ജീവന് ഭീഷണിയുള്ള റബർ മരങ്ങൾ മുറിച്ചുമാറ്റണം: മനുഷ്യാവകാശ കമ്മീഷൻ
1430487
Thursday, June 20, 2024 10:56 PM IST
കൊല്ലം : വീടിന്റെമുകളിലേക്ക് അപകടാവസ്ഥയിൽ നിൽക്കുന്ന ജീവന് ഭീഷണിയായ റബർ മരങ്ങൾ മുറിച്ചു മാറ്റാൻ ഉടമകൾക്ക് നിർദ്ദേശം നൽകണമെന്ന് മനുഷ്യാവകാശ കമ്മീഷൻ.
നിർദ്ദേശം അനുസരിച്ചില്ലെങ്കിൽ ഗ്രാമപഞ്ചായത്ത് നേരിട്ട് അപകടഭീഷണി ഒഴിവാക്കണമെന്നും അതിന്റെ ചെലവ് റബർ മരങ്ങളുടെ ഉടമകളിൽ നിന്നും ഈടാക്കണമെന്നും കമ്മീഷൻ അംഗം വി.കെ. ബീനാകുമാരി ഇടമുളയ്ക്കൽ ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്ക് നിർദ്ദേശം നൽകി.
ഇഴജന്തുക്കളുടെ ഭീഷണി ഉണ്ടാകാത്ത വിധം റബർ എസ്റ്റേറ്റിലെ അടിക്കാടുകൾ അടിയന്തരമായി നീക്കം ചെയ്യണമെന്നും കമ്മീഷൻ നിർദ്ദേശിച്ചു. ഇടമുളയ്ക്കൽ കീഴാറ്റൂർ സ്വദേശി എം. കൃഷ്ണൻ നായരുടെ പരാതിയിലാണ് ഉത്തരവ്. വീടിന്റെ മുകളിലേക്ക് അപകടാവസ്ഥയിൽ നിൽക്കുന്ന ജീവന് ഭീഷണിയുള്ള റബർ മരങ്ങൾ മുറിച്ച് മാറ്റണമെന്നാണ് ആവശ്യം.
ഇടമുളയ്ക്കൽ ഗ്രാമപഞ്ചായത്ത് സെക്രട്ടറിയിൽ നിന്നും കമ്മീഷൻ റിപ്പോർട്ട് വാങ്ങി. പഞ്ചായത്ത് നിർദേശത്തിന്റെ അടിസ്ഥാനത്തിൽ ഒരു റബർ മരവും മൂന്ന് മരങ്ങളുടെ ശിഖരങ്ങളും മുറിച്ച് മാറ്റിയെന്ന് റിപ്പോർട്ടിൽ പറയുന്നു.
പരാതിക്കാരന്റെ വസ്തുവിൽ കടന്ന് എതിർകക്ഷികൾ മുള്ളുവേലി സ്ഥാപിച്ചെന്ന പരാതി റവന്യൂവിന് നൽകാൻ നിർദേശിച്ചതായും റിപ്പോർട്ടിൽ പറയുന്നു.എന്നാൽ റബർ എസ്റ്റേറ്റിലെ നാല് വലിയ റബർ മരങ്ങൾ ചുവടു ദ്രവിച്ച് വീടിന് മുകളിലേക്ക് ചാഞ്ഞു നിൽക്കുകയാണെന്ന് പരാതിക്കാരൻ കമ്മീഷനെ അറിയിച്ചു. ഇക്കാര്യം എതിർകക്ഷിയെ അറിയിക്കുമ്പോൾ ഭീഷണിപ്പെടുത്തുന്നു. ചടയമംഗലം പോലീസിന് പരാതി നൽകിയിട്ടും നടപടിയെടുത്തില്ലെന്ന് പരാതിക്കാരൻ അറിയിച്ചു.
1994 ലെ കേരള പഞ്ചായത്ത് രാജ് നിയമത്തിലെയും 2005 ലെ ദുരന്തനിവാരണ നിയമത്തിലെയും വകുപ്പുകൾ പ്രകാരം അപകട ഭീഷണി ഒഴിവാക്കണമെന്ന് കമ്മീഷൻ ആവശ്യപ്പെട്ടു.