കൊട്ടാരക്കര : കഞ്ചാവുമായി കുപ്രസിദ്ധ കുറ്റവാളികളായ മൂന്നു യുവാക്കളെ റൂറൽ പോലീസ് അറസ്റ്റു ചെയ്തു. കൊല്ലം റൂറൽ ജില്ലയിലെ യോദ്ധാവ് ആന്റി ഡ്രഗ് കാമ്പയിന്റെ ഭാഗമായി റൂറൽ ജില്ലാ അഡിഷണൽ എസ്പി ജെ സന്തോഷ് കുമാറിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് കൊട്ടാരക്കര പോലീസ് നടത്തിയ വാഹന പരിശോധനയിലാണ് 750 ഗ്രാം കഞ്ചാവുമായി ഇവർ പിടിയിലായത്.
വിളക്കുടി ആവണീശ്വരം ചക്കുപാറ പ്ലാംകീഴിൽ ചരുവിള വീട്ടിൽ വിഷ്ണു (ചക്കുപാറ വിഷ്ണു - 27), കൊട്ടാരക്കര വല്ലം ശ്രീകൃഷ്ണ മന്ദിരത്തിൽ അരുൺ അജിത്ത് (25) ആവണീശ്വരം തച്ചക്കുപ്പാറ കോളനിയിൽ പുത്തൻവീട്ടിൽ ഗോകുൽ (18) എന്നിവരാണ് അറസ്റ്റിലായത്. ചക്കുപാറ വിഷ്ണു കാപ്പ നിയമപ്രകാരം ആറുമാസത്തോളം ജയിൽ ശിക്ഷ ലഭിച്ചു പുറത്തിറങ്ങിയത് മൂന്നു മാസം മുൻപാണ്. ഇയാൾ കുന്നിക്കോട്, കൊട്ടാരക്കര, പുനലൂർ, കോട്ടയം ജില്ലയിലെ പാല പോലീസ് സ്റ്റേഷനുകളിൽ കൊലപാതകം, നരഹത്യ ാശ്രമം, കൂട്ടക്കവർച്ച, കള്ളനോട്ട്, അടിപിടി കേസുകളിൽ പ്രതിയാണ്. അരുൺ അജിത്ത് പുത്തൂർ, കൊട്ടാരക്കര, ആലുവ പോലീസ് സ്റ്റേഷനുകളിൽ മോഷണം, കഞ്ചാവ്, കവർച്ച കേസുകളിൽ പ്രതിയായിട്ടുള്ള ആളുമാണ് . ഇവർ കൊല്ലം റൂറൽ ജില്ലയിൽ കഞ്ചാവ് മയക്കുമരുന്ന് വിപണത്തിന്റെ പ്രധാനികളാണ്.
ഇവരെ പിടികൂടുന്നതിനായി കൊട്ടാരക്കര ഡിവൈഎസ്പി ജി ഡി വിജയകുമാർ, കൊല്ലം റൂറൽ ജില്ലാ സി ബ്രാഞ്ച് ഡിവൈഎസ്പി എം. എം ജോസ് എന്നിവരുടെ മേൽനോട്ടത്തിൽ കൊട്ടാരക്കര പോലീസ് സ്റ്റേഷനിൽ പ്രത്യേക സംഘം രൂപീകരിച്ചു അന്വേഷണം നടത്തി വരികയായിരുന്നു. അന്വേഷണത്തിൽ പ്രതികൾക്ക് അന്തർ സംസ്ഥാന മയക്കുമരുന്ന് ലോബികളുമായി ബന്ധമുളളതായി പോലീസ് കണ്ടെത്തിയിരുന്നു. ഇവർ കഞ്ചാവുമായി വരുന്ന വിവരം ലഭിച്ചു വാഹന പരിശോധനയ്ക്കിടെ ഇവരെ തടഞ്ഞപ്പോൾ പോലീസിനെ വെട്ടിച്ചു കടന്നുകളയാൻ ശ്രമം നടത്തി. കൊട്ടാരക്കര എസ്എച്ച്ഒ പ്രശാന്ത് വി. എസിന്റെ നേതൃത്ത്വത്തിലുള്ള പോലീസ് സംഘം ബലം പ്രയോഗിച്ച് ഇവരെ കീഴ്പ്പെടുത്തുകയായിരുന്നു.
സ്പെഷൽ ബ്രഞ്ച് സബ് ഇൻസ്പെക്ടർ ദീപു കെ.എസ്, കൊട്ടാരക്കര എസ്ഐ മാരായ ബാലാജി. എസ് കുറുപ്പ്, സുദർശനൻ, എഎസ്ഐ ജിജിമോൾ, സിപിഒ മാരായ സലിൽ, ഷിബു കൃഷ്ണൻ, നഹാസ്, സഹിൽ, ജയേഷ്, അജിത്ത്, കിരൺ, അഭി സലാം എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.