ഭരണിക്കാവ് - കരുനാഗപ്പള്ളി ദേശീയപാത വിപുലീകരണ സാധ്യത : ഹൈവേ മന്ത്രാലയം പരിശോധിക്കുന്നു : കൊടിക്കുന്നിൽ സുരേഷ് എംപി
1535703
Sunday, March 23, 2025 6:24 AM IST
കൊല്ലം: ഭരണിക്കാവിൽ നിന്ന് ആരംഭിച്ച് മുണ്ടക്കയത്ത് അവസാനിക്കുന്ന ദേശീയപാത 183 എ കരുനാഗപ്പള്ളി താലൂക്ക് ആസ്ഥാനത്തേക്ക് മൈനാഗപ്പള്ളി വഴി നീട്ടണമെന്ന ആവശ്യം ഹൈവേ ഉപരിതല ഗതാഗത വകുപ്പ് മന്ത്രാലയം പരിശോധിക്കുന്നു.
ഈ പദ്ധതിയുടെ പ്രാധാന്യം കണക്കിലെടുത്ത് നേരത്തെ കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിക്ക് നിവേദനം നൽകിയിരുന്നതായി കൊടിക്കുന്നിൽ സുരേഷ് എംപി അറിയിച്ചു.
ദിവസേന പതിനായിരക്കണക്കിന് വാഹനങ്ങൾ കടന്നുപോകുന്ന ഈ പാതയുടെ വികസനം അത്യാവശ്യമാണ്. എൻഎച്ച്എ അധികൃതർ നടത്തിയ പ്രാഥമിക സർവേ പൂർത്തിയായതായും, പദ്ധതിയുടെ പ്രയോജനങ്ങൾ വിലയിരുത്തുന്നതിനായി വിശദമായ റിപ്പോർട്ട് തയാറാക്കാൻ ഹൈവേ മന്ത്രാലയം നിർദേശിച്ചതായും എംപി പറഞ്ഞു.
ദേശീയപാത 66-ലേക്കുള്ള കിഴക്കൻ മേഖലയുടെ വേഗതയുള്ള കണക്ഷൻ കൂടാതെ, ഈ പാത സംസ്ഥാനത്തിന്റെ വടക്കൻ മേഖലകളിലേക്ക് കുറഞ്ഞ ദൂരത്തിൽ യാത്ര ചെയ്യുന്നതിനും സഹായകമാകും. പാത വികസനത്തിനാവശ്യമായ പുറമ്പോക്ക് ഭൂമി പല സ്ഥലങ്ങളിലും ഇതിനകം ലഭ്യമാണ്, എന്നാൽ 24 മീറ്റർ വീതിയിലേക്കുള്ള പരിഗണനയിൽ ചിലയിടങ്ങളിൽ സ്ഥലം ഏറ്റെടുക്കേണ്ടതുണ്ടാകും.
2016-ൽ കൊല്ലം-തേനി ദേശീയപാത 183 ന്റെ രൂപരേഖ തയ്യാറാക്കിയപ്പോൾ കരുനാഗപ്പള്ളി വരെ പാത നീട്ടണമെന്ന് ആവശ്യമുയർന്നെങ്കിലും അന്നത്തെ സാഹചര്യത്തിൽ ഭരണിക്കാവിൽ നിന്ന് ആരംഭിക്കാനായിരുന്നു തീരുമാനമായത്.
എന്നാൽ ദേശീയപാത 66-ഉം കൊല്ലം-തേനി ദേശീയപാതയും നാലുവരിയായി വികസിപ്പിക്കുന്ന ആസൂത്രണങ്ങൾ പുരോഗമിക്കുന്നതിനാൽ, ഭരണിക്കാവിൽ നിന്ന് കരുനാഗപ്പള്ളി വരെ 183 എ വിപുലീകരണം അനിവാര്യമായ ആവശ്യമാണെന്ന് ഹൈവേ മന്ത്രാലയം തിരിച്ചറിഞ്ഞിരിക്കുകയാണ്.
ഹൈവേ മന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയിൽ വിഷയം അനുകൂലമായി പരിഗണിക്കുമെന്ന് ഉറപ്പ് നൽകിയിരുന്നതായി കൊടിക്കുന്നിൽ സുരേഷ് എംപി അറിയിച്ചു. ഹൈവേ മന്ത്രാലയത്തിന്റെ ഔദ്യോഗിക മറുപടിയിൽ, നിവേദനം തുടർനടപടികൾക്കായി പരിഗണനയിലാണെന്നും വ്യക്തമാക്കിയിട്ടുണ്ട്.