കണ്ണൂര്‍: നിലനിർത്താൻ യുഡിഎഫും പിടിച്ചെടുക്കാൻ എൽഡിഎഫും കച്ചകെട്ടിയിറങ്ങിയ കണ്ണൂർ ലോക്സഭാ മണ്ഡലം ഇത്തവണ പ്രവചനങ്ങള്‍ക്കതീതമായ മത്സരത്തിനാണു വേദിയാകുന്നത്. കണ്ണൂര്‍ രാഷ്ട്രീയത്തില്‍ കൊണ്ടും കൊടുത്തും വളര്‍ന്ന രണ്ടു നേതാക്കള്‍ തമ്മിലുള്ള നേരിട്ടുള്ള മത്സരം എന്നത് പോരിനു വീര്യം കൂട്ടുന്നു.
സിപിഎം സംസ്ഥാന സെക്രട്ടറിയുടെയും മുഖ്യമന്ത്രിയുടെയും കെപിസിസി അധ്യക്ഷന്റെയും തട്ടകം എന്ന നിലയിലും വിജയം മുന്നണികള്‍ക്ക് അഭിമാന പ്രശ്നമാണ്. കടുത്തമത്സരം നടക്കുന്നതിനാല്‍ അടിത്തട്ടിലേക്ക് ഇറങ്ങിക്കളിക്കാനാണു മുന്നണികള്‍ ശ്രദ്ധിക്കുന്നത്.
സമയം ധാരാളം കിട്ടിയതിനാല്‍ സിപിഎം അവരുടെ സ്വന്തം തട്ടകങ്ങള്‍ നന്നായി ഉഴുതുമറിച്ചു. കെ. സുധാകരന് എന്ന നേതാവിന്റെ വലിപ്പംകൊണ്ട് അതിനെ പ്രതിരോധിക്കാന്‍ പരിശ്രമിക്കുകയാണു യുഡിഎഫ്.
രാഹുല്‍ ഗാന്ധി കഴിഞ്ഞ തവണ വയനാട്ടില്‍ മത്സരിച്ചതിനെത്തുടര്ന്നുണ്ടായ യുഡിഎഫിന് അനുകൂലമായ രാഷ്ട്രീയ സാഹചര്യം ഇക്കുറിയില്ലെന്നാണു സിപിഎമ്മിന്റെ പൊതു വിലയിരുത്തല്‍. അതിനാൽ, ജില്ലാ സെക്രട്ടറി എം.വി. ജയരാജൻതന്നെ മത്സരത്തിനിറങ്ങിയ സാഹചര്യത്തില്‍ സിപിഎം പാര്‍ട്ടി സംവിധാനം ഏറ്റവും ശക്തമായി വിനിയോഗിച്ചാണ് പ്രചാരണ രംഗത്ത് നിലകൊള്ളുന്നത്. ഇത്തരം ഘടകങ്ങള്‍ മറികടന്നു വേണം കെ. സുധാകരനു എംപിസ്ഥാനം നിലനിര്‍ത്താന്‍.
എന്നാല്‍, യുഡിഎഫിനെ സംബന്ധിച്ച് കണ്ണൂരില്‍ ഏറ്റവും ക്രൗഡ് പുള്ളറായ നേതാവ് കെ.സുധാകരന് തന്നെയാണ്. സുധാകരനിറങ്ങിയപ്പോൾ കോണ്‍ഗ്രസ് പ്രവര്‍ത്തകരും ലീഗ് പ്രവർത്തകരും വര്‍ധിതവീര്യത്തോടെ പോരിനിറങ്ങുന്ന കാഴ്ചയാണ് കാണുന്നത്. മോദി ഇഫക്ട് വോട്ടാക്കി മാറ്റാനും യുഡിഎഫിലെ അസംതൃപ്ത വോട്ടുകള്‍ ലക്ഷ്യമിട്ടുമാണ് മുന്‍ കോണ്‍ഗ്രസ് നേതാവായ എന്‍ഡിഎ സ്ഥാനാര്‍ഥി സി. രഘുനാഥിന്റെ നീക്കങ്ങള്‍.
