സിസിടിവിയും വിരലടയാളവും വഴിത്തിരിവായി
1484025
Tuesday, December 3, 2024 6:03 AM IST
കണ്ണൂർ: തുടക്കത്തിൽ ഇതരസംസ്ഥാനക്കാരായ പ്രഫഷണൽ മോഷ്ടാക്കളെ കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം. എന്നാൽ, സിസിടിവി ദൃശ്യങ്ങളിൽനിന്ന് കവർച്ച നടത്താനെത്തിയത് ഒരാൾ മാത്രമാണെന്ന് അന്വേഷണസംഘം കണ്ടെത്തുകയായിരുന്നു.
വീട്ടുടമയായ അഷറഫിന്റെ നീക്കങ്ങൾ കൃത്യമായി അറിയാവുന്നയാളാണ് മോഷണം നടത്തിയതെന്നും അന്വേഷണസംഘത്തിന് വ്യക്തമായി. തുടർന്ന് അഷറഫിന്റെ ബന്ധുക്കളെയും അയൽവാസികളെയും കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം. ശനിയാഴ്ച അയൽവാസികളുടെ വിരലടയാളം എടുക്കുന്ന കൂട്ടത്തിൽ ലിജേഷിന്റെയും എടുത്തിരുന്നു. ഇതാണ് ഏറെ വഴിത്തിരവായത്. ഈ വിരലടയാളവും കീച്ചേരിയിലെ വീട്ടിലെ കവർച്ചയിലെ വിരലടയാളവും ഒന്നായതോടെ പ്രതി ലിജേഷാണെന്ന് പോലീസ് ഉറപ്പിക്കുകയായിരുന്നു.
കൂടാതെ കീച്ചേരി കവർച്ചയുടെ സിസിടിവി ദൃശ്യങ്ങളും അഷറഫിന്റെ വീട്ടിലെ കവർച്ചയുടെ സിസിടിവി ദൃശ്യങ്ങളിലും പ്രതിയുടെ രൂപം ഏകദേശം ഒന്നായിരുന്നു. രണ്ടു കവർച്ചയ്ക്കും ഉപയോഗിച്ച മാസ്കും ഒന്നായിരുന്നു.
ഇതോടെ ഞായറാഴ്ച രാവിലെ വളപട്ടണം സ്റ്റേഷനിൽ ഹാജരാകാൻ ലിജേഷിനോട് പോലീസ് ആവശ്യപ്പെട്ടു. സ്റ്റേഷനിൽ എത്തിയപ്പോൾ മൊബൈൽ ഫോൺ കസ്റ്റഡിയിൽ വാങ്ങി. വൈകുന്നേരം സ്റ്റേഷനിൽവന്ന് ഫോൺ തിരിച്ചുവാങ്ങിക്കൊള്ളാൻ പോലീസ് പറഞ്ഞിരുന്നു. ഫോൺ തിരിച്ചുവാങ്ങാനെത്തിയപ്പോൾ കസ്റ്റഡിയിലെടുക്കുകയായിരുന്നു.