അനധികൃത തടി കടത്തൽ വ്യാപകം; നടപടി കടുപ്പിച്ച് വനം വകുപ്പ്
1430479
Thursday, June 20, 2024 10:56 PM IST
അഞ്ചല്‍ : അനധികൃത തടി കടത്തലിനെതിരേ നടപടി കടുപ്പിച്ച് വനം വകുപ്പ്. ഒരാഴ്ചക്കിടെ യാതൊരുവിധ രേഖകളുമില്ലാതെ കടത്തിയ നാല് ലോറി തടികളാണ് വനം വകുപ്പ് പിടികൂടിയത്.
അഞ്ചല്‍ റേഞ്ച് ഫോറസ്റ്റര്‍ ഓഫീസറുടെ അധിക ചുമതല വഹിക്കുന്ന കുളത്തുപ്പുഴ റേഞ്ച് ഓഫീസര്‍ അരുണിന്റെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസം രാത്രി ചാത്തന്നൂരില്‍ നിന്നും ടോറസ് ലോറിയില്‍ കടത്താന്‍ ശ്രമിച്ച തേക്ക് തടികള്‍ പിടികൂടി. കടത്താന്‍ ശ്രമിച്ച ലോറിയും കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. പിടികൂടിയ ലോറിയും തടിയും വനം വകുപ്പ് അഞ്ചല്‍ റേഞ്ചില്‍ എത്തിച്ചു.
രണ്ടു ദിവസങ്ങള്‍ക്ക് മുമ്പും ഇത്തരത്തിലുള്ള മൂന്നുലോറികളും തടിയും വനം വകുപ്പ് പിടികൂടിയിരുന്നു. അനധികൃതമായി തടി കടത്തല്‍ വ്യാപകമായി എന്ന പരാതിയിലാണ് നടപടി ആരംഭിച്ചത്.
ജില്ലയില്‍ ഉടനീളം അനധികൃതമായി പ്രവര്‍ത്തിക്കുന്ന നിരവധി യാഡ്കള് ഉണ്ടെന്നും ഇവിടങ്ങള്‍ കേന്ദ്രീകരിച്ചു വന്‍തോതില്‍ ഇതരസംസ്ഥാനങ്ങളിലേക്ക് ഉള്‍പ്പെടെ തടി കടത്തുന്നതായുമാണ് വനപാലകരുടെ കണ്ടെത്തല്‍. അതേസമയം അനധികൃത തടികടത്തലിന് പിന്നില്‍ നികുതിവെട്ടിപ്പാണെന്ന സൂചനയാണ് പുറത്തുവരുന്നത്. മതിയായ രേഖകളോടെ തടി കൊണ്ടുപോയാല്‍ ജി എസ് ടി ഇനത്തില്‍ ലക്ഷക്കണക്കിന് രൂപ നല്‍കേണ്ടിവരും.
സ്വകാര്യ വ്യക്തികളുടെ പുരയിടങ്ങളില്‍ നിന്നും മുറിയ്ക്കുന്ന തടികളാണ് അനധികൃത യാഡ്കളില്‍ എത്തിക്കുകയും പിന്നീട് യാതൊരുവിധ രേഖകളുമില്ലാതെ കടത്തുകയും ചെയ്യുന്നത്. ഇത് അന്യസംസ്ഥാനത്തേക്ക് കടത്തുന്നത് വ്യാജരേഖകള്‍ നിര്മിച്ചാണോ എന്നതടക്കം പരിശോധിക്കുകയാണ് അധികൃതര്‍. വരും ദിവസങ്ങളിലും പരിശോധന തുടരുമെന്ന് വനം വകുപ്പ് അധികൃതര്‍ അറിയിച്ചു.