അടഞ്ഞുകിടക്കുന്ന കശുവണ്ടി ഫാക്ടറികളിലെ തൊ ഴിലാളികൾക്ക് ഇഎസ്ഐ പരിരക്ഷ ഉറപ്പാക്കണം: എൻ.കെ.പ്രേമചന്ദ്രൻ
1430481
Thursday, June 20, 2024 10:56 PM IST
കൊല്ലം: കശുവണ്ടി വികസന കോര്‍പറേഷനിലെയും കാപെക്സിലെയും സ്വകാര്യ മേഖലയിലെയും അടഞ്ഞു കിടക്കുന്ന കശുവണ്ടി ഫാക്ടറികളിലെ തൊഴിലാളികള്‍ക്ക് ഇഎസ്ഐ പരിരക്ഷ ഉറപ്പാക്കുന്നതിനായി കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ നടപടി സ്വീകരിക്കണമെന്ന് എന്‍.കെ. പ്രേമചന്ദ്രന് എംപി ആവശ്യപ്പെട്ടു. തെരഞ്ഞെടുപ്പ് വിജയത്തില്‍ കശുവണ്ടി ഫാക്ടറികളില്‍ നല്കിയ സ്വീകരണത്തിന് നന്ദി പറഞ്ഞ് പ്രസംഗിക്കുകയായിരുന്നു എംപി.
കാപെക്സും കശുവണ്ടി കോര്‍പറേഷനും ഉള്‍പ്പെടെ പൊതുമേഖലയിലും സ്വകാര്യമേഖലയിലും ഉള്ള തൊഴിലാളികള്‍ക്ക് തൊഴില്‍ നഷ്ടപ്പെട്ട സാഹചര്യത്തിലാണ് ഇഎസ്ഐ വഹിതം അടയ്ക്കുവാന്‍ കഴിയാതെ വന്നത്. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെയും മാനേജ്മെന്റുകളുടെയും പിടിപ്പു കേടുകൊണ്ടാണ് തൊഴിലാളികള്‍ക്ക് വിഹിതം അടയ്ക്കുവാന്‍ സാധിക്കാത്തത്. കശുവണ്ടി മേഖലയിലെ പ്രശ്നങ്ങള്‍ പരിഹരിക്കാനും ഫാക്ടറികള്‍ തുറന്നു പ്രവര്‍ത്തിപ്പിക്കാനും ക്രിയാത്മകമായി നടപടി സ്വീകരിക്കുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ പരാജയപ്പെട്ടു.
സര്‍ക്കാരിന്റെ വീഴ്ചയുടെ പേരില്‍ തൊഴിലാളികളെ ക്രൂശിക്കുന്നത് മനുഷ്യത്വരഹിതമാണ്. അടിയന്തിരമായി കശുവണ്ടി തൊഴിലാളികളുടെ തൊഴിലില്ലാത്ത കാലയളവിലെ വിഹിതം അടയ്ക്കാത്തതിനാല്‍ ഇഎസ്ഐ പരിരക്ഷ നഷ്ടപ്പെടുന്ന ഗുരുതരമായ സാഹചര്യം ഒഴിവാക്കാന്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ തയാറാകണമെന്നും പ്രേമചന്ദ്രൻ ആവശ്യപ്പെട്ടു.
നിലവില്‍ ഇഎസ്ഐ ആനുകൂല്യമുള്ള തൊഴിലാളികള്‍ സര്‍വീസില്‍ നിന്നും വിരമിച്ചാല്‍ ഇഎസ്ഐ ചികിത്സാ സൗകര്യം തുടര്‍ന്നു ലഭിക്കില്ല. വിരമിച്ച തൊഴിലാളികള്‍ക്കും ഇഎസ്ഐ ആനുകൂല്യം ഉറപ്പാക്കുവാന്‍ നിയമഭേദഗതി അനിവാര്യമാണ്.
18-ാം ലോക്സഭയിലെ പാര്‍ലമെന്ററി പ്രവര്‍ത്തനങ്ങളില്‍ കശുവണ്ടി തൊഴിലാളികളുടെ ആനുകൂല്യം മുടങ്ങാതിരിക്കുന്നതിനും വിരമിച്ച തൊഴിലാളികള്‍ക്ക് ആനുകൂല്യം തുടരുന്നതിനും ആവശ്യമായ നിയമഭേദഗതിക്ക് വേണ്ടി പരിശ്രമിക്കുമെന്നും എന്‍.കെ. പ്രേമചന്ദ്രന് എംപി പറഞ്ഞു.
ഇരവിപുരം മണ്ഡലത്തിലെ വിവിധ കശുവണ്ടി ഫാക്ടറികളില്‍ നല്കിയ സ്വീകരണത്തില്‍ എംപി യോടൊപ്പം സജി ഡി ആനന്ദ്, കോതേത്ത് ഭാസുരന്‍, ബിജു ലക്ഷ്മികാന്തന്‍, ശ്രീദേവി അമ്മ, മോഹന്‍ലാല്‍, മണക്കാട് സലീം, വിക്രമന്, ശശിധരന് പിള്ള, മണക്കാട് രാജീവ്, നൗഷാദ്, ലീലാമ്മ, ലത്തീഫ്, പാലത്തറ രാജീവ്, ഗോപാലകൃഷ്ണന്, കൃഷ്ണകുമാര്‍, അസീമുദീന്‍, വേണു, മുഹമ്മദ് കുഞ്ഞ്, നജീം തുടങ്ങിയവര്‍ പങ്കെടുത്തു.