ഉന്നത വിജയികൾക്ക് ദീപികയുടെ ആദരം
1431139
Sunday, June 23, 2024 7:41 AM IST
ധര്‍മശാല: പ്രൗഢഗംഭീരമായ സദസിനെ സാക്ഷിയാക്കി ദീപിക യംഗ് ജീനിയസ് മീറ്റിൽ ഉന്നത വിജയികൾക്ക് ആദരം. മലയാളത്തിലെ പ്രഥമ ദിനപത്രമായ ദീപികയുടെയും സാന്റാ മോണിക്ക സ്റ്റഡി എബ്രോഡിന്റേയും സംയുക്താഭിമുഖ്യത്തിലാണ് കണ്ണൂര്‍ -കാസര്‍ഗോഡ് ജില്ലകളില്‍നിന്ന് എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ഥികളെ ആദരിച്ചത്.
ധര്‍മശാല ലക്സോട്ടിക്ക ഇന്റര്‍നാഷണല്‍ കണ്വന്ഷന് സെന്ററില്‍ തലശേരി ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പാംപ്ലാനിയുടെ അധ്യക്ഷതയിൽ കണ്ണൂര്‍ സർവകലാശാല വൈസ് ചാന്‍സലര്‍ പ്രഫ.ഡോ. കെ.കെ. സാജു ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് വിശിഷ്ട വ്യക്തികള്‍ ചേർന്ന് തിരിതെളിച്ചു. പൊടിക്കളം മേരിഗിരി സീനിയര്‍ സെക്കന്‍ഡറി സ്കൂളിലെ കുട്ടികൾ അവതരിപ്പിച്ച രംഗപൂജയോടെ ചടങ്ങുകള്‍ക്ക് തുടക്കമായി.
നൂറു ശതമാനം വിജയം നേടിയ സ്കൂളുകളേയും ചടങ്ങില്‍ ആദരിച്ചു. എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയ വിദ്യാര്‍ഥികള്‍ക്കുള്ള മെഡലുകൾ വിശിഷ്ടാതിഥികള്‍ സമ്മാനിച്ചു. കണ്ണൂർ കോർപറേഷൻ മേയര്‍ മുസ്ലിഹ് മഠത്തില്‍, തലശേരി അതിരൂപത കോര്‍പറേറ്റ് എഡ്യുക്കേഷന്‍ ഏജന്‍സി മാനേജര്‍ ഫാ. മാത്യു ശാസ്താംപടവില്‍, രാഷ്ട്രദീപിക ലിമിറ്റഡ് ഡയറക്ടര്‍ ബെന്നി വാഴപ്പിള്ളിൽ, സാന്റാമോണിക്ക സീനിയര്‍ റീജിയണല്‍ മാനേജര്‍ ലിഷ യോഹന്നാന് എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു.
ശ്രവണ ഹിയറിംഗ് സെന്റർ അഡ്മിനിസ്ട്രേറ്റര്‍ ജിന്റോ എം.തോമസ്, മാനേജര്‍ സന്ദീപ് ബാലന് എന്നിവരും ചടങ്ങില്‍ സംബന്ധിച്ചു. ഫെഡാര്‍ സിഇഒ ഫാ.നോബിള്‍ പാറയ്ക്കല്‍ ‘ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് കാലഘട്ടത്തിലെ ഉന്നത വിദ്യാഭ്യാസരംഗം' എന്ന വിഷയത്തില്‍ ക്ലാസെടുത്തു. ദീപിക കണ്ണൂര്‍ യൂണിറ്റ് റസിഡന്റ് മാനേജര്‍ ഫാ. മാത്യു വലിയപറമ്പില്‍ സ്വാഗതവും മാര്‍ക്കറ്റിംഗ് കോ-ഓര്‍ഡിനേറ്റര്‍ ഫാ. അനൂപ് ചിറ്റേട്ട് നന്ദിയും പറഞ്ഞു.
ലക്ഷ്യം നേടുംവരെ ശ്രദ്ധ കൈവിടരുത്: പ്രഫ. ഡോ. കെ.കെ. സാജു
‘പോയ കാലഘട്ടത്തിന്റെ പ്രസക്തി മനസിലാക്കി വിദ്യാര്‍ഥികള്‍ മുന്നോട്ടുപോകണമെന്നും അതിന് കഴിയാത്തതാണ് ഈ കാലഘട്ടം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയെന്നും കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാൻസലർ പ്രഫ.ഡോ. കെ.കെ. സാജു. ദീപിക യംഗ് ജീനിയസ് മീറ്റ് ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
സ്കൂള്‍ ജീവിതം കഴിഞ്ഞ് ഉന്നത വിദ്യാഭ്യാസത്തിലേക്ക് കടക്കുമ്പോള്‍ തങ്ങള്‍ക്ക് ഫ്രീഡം ലഭിച്ചുവെന്ന തോന്നല്‍ ഉണ്ടാകുന്നു. ഇത് വലിയ കുഴപ്പങ്ങളില്‍ കൊണ്ടെത്തിക്കും. കോളജ് ജീവിതത്തിലെ ആദ്യവര്‍ഷം തന്നെ അതിപ്രധാനമാണ്. പലരും കണക്കുകൂട്ടുന്നത് അവസാന വര്‍ഷം പഠിക്കാം എന്നുള്ള ചിന്താഗതിയാണ്.
എന്തിലാണോ നമ്മള് ലക്ഷ്യം വയ്ക്കുന്നത് അതില്‍ എത്തിച്ചേരുന്നതുവരെ ശ്രദ്ധ കൈവിടരുത്. മനസില്‍ നല്ല തയാറെടുപ്പ് ചെയ്ത് വേണം മുന്നോട്ടുപോകാന്‍. ഇത് ചെറുപ്പത്തിലെ കൈവരിക്കാന്‍ പ്രത്യേക ശ്രദ്ധ പതിപ്പിക്കണമെന്നും വിസിപറഞ്ഞു. അധ്യാപകര്‍ ഒരുപാട് ത്യാഗങ്ങള്‍ സഹിച്ചാണ് വിദ്യാർഥികളെ ഉന്നത വിജയത്തില്‍ എത്തിക്കുന്നത്. അവര്‍ സ്വന്തം മക്കളെ പരിപാലിക്കുന്നതുപോലെയാണ് തങ്ങളുടെ ശിഷ്യഗണങ്ങളെ കാണുന്നത്.
ഒരോരുത്തരും നേടുന്ന വിജയത്തില്‍ ഏറ്റവും സന്തോഷിക്കുന്നത് അധ്യാപകരാണ്. അധ്യാപകരെ പോലെ തന്നെ വിജയത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച അനധ്യാപകരും ഉണ്ട്. അവരേയും വിസ്മരിക്കാന്‍ പാടില്ല. അധ്യാപകരുടെ പിന്തുണ ഉള്ളതുകൊണ്ടാണ് ഇന്ന് ഞാന്‍ കണ്ണൂര്‍ സര്‍വകലാശാലയുടെ വൈസ് ചാന്‍സലറുടെ സ്ഥാനത്തെത്തിയതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി’.
ജീവിതയാത്രയിൽ എ പ്ലസ് നേടണം: മാർ ജോസഫ് പാംപ്ലാനി
‘പഠനവിഷയത്തില്‍ മാത്രമല്ല ജീവിത യാത്രയിൽ ഉടനീളം എ പ്ലസ് നേടുന്നതിന് വിദ്യാര്‍ഥികള്‍ പ്രത്യേകം ജാഗ്രത പുലര്‍ത്തണമെന്ന് തലശേരി ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പാംപ്ലാനി. ദീപിക യംഗ് ജീനിയസ് മീറ്റിൽ അധ്യക്ഷ പ്രസംഗം നടത്തുകയായിരുന്നു ആർച്ച്ബിഷപ്.
ജീവിതത്തില്‍ സമ്പൂര്‍ണത നേടുന്നതിന് തുല്യമാണ് എ പ്ലസ്. അത് തുടര്‍ന്നും ഉണ്ടാകണം. മറ്റുള്ളവരെ സ്നേഹിക്കുകയും അവരുടെ പ്രശ്നങ്ങളില്‍ ഇടപെടുകയും രാഷ്ട്രത്തെ പടുത്തുയര്‍ത്തുന്നതിലും നിങ്ങൾ ശ്രദ്ധാലുക്കളായിരിക്കണം. അപ്പോഴാണ് ഫുള്‍ എ പ്ലസ് എന്ന് പറയാനാവുകയെന്നും ആർച്ച്ബിഷപ് ഓര്‍മിപ്പിച്ചു. പഠനകാലത്ത് ആശങ്ക ഉണ്ടാകരുത്.
അത് ജീവിത വിജയത്തിന് തിരിച്ചടിയാകും. ജീവിതത്തില്‍ ഒരു ടൈം ടേബിള്‍ ഉണ്ടായെങ്കില്‍ മാത്രമെ ഉന്നത പടവുകള്‍ താണ്ടാന്‍ കഴിയൂ. ഉന്നത വിജയത്തിന് പഠനത്തില്‍ ഒരു താളം ഉണ്ടായിരിക്കണം. പഠനകാലത്ത് പല അനാവശ്യകാര്യങ്ങളും നമ്മെ പിന്തുടരാമെങ്കിലും അതിനെയെല്ലാം അതിജീവിച്ച് യഥാര്‍ഥ ജീവിത ലക്ഷ്യത്തിനായിരിക്കണം ശ്രമമെന്നും ആർച്ച്ബിഷപ് വിദ്യാർഥികളെ ഓർമിപ്പിച്ചു’.