ആന കനിഞ്ഞാലും സർക്കാർ കനിയില്ല
1395682
Monday, February 26, 2024 1:39 AM IST
ഇരിട്ടി: കാട്ടാനയുടെ കാലിന് കീഴിൽ നിന്നും അദ്ഭുതകരമായി ജീവിതം തിരിച്ചുകിട്ടിയ ഡൊമിനിക്കിന് അന്നത്തെ ദിവസത്തിന്റെ പേടിപ്പെടുത്തുന്ന ഓർമ കണ്മുന്നിൽ ഇന്നും തെളിയുകയാണ്. 2022 മേയ് 27 നാണ് സംഭവം. കാട്ടാനയുടെ ആക്രമണത്തിൽനിന്നും അദ്ഭുതകരമായി രക്ഷപെട്ട് രണ്ടു വർഷത്തോട് അടുക്കുമ്പോഴും ചികിത്സക്കായി ചെലവായ രണ്ടു ലക്ഷം രൂപയിൽ ഒരു രൂപ പോലും നഷ്ടപരിഹാരം ലഭിക്കാതെ ഫയൽ ഇന്നും ഡിഎഫ്ഒയുടെ ഓഫീസിൽ കെട്ടിക്കിടക്കുകയാണ്.
കച്ചേരിക്കടവിനടുത്ത് മുടിക്കയത്തെ കർഷകനായ വെട്ടിക്കാട്ടിൽ ഡൊമിനിക്കിനോടാണ് അധികൃതരുടെ ഈ അനീതി. അപകടത്തിന് ശേഷം ഒന്നര ആഴ്ചയോളം കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു ചികിത്സ. അപകടത്തിൽ വാരിയെല്ലുകൾക്ക് പൊട്ടൽ സംഭവിക്കുകയും നട്ടെലിനും കാലിനും ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തിരുന്നു. നഷ്ടപരിഹാരത്തിനായി നിരവധി തവണ ഉദ്യോഗസ്ഥരെ ബന്ധപ്പെട്ടെങ്കിലും പണം ലഭിക്കാതെ വന്നപ്പോൾ നവകേരള സദസിലും പരാതി നൽകി. എന്നാൽ ചികിത്സാ സഹായം ഇപ്പോഴും കിട്ടാക്കനി.
ആ ദിവസം വൈകുന്നേരം നാലോടെയാണ് ഡൊമിനിക്ക് ബാരാപോൾ പുഴയോട് ചേർന്നുള്ള കൃഷിയിടത്തിലേക്ക് പോകുന്നത്. സമീപത്തെ പറമ്പിലെ കൊക്കോ തോട്ടത്തിൽ ആന നിൽക്കുന്നത് അറിയാതെയായിരുന്നു അവിടേക്ക് ചെന്നത്. മഴ പെയ്തതുകൊണ്ട് ആനയുടെ മണവും തിരിച്ചറിയാൻ കഴിഞ്ഞില്ല . ചിന്നം വിളിച്ച് പാഞ്ഞടുത്ത ആനയെക്കണ്ട് തിരിഞ്ഞോടിയെങ്കിലും ചെളിയിൽ വീണുപോയതായി ഡൊമിനിക്ക് ഓർക്കുന്നു.
പിന്നീട് നടന്ന സംഭവങ്ങൾ തികച്ചും ഭീതിപ്പെടുത്തുന്നതായിരുന്നു. നിലത്തു വീണുകിടന്ന ഡൊമിനിക്കിനെ 50 മീറ്ററോളം ആന ചെളിയിലൂടെ കൊമ്പിൽ കോർത്ത് തള്ളിക്കൊണ്ടുപോയി. കമ്പിൽ തടഞ്ഞു വീണ ഡൊമിനിക്കിന്റെ മറുവശത്തുകൂടി പോയി കാലിനു തട്ടിമാറ്റി ചവിട്ടിക്കൊല്ലാനായി കാലുയർത്തിയ ആനക്ക് മുന്നിൽ അടുത്ത നിമിഷം മരണം മുന്നിൽക്കണ്ട് തന്റെ രണ്ട് കൈകൊണ്ടും കണ്ണുകൾ പൊത്തി കിടന്ന നിമിഷം..
ജീവൻ തിരിച്ചു കിട്ടിയെന്ന് മനസിലാക്കി ആന പോയതിനു പിന്നാലെ ഒരുവിധം എണീറ്റ് നടന്ന് വീട്ടിലെത്തിയെങ്കിലും വീണുപോയ ഡൊമിനിക്ക് ഒന്നര ആഴ്ചയോളം കണ്ണൂരിലെ ആശുപത്രിയിൽ ആയിരുന്നു. വാരിയെല്ലുകൾക്ക് പൊട്ടൽ സംഭവിക്കുകയും നട്ടെലിനും കാലിനും ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തിരുന്നു.
ജീവൻ തിരിച്ചുകിട്ടിയെങ്കിലും കാര്യമായ ജോലികൾ ഒന്നും ചെയ്യാൻ കഴിയാതെ 59 കാരനായ ഡൊമിനിക്കിന് ചികിത്സക്ക് ചെലവായ തുക എന്നു ലഭിക്കും എന്നറിയാതെ കാത്തിരിക്കുകയാണ് ഇപ്പോഴും.