചു. അറബ്-ഇസ്രായേൽ നാടുകൾ, യൂറോപ്യൻ രാജ്യങ്ങൾ, അമേരിക്ക, കാനഡ, സോവിയറ്റ് യൂണിയൻ തുടങ്ങിയ നിരവധി രാജ്യങ്ങളിൽ പലവട്ടം പര്യടനം നടത്തിയിട്ടുണ്ട്.