സ്കൂളിനായി കിണര്‍ കുഴിച്ച് കല്ലും മണ്ണും പുഴയിൽ തള്ളിയതായി പരാതി
1299644
Saturday, June 3, 2023 12:55 AM IST
ബളാന്തോട്: ഗവ.ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ വെള്ളമെത്തിക്കുന്നതിനായി മായത്തി പുഴയോരത്ത് കിണര്‍ കുഴിച്ചതിന്റെ കല്ലും മണ്ണും പുഴയിലേക്ക് തള്ളിയതായി പരാതി. പുഴയുടെ ഗണ്യമായ ഒരു ഭാഗം ഇപ്പോള്‍ മണ്ണിട്ട് നികത്തിയ നിലയിലാണ്. മഴക്കാലം തുടങ്ങുന്നതോടെ ഇത് ഗുരുതരമായ പ്രശ്നങ്ങള്‍ക്ക് വഴിവെക്കുമെന്നു ചൂണ്ടിക്കാട്ടി സാമൂഹ്യപ്രവര്‍ത്തകനും സണ്‍ഡേ സ്കൂള്‍ അധ്യാപകനുമായ ജിജി പോള്‍ ജില്ലാ കളക്ടര്‍ക്ക് പരാതി നല്കി. സ്കൂള്‍ തുറക്കുമ്പോള്‍ ജലക്ഷാമം പരിഹരിക്കുകയെന്ന ലക്ഷ്യത്തോടെയാണ് സമീപവാസിയായ വ്യക്തി വിട്ടുനല്‍കിയ സ്ഥലത്ത് കിണര്‍ കുഴിച്ചത്.
എന്നാല്‍ പ്രവൃത്തി നടത്താന്‍ കരാര്‍ ഏറ്റെടുത്തവര്‍ കിണറില്‍നിന്ന് പൊട്ടിച്ചെടുത്ത പാറക്കഷണങ്ങളും കോരിയെടുത്ത മണ്ണുമെല്ലാം പുഴയില്‍ തന്നെ തള്ളുകയായിരുന്നു. ഇത് ഒരു ഭാഗത്ത് പുഴയുടെ ഒഴുക്കിനെ പൂര്‍ണമായും തടസപ്പെടുത്താനും മറുഭാഗത്ത് പുഴ കരകവിഞ്ഞൊഴുകി വസ്തുവകകള്‍ക്കും കൃഷിയിടങ്ങള്‍ക്കും നാശം വരുത്താനും ഇടയാക്കുമെന്ന് പരാതിയില്‍ ചൂണ്ടിക്കാട്ടി. കല്ലും മണ്ണും കിണറിലേക്കുതന്നെ കുത്തിയൊഴുകി കിണര്‍ നികന്നുപോകാനും ഇടയുണ്ട്. ബന്ധപ്പെട്ടവരെ കൊണ്ടുതന്നെ അടിയന്തിരമായി ഇവ നീക്കം ചെയ്യിപ്പിക്കാനുള്ള നടപടികള്‍ ഉണ്ടാകണമെന്ന് പരാതിയില്‍ ആവശ്യപ്പെട്ടു.
അതേസമയം കിണറില്‍ നിന്നു പൊട്ടിച്ചെടുത്ത പാറക്കഷണങ്ങള്‍ കൊണ്ടുതന്നെ വശങ്ങളും ചുറ്റുമതിലും കെട്ടുന്നതിനായാണ് അവ തൊട്ടടുത്തുതന്നെ നിക്ഷേപിച്ചതെന്ന് പിടിഎ പ്രസിഡന്റ് കെ.എന്‍.വേണു അറിയിച്ചു. പരമാവധി രണ്ടാഴ്ചയക്കകം പണി പൂര്‍ത്തിയാകുന്നതോടെ അവശിഷ്ടങ്ങളെല്ലാം പുഴയില്‍നിന്ന് നീക്കംചെയ്യപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.