ഭൂരിപക്ഷം കൂട്ടാൻ സുധാകരൻ
കണ്ണൂരിൽ കോൺഗ്രസും ലീഗും തമ്മിൽ ഒരു ശീതസമരം നടക്കുന്നുണ്ടായിരുന്നു. എന്നാൽ, കെ. സുധാകരൻ മത്സരരംഗത്തു സജീവമായതോടെ ലീഗും രംഗത്തുണ്ട്. 2019ല്‍ ഒരു ലക്ഷത്തിനടുത്ത് ഭൂരിപക്ഷത്തിനാണ് കെ. സുധാകരന് വിജയിച്ചത്. തെരഞ്ഞെടുപ്പുകളിൽ കണ്ണൂരിൽ എപ്പോഴും ചർച്ചയാകുന്നത് കള്ളവോട്ടുകളാണ്. കള്ളവോട്ടുകൾ തടയാൻ ബൂത്തുതലത്തിലുള്ള പ്രവർത്തനങ്ങളും യുഡിഎഫ് സജീവമാക്കിയിരിക്കുകയാണ്.
ലോക്സഭയിലേക്കാണു മത്സരിക്കുന്നതെങ്കിലും സംസ്ഥാന സർക്കാരിന്റെ ഭരണവിരുദ്ധവികാരം ലക്ഷ്യമിട്ടായിരുന്നു ആദ്യഘട്ടത്തിൽ യുഡിഎഫ് പ്രചാരണം. ഇതിനിടെ, പാനൂരിൽ ബോംബ് നിർമാണത്തിനിടെ സിപിഎം പ്രവർത്തകൻ കൊല്ലപ്പെട്ട സംഭവം യുഡിഎഫിന്റെ മുഖ്യതെരഞ്ഞെടുപ്പ് പ്രചാരണ വിഷയമായി മാറിയിരിക്കുകയാണ്. പ്രതികളായവരാകട്ടെ ഡിവൈഎഫ്ഐ-സിപിഎം പ്രവർത്തകരും. പാനൂർ ഉൾപ്പെട്ട പ്രദേശം വടകര മണ്ഡലമാണെങ്കിലും കണ്ണൂർ ലോക്സഭാ മണ്ഡലത്തിലും ബോംബ് രാഷ്ട്രീയംതന്നെയാണു പ്രചാരണ വിഷയം.
തിരിച്ചു പിടിക്കാൻ ജയരാജൻ
ജയിച്ചാല്‍ താന്‍ ബിജെപിയിലേക്കു പോകില്ലെന്ന ഉറപ്പാണ് ജനങ്ങള്‍ക്കു നല്കുന്നതെന്നു പ്രചാരണത്തിന്റെ ആദ്യഘട്ടം മുതല്‍ എൽഡിഎഫ് സ്ഥാനാർഥി എം.വി. ജയരാജന് പറഞ്ഞുകൊണ്ടിരിക്കുന്നു. അതുവഴി മണ്ഡലത്തില്‍ കാലാകാലങ്ങളായി കോണ്‍ഗ്രസിനു കിട്ടിക്കൊണ്ടിരുന്ന ന്യൂനപക്ഷ വോട്ട് ലക്ഷ്യം വച്ചുള്ള പ്രവര്‍ത്തന പദ്ധതിയാണ് എല്‍ഡിഎഫ് ആസൂതണം ചെയ്തിരിക്കുന്നത്. സുധാകരന്റെ വിവാദപ്രസംഗങ്ങളെ എടുത്തുകാട്ടിയും വിവിധ മാധ്യമങ്ങളുടെ പ്രീ പോള്‍ സര്‍വേ എടുത്തുപറഞ്ഞുമാണ് എല്‍ഡിഎഫ് പ്രചാരണം.
കഴിഞ്ഞ തവണ യുഡിഎഫ് സ്ഥാനാര്‍ഥിയായി മത്സരിച്ച സുധാകരന് സിപിഎം കോട്ടകളില്‍നിന്നു വോട്ടു ചോര്ന്നുകിട്ടിയിരുന്നുവെങ്കിലും ഇക്കുറി അതു തടയുന്നതിനാണ് കരുത്തനായ സ്ഥാനാര്‍ഥിയെത്തന്നെ പാര്‍ട്ടി രംഗത്തിറക്കിയിരിക്കുന്നത്. ബോംബ് നിർമാണവുമായി സിപിഎമ്മിനു പങ്കില്ലെന്ന് പറഞ്ഞാണു സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ ഉൾപ്പെടെ പാനൂർ സ്ഫോടനത്തെ പ്രതിരോധിക്കുന്നത്.
മോദി ഇഫക്ടിൽ സി. രഘുനാഥ്
മറ്റ് മണ്ഡലങ്ങളുമായി താരതമ്യം ചെയ്യുന്പോൾ കണ്ണൂരിൽ ബിജെപി ദുർബലമാണെന്നാണ് മുൻകാല തെരഞ്ഞെടുപ്പ് ചിത്രം വ്യക്തമാക്കുന്നത്. 2019ല്‍ കണ്ണൂര്‍ ലോക്സഭാ മണ്ഡലത്തില്‍ എന്‍ഡിഎയ്ക്ക് ലഭിച്ചത് 6.5 ശതമാനം വോട്ടാണ്. അതിനാല്‍ വോട്ട് മറിച്ചുവെന്ന ആരോപണം എക്കാലവും കണ്ണൂരില്‍ ബിജെപിക്കെതിരേ ഉയരാറുണ്ട്. ഇത്തരം ആരോപണത്തിന്റെ മുനയൊടിക്കാനുള്ള നീക്കമാണ് എന്‍ഡിഎ നടത്തുന്നത്. കഴിഞ്ഞ തെരഞ്ഞെടുപ്പുകളില്‍ കെ. സുധാകരന്റെ വലംകൈയായി പ്രവര്‍ത്തിച്ച ആളാണ് സി. രഘുനാഥ്.
കണക്കുകളിൽ കണ്ണു നട്ട്
2019 ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ റിക്കാർഡ് ഭൂരിപക്ഷത്തോടെയായിരുന്നു കെ. സുധാകരന്റെ വിജയം. സിറ്റിംഗ് എംപിയും സിപിഎം കേന്ദ്രകമ്മിറ്റി അംഗവുമായ പി.കെ. ശ്രീമതിയെ 94,559 വോട്ടിനു കീഴടക്കിയാണ് കഴിഞ്ഞ തവണ വിജയിച്ചത്. 2014 ൽ നടന്ന തെരഞ്ഞെടുപ്പിൽ 6,566 വോട്ടുകൾക്കായിരുന്നു പി.കെ. ശ്രീമതി സുധാകരനിൽനിന്ന് മണ്ഡലം പിടിച്ചെടുത്തത്.
കഴിഞ്ഞ തവണ നടന്ന തെരഞ്ഞെടുപ്പിൽ യുഡിഎഫ് ശക്തികേന്ദ്രങ്ങളായ ഇരിക്കൂർ, പേരാവൂർ, കണ്ണൂർ, അഴീക്കോട് മണ്ഡലങ്ങളിൽ വൻ മുന്നേറ്റം നടത്തിയ കെ.സുധാകരൻ സിപിഎം കുത്തകമണ്ഡലമായ തളിപ്പറന്പ് പിടിച്ചെടുക്കുകയും ചെയ്തു. ചെങ്കോട്ടകളായ മട്ടന്നൂരും ധർമടവും യുഡിഎഫിന്റെ മുന്നേറ്റത്തിൽ പിടിച്ചുനിന്നെങ്കിലും സിപിഎമ്മിന്റെ ഭൂരിപക്ഷം ഇടിഞ്ഞുതാഴ്ന്നിരുന്നു.
എന്നാൽ, നിയമസഭാ തെരഞ്ഞെടുപ്പിൽ ഏഴ് മണ്ഡലങ്ങളിൽ ഇരിക്കൂറും പേരാവൂരും മാത്രമാണ് യുഡിഎഫിന് നിലനിർത്താൻ സാധിച്ചത്. അതിൽ, പേരാവൂരിൽ ഭൂരിപക്ഷം കുറയുകയും ചെയ്തു. അഴീക്കോട് യുഡിഎഫിന് നഷ്ടമാവുകയും ചെയ്തു.
പുതിയ വോട്ടർമാരിലുള്ള പ്രതീക്ഷയും ഇത്തവണ മുന്നണി കൈവിടുന്നില്ല. തളിപ്പറന്പ്, ഇരിക്കൂർ, അഴീക്കോട്, കണ്ണൂർ, ധർമടം, മട്ടന്നൂർ, പേരാവൂർ നിയമസഭാ മണ്ഡലങ്ങൾ ഉൾപ്പെടുന്ന കണ്ണൂർ ലോക്സഭാ മണ്ഡലത്തിൽ മാത്രം 38,721 വോട്ടർമാരുടെ വർധനയുണ്ട്.
റെനീഷ് മാത്യു