ചുരംപാതയിലെ നിർമാണത്തൊഴിലാളിയുടെ മരണം : കരാറുകാരനെതിരേ കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന്
1459120
Saturday, October 5, 2024 7:14 AM IST
കേളകം: നെടുംപൊയിൽ-മാനന്തവാടി ചുരം പാതയിൽ നിർമാണ പ്രവൃത്തിക്കിടെ തൊഴിലാളി മരിക്കാനിടയായ സംഭവത്തിൽ കരാറുകാരന്റെ ഭാഗത്തുനിന്നു കുറ്റകരമായ അനാസ്ഥയാണ് ഉണ്ടായതെന്ന് ആരോപണം.
15 മീറ്റർ വീതിയിൽ ഒന്നര മീറ്റർ ഉയരത്തിൽ കോൺക്രീറ്റ് ചെയ്യാനായി നിർമിച്ച ഇരുമ്പുകമ്പികൊണ്ട് നിർമിച്ച നെറ്റ് മറിഞ്ഞ് തൊഴിലാളിയുടെ മുകളിൽ വീണതിനലാണ് മരണം സംഭവിച്ചത്. ഈ നെറ്റ് ഉയർത്തി ഉറപ്പിച്ചിരുന്നത് ചെറിയ രണ്ട് കയറിന്റെ മുകളിലായിരുന്നു. ഈ കയറിലേക്ക് ഒരു കല്ല് ഉരുണ്ട് വീഴുകയും കയർ പൊട്ടി നെറ്റ് തൊഴിലാളിയുടെ മുകളിൽ പതിക്കുകയുമായിരുന്നു.
15 മീറ്ററോളം താഴ്ചയിൽ ഒറ്റ സ്റ്റെപ്പായി മണ്ണെടുത്തതും മണ്ണിടിയാനുള്ള സാധ്യത വർധിപ്പിക്കുന്നതാണ്. യാതൊരുവിധ സുരക്ഷാ മുൻകരുതലുകളും ഇവിടെ പാലിച്ചിരുന്നില്ല. ഈ സാഹചര്യത്തിൽ കരാറുകാരനെതിരേ മനപൂർവമായ നരഹത്യക്ക് കേസെടുക്കണം എന്നാവശ്യപ്പെട്ട് പ്രദേശവാസികൾ കേളകം പോലീസിൽ പരാതി നല്കി. തൊഴിലാളികളുടെ കുടുംബത്തിന് അർഹമായ നഷ്ടപരിഹാരം നല്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.
പ്രദേശവാസികളായ സിനോ ജോസ്, ടോമി അമ്പലത്തിങ്കൽ, ബിനു കളത്തിൽ, ബിപിൻ വിൽസൺ തുടങ്ങിയവർ ചേർന്നാണ് പരാതി നൽകിയത്. നടപടി ഉണ്ടായില്ലെങ്കിൽ ശക്തമായ പ്രക്ഷോഭ പരിപാടികൾ ആരംഭിക്കുമെന്നും പ്രദേശവാസികൾ പറഞ്ഞു.