എഡിഎമ്മിന്റെ മരണം: ദിവ്യക്കെതിരേ പ്രതിഷേധം കത്തിപ്പടരുന്നു
1461635
Wednesday, October 16, 2024 7:49 AM IST
കണ്ണൂർ: ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഴിമതി ആരോപണം ഉന്നയിച്ചതിന് പിന്നാലെ അഡീഷനല്‍ ഡിസ്ട്രിക്റ്റ് മജിസ്ട്രേറ്റ് നവീന്‍ ബാബു ജീവനൊടുക്കിയ സംഭവത്തിൽ പ്രതിഷേധം ശക്തം.
ആത്മഹത്യക്ക് പിന്നില്‍ പി.പി. ദിവ്യയാണെന്നും ദിവ്യയുടെ പേരില്‍ ആത്മഹത്യാകുറ്റം ചുമത്തി കേസെടുക്കണമെന്നും ആവശ്യപ്പെട്ട് ഇന്നലെ രാവിലെ മുതല്‍ ജില്ലാപഞ്ചായത്തിനു മുന്നിലും കളക്ടറേറ്റിനു മുന്നിലും വ്യാപക പ്രതിഷേധമാണ് അരങ്ങേറിയത്. പ്രതിപക്ഷ സംഘടനകള്‍, സര്‍വിസ് സംഘനകള്‍, ജീവനക്കാര്‍ തുടങ്ങി എല്ലാവരും പ്രതിഷേധത്തിന്റെ ഭാഗമായി.
നവീൻ ബാബുവിനെ മരിച്ച നിലയിൽ കണ്ടെത്തിയ വീട്ടിൽ രാവിലെ ഇൻക്വസ്റ്റ് നടപടികൾക്ക് പോലീസ് എത്തിയപ്പോൾ സിപിഎം ഭരണത്തിൽ തെളിവുകൾ നശിപ്പിക്കപ്പെടുമെന്ന് ആരോപിച്ച് കോൺഗ്രസ്, ബിജെപി പ്രവർത്തകർ പ്രതിഷേധിച്ചു രാഷ്ട്രീയപാർട്ടി നേതാക്കളുടെ സാന്നിധ്യത്തിൽ ഇൻക്വസ്റ്റ് നടത്തണമെന്നായിരുന്നു ആവശ്യം. ഇത് ഏറെ നേരത്തെ ബഹളത്തിനിടയാക്കി.

തുടർന്ന് സ്ഥലത്തുണ്ടായിരുന്ന ഉന്നത ഉദ്യോഗസ്ഥർ നടത്തിയ ചർച്ചയിൽ ഇൻക്വസ്റ്റ് നടത്തുന്പോൾ രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെ സാന്നിധ്യം അനുവദിക്കാമെന്ന് ഉറപ്പ് നൽകിയതിനെത്തുടർന്നാണ് ബഹളം അവസാനിച്ചത്. തുടർന്ന് മൃതദേഹം ആംബുലൻസിൽ പോസ്റ്റുമോർട്ടത്തിനായി കണ്ണൂർ ഗവ. മെഡിക്കൽ കോളജിലേക്ക് കൊണ്ടു പോകാനെടുത്തപ്പോൾ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യ രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ്, ബിജെപി പ്രവർത്തകർ ആംബുലൻസ് തടഞ്ഞു.
ഡിസിസി പ്രസിഡന്റ് മാർട്ടിൻ ജോർജ്, നേതാക്കളായ റിജിൽ മാക്കുറ്റി, ചന്ദ്രൻ തില്ലങ്കേരി, ടി. ജയകൃഷ്ണൻ എന്നിവർ ഇടപെട്ട് കോൺഗ്രസ് പ്രവർത്തകരെയും ബിജെപി ദേശീയ നിർവാഹക സമിതിയംഗം പി.കെ.കൃഷ്ണദാസ്, ജില്ലാ പ്രസിഡന്റ് എൻ.ഹരിദാസ് എന്നിവരുടെ നേതൃത്വത്തിൽ ബിജെപി പ്രവർത്തകരെയും അനുനയിപ്പിച്ച് മാറ്റുകയായിരുന്നു. തുടര്‍ന്ന് പള്ളിക്കുന്ന് ഹയര്‍ സെക്കന്‍ഡറി സ്കൂളിന് സമീപം യുഡിഎഫ്, ബിജെപി പ്രവര്‍ത്തകര്‍ ഇരുഭാഗങ്ങളിലായി ദേശീയപാത ഉപരോധിച്ചു.
സമരക്കാരെ പോലീസ് നീക്കം ചെയ്താണ് ഗതാഗതം സാധ്യമാക്കിയത്. ഇതേസമയം യുവമോർച്ച പ്രവർത്തകർ ജില്ലാ പഞ്ചായത്തിലേക്ക് കരിങ്കൊടിയുമായെത്തി. കരിങ്കൊടിയുമായി ഓഫീസിലേക്ക് തള്ളിക്കയറിയ പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി. യുവമോർച്ച ജില്ല ജനറൽ സെക്രട്ടറി അർജുൻ മാവിലക്കണ്ടി, ജില്ലാ സെക്രട്ടറി അർജുൻ ദാസ്, ജില്ലാ ട്രഷറർ അക്ഷയ് കൃഷ്ണ, ബിജെപി ജില്ലാ സെക്രട്ടറി അരുൺ കൈതപ്രം, മണ്ഡലം ജനറൽ സെക്രട്ടറി ബിനിൽ കണ്ണൂർ എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇതിനു പിന്നാലെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ ജില്ലാ പഞ്ചായത്ത് ഓഫീസിലേക്ക് ദിവ്യയുടെ കോലവുമായെത്തി ഓഫീസിനുമുന്നിൽ കോലം തൂക്കിയിട്ടു.

