ചവറ : ചരിത്രത്തിലെ രണ്ടാമത്തെ ഹിമാലയൻ മണ്ടത്തരമാണ് ഭാരത് ജോഡോ യാത്രയിൽ സി പി എം പങ്കെടുക്കണ്ട എന്ന തീരുമാനമെന്ന് രമേശ് ചെന്നിത്തല.
ചവറയിൽ ആർഎസ്പി നേതാവും മുൻമന്ത്രിയും ആയിരുന്ന ബേബി ജോണിന്റെ ചരമവാർഷിക അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
മറ്റ് ഇടതു പാർട്ടികൾക്ക് ഭാരത് ജോഡോ സമാപന യോഗത്തിൽ പങ്കെടുക്കാമെങ്കിൽ സിപിഎമ്മിന് എന്തുകൊണ്ട് പങ്കെടുത്തുകൂടായെന്ന് സിപിഎം കേരള ഘടകം വ്യക്തമാക്കണം.
മുപ്പത് ശതമാനം വോട്ട് വാങ്ങുന്ന ബിജെപിയെ പരാജയപ്പെടുത്താൻ എഴുപത് ശതമാനം വോട്ട് വാങ്ങുന്ന പ്രതിപക്ഷ പാർട്ടികളുടെ യോജിപ്പിനെ മുഖ്യമന്ത്രി പിണറായി വിജയൻ എതിർക്കുന്നത് എന്തുകൊണ്ടാണെന്ന് മലയാളികൾക്കറിയാം.
തെലുങ്കാനയിൽ പോയി കോൺഗ്രസ് പ്രതിപക്ഷ മുന്നണിയ്ക്കെതിരെ മൂന്നാം മുന്നണി ഉണ്ടാക്കാൻ ശ്രമിയ്ക്കുന്നത് ബിജെപിയെ സഹായിക്കാനാണ് ശ്രമിക്കുന്നത്. മോദി - അമിത്ഷാ കൂട്ടുകെട്ടിൽ പിണറായിയ്ക്ക് പങ്കുണ്ട്.
കേരളത്തിലെ മുഖ്യമന്ത്രി മോദിക്ക് എതിരെ സംസാരിക്കാറില്ല എന്നതാണ് മനസിലാക്കാൻ സാധിക്കുന്നത്. മുഖ്യമന്ത്രിക്കെതിരെയുള്ള കേസുകൾ കേന്ദ്ര ഏജൻസികൾ അന്വേഷിക്കുന്നില്ല.
കേരളത്തിൽ ബി ജെ പി യുടെ നാല് ശതമാനം വോട്ട് വാങ്ങി പിണറായി വിജയൻ തുടർ ഭരണം നടത്താൻ സാധിച്ചത് ബി ജെ പി കേന്ദ്ര നേതൃത്വവുമായുള്ള ഡീലായിരുന്നു.
കേരളത്തിൽ ബിജെപിക്കെതിരെ പ്രസംഗിക്കുന്നവർ പ്രായോഗികതലത്തിൽ വരുമ്പോൾ അവരോടൊപ്പം നിൽക്കുന്നു. അന്ധമായ കോൺഗ്രസ് വിരോധമാണ് കേരളത്തിലെ സിപിഎമ്മിനെ ഇപ്പോഴും നയിക്കുന്നത്.
ഫാസിസത്തിനെതിരെയുള്ള പോരാട്ടത്തിൽ ഇന്ത്യയിലെ ഇടതുപക്ഷത്തിലെ മുഴുവൻ കക്ഷികളും ഒരുമിച്ച് നിൽക്കുമ്പോൾ കേരളത്തിലെ സിപിഎമ്മു മാത്രമാണ് ഫാസിസ്റ്റ് ശക്തികൾക്ക് കരുത്ത് പകരുവാൻ വേണ്ടി വിട്ടുനിൽക്കുന്നത്.
ബേബിജോണും ഷിബു ബേബി ജോണും ഈ നാടിന്റെ വികസനത്തിനായി പ്രവർത്തിക്കുന്നവർ ആയിരുന്നു. ഇന്ന് ഈ നാട്ടിൽ എന്ത് വികസനമാണ് നടക്കുന്നത് നാട്ടിലെ ജനങ്ങൾക്ക് വേണ്ടി എന്തെങ്കിലും ചെയ്തു കൊടുക്കുന്നുണ്ടോ.
ഈ നാട്ടിൽ വികസനങ്ങളും ജനങ്ങൾക്ക് നന്മയും ഉണ്ടാക്കിയിട്ടുണ്ടെങ്കിൽ ചവറയെ ചവറയാക്കി മാറ്റിയത് ആർഎസ്പിയുടെ നേതൃത്വത്തിലുള്ള കൂട്ടുകെട്ടാണ്. പല നിയോജകമണ്ഡലത്തിലും യുഡിഎഫ് പരാജയപ്പെട്ടിട്ടുണ്ടെങ്കിൽ അത് വെറും നാല് ശതമാനം വോട്ടിനാണ്. ജനങ്ങളുടെ ആവശ്യം അറിഞ്ഞ് യുഡിഎഫ് മുന്നോട്ടുപോകും. വരുന്ന പാർലമെന്റ് തെരഞ്ഞെടുപ്പിൽ ഉജ്വലമായ വിജയം യുഡിഎഫ് നേടുമെന്നും കേരളത്തിന്റെ ഭാവി യുഡിഎഫിന്റെ കൈകളിൽ ആണെന്നും അദ്ദേഹം പറഞ്ഞു.
ആർ എസ് പി സംസ്ഥാന സെക്രട്ടറി എ.എ. അസീസ് ചടങ്ങിൽ അധ്യക്ഷനായി. ആർ എസ് പി ജില്ലാ സെക്രട്ടറി കെ.എസ് വേണുഗോപാൽ, എ.എം.സാലി, കോക്കാട്ട് റഹീം, വാഴയിൽ അസീസ്, ജസ്റ്റിൻ ജോൺ,സി.പി സുധീഷ് കുമാർ, ആർ.നാരായണപിള്ള, ഡേറിയസ് ഡിക്രൂസ്, സി.ഉണ്ണികൃഷ്ണൻ, സക്കീർ ഹുസൈൻ, രാജേന്ദ്രപ്രസാദ്, ഇടവനശേരി സുരേന്ദ്രൻ, പാങ്ങോട് സുരേഷ്, വിഷ്ണു മോഹൻ, ഉല്ലാസ് കോവൂർ, ഡി സുനിൽകുമാർ, സിയാദ് കോയിവിള, കെ.സിസിലി, ഐ.ജയലക്ഷ്മി, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സോഫിയ സലാം എന്നിവർ പ്രസംഗിച്ചു.