യൂത്ത് കോൺഗ്രസ് നേതാവ് ഫർസീൻ മജീദിനെ ടൗൺ പോലീസ് സ്റ്റേഷനിൽ കരുതൽ തടങ്കലിലാക്കി. പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്യാൻ ശ്രമിച്ചത് സംഘർഷത്തിനിടയാക്കി. പോലീസും പ്രവർത്തകരും തമ്മിൽ ഉന്തും തള്ളുമുണ്ടായി.നേതാക്കളായ വി.പി. അബ്ദുൾ റഷീദ്, റിജിൽ മാക്കുറ്റി, വിജിൽ മോഹൻ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിഷേധിച്ചത്.
കേരള എൻ ജി ഒ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ കളക്ടറേറ്റിലേക്കും ജില്ലാ പഞ്ചായത്ത് ഓഫീസിലേക്കും പ്രതിഷേധ മാർച്ച് നടത്തി. മറ്റു സർവീസ് ജീവനക്കാരും കളക്ടറേറ്റ് പരിസരത്ത് പ്രതിഷേധ പ്രകടനം നടത്തി. നവീൻ ബാബുവിന്റെ മരണത്തിനുത്തരവാദികളായവർക്കെതിരെ നടപടി വേണമെന്നാവശ്യപ്പെട്ട് ഇടത് അനുകൂല സർവീസ് സംഘടനകളും ജോലി ബഹിഷ്കരിച്ച് പ്രതിഷേധത്തിനോട് അനുഭാവം പ്രകടിപ്പിച്ചു. കണ്ണൂര്‍ കളക്ടറേറ്റില്‍ കളക്ടറുടെ ചേംബറിനു മുന്നിലേക്ക് ജീവനക്കാർ പ്രകടനമായെത്തി പ്രതിഷേധിച്ചു.
മുസ്ലിം ലീഗ്, യൂത്ത് ലീഗ്, ബിജെപി പ്രവര്‍ത്തകരും ജില്ലാ പഞ്ചായത്ത് ഓഫീസിലേക്ക് മാർച്ച് നടത്തി. ബിജെപി പ്രവര്‍ത്തകര്‍ ജില്ലാ പഞ്ചായത്തിന് മുന്നില്‍ പി.പി ദിവ്യയുടെ കോലം കത്തിച്ചു. എഡിഎമ്മിന്റെ ആത്മഹത്യയ്ക്ക് കാരണക്കാരായവര്‍ക്കെതിരെ കേസെടുത്ത് നടപടിയാവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് ദേശീയ മനുഷ്യാവകാശ കമ്മീഷന് പരാതി നൽകി.
ജില്ലാ പഞ്ചായത്തിന് മുമ്പിൽ മഹിള കോൺഗ്രസ് പ്രതിഷേധ യോഗം ചേർന്നു. ദിവ്യക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്നും സത്യസന്ധമായ അന്വേഷണം പ്രഖ്യാപിക്കണമെന്നും മഹിള കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ശ്രീജ മഠത്തിൽ, സംസ്ഥാന വൈസ് പ്രസിഡന്റ് രജനി രമാനന്ദ്, പി.വി. ധനലക്ഷ്മി എന്നിവർ ആവശ്യപ്പെട്ടു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റിനെതിരെ ആത്മഹത്യാ പ്രേരണാകുറ്റത്തിന് കേസെടുക്കണമെന്ന് എൻജിഒഎ റിട്ടയറീസ് ഫോറം ജില്ലാ ചെയർമാൻ ഒ. മുഹമ്മദ് അസ്ലം നേതാക്കളായ ഒ.ഹരിദാസൻ, സി.പി. പ്രേമരാജൻ, ബി.സതീശൻ, എൻ.പി. ജയകൃഷ്ണൻ എന്നിവർ ആവശ്യപ്പെട്ടു. നാഷണലിസ്റ്റ് കേരള കോൺഗ്രസ് സംസ്ഥാന ചെയർമാനും എൻഡിഎ വൈസ് ചെയർമാനുമായ കുരുവിള മാത്യൂസ് പ്രതിഷേധിച്ചു. ദിവ്യയെ പ്രസിഡന്റ് സ്ഥാനത്തുനിന്ന് മാറ്റി ശക്തമായ നടപടിയെടുക്കണമെന്ന് സിഎംപി ജില്ലാ എക്സിക്യുട്ടീവ് ആവശ്യപ്പെട്ടു. സോഷ്യൽ മീഡിയയിലും പി.പി. ദിവ്യയ്ക്കെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